
ഇന്ത്യക്കെതിരെ വീണ്ടും ആരോപണവുമായി പാക് സൈനിക മേധാവി അസിം മുനീർ. ഇന്ത്യ–പാക് സംഘർഷത്തിനിടെ വെടിനിർത്തലിനായി ഇന്ത്യ യാചിച്ചെന്നും ഇടപെടാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് അപേക്ഷിച്ചെന്നുമാണ് പാക് സൈനിക മേധാവിയുടെ വാദം. ബെൽജിയത്തിലെ ബ്രസൽസിൽ പാക് പ്രവാസികളെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് ഇത്തരത്തില്‍ പ്രസ്താവനയുമായി രംഗത്തെത്തിയത്. ഇന്ത്യക്ക് കനത്ത തിരിച്ചടി നൽകിയെന്നും വിമാനങ്ങൾ വീഴ്ത്തിയെന്നും അവകാശപ്പെട്ട സൈനിക മേധാവി, പാകിസ്ഥാൻ ലോകരാഷ്ട്രങ്ങളുടെ ആദരവ് ഏറ്റുവാങ്ങിയെന്നും അവകാശപ്പെട്ടു.
ബ്രസ്സൽസിൽ 500ലേറെ പാക്ക് വംശജരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അസിം മുനീർ പച്ചനുണകൾ ആവർത്തിച്ചത്. ഓഗസ്റ്റ് 11ന് നടത്തിയ പരിപാടി റെക്കോഡ് ചെയ്യരുതെന്നും പങ്കെടുക്കാനെത്തുന്നവർ മൊബൈൽ ഫോൺ കൊണ്ടുവരരുതെന്നും കർശന നിർദേശമുണ്ടായിരുന്നു.
ഓപ്പറേഷൻ സിന്ദൂറിൽ കനത്ത തിരിച്ചടിയേറ്റതിനു പിന്നാലെ പാകിസ്ഥാനാണ് വെടിനിർത്തൽ ആവശ്യം ഉന്നയിച്ചതെന്ന യാഥാർഥ്യം നിലനിൽക്കെയാണ് സൈനിക മേധാവി പച്ചക്കള്ളം പറഞ്ഞത്. മേയ് 10ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിനെ വിളിച്ചാണ് പാക്കിസ്ഥാൻ വെടിനിർത്തലിന് അഭ്യർഥിക്കുന്ന കാര്യം അറിയിച്ചത്. റാവൽപിണ്ടിയിലെ തന്ത്രപ്രധാനമായ നൂർ ഖാൻ വ്യോമതാവളം ഇന്ത്യൻ സൈന്യം ആക്രമിച്ചതിന് പിന്നാലെയായിരുന്നു ഇത്.
വെടിനിർത്തൽ ആവശ്യം പാക്ക് സൈനിക ഡയറക്ടർ ജനറൽ നേരിട്ട് ഉന്നയിക്കട്ടെ എന്നായിരുന്നു ഇന്ത്യ സ്വീകരിച്ച നിലപാട്. തുടർന്ന് നടത്തിയ സംഭാഷണങ്ങൾക്കൊടുവിലാണ് വെടിനിർത്തൽ യാഥാർഥ്യമായത്. മൂന്നാം കക്ഷിയുടെ ഇടപെടലുണ്ടായിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. നേരത്തെയും നിരവധി വ്യാജ അവകാശവാദങ്ങളും ഇന്ത്യക്ക് നേരെ പ്രകോപനങ്ങളും അസിം മുനീർ രംഗത്തെത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.