1 January 2026, Thursday

Related news

January 1, 2026
January 1, 2026
December 30, 2025
December 30, 2025
December 30, 2025
December 30, 2025
December 30, 2025
December 29, 2025
December 29, 2025
December 28, 2025

പലസ്തീന്‍ വിഷയം; ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയുടെ തിരുത്ത്

Janayugom Webdesk
ന്യൂഡല്‍ഹി
November 12, 2023 10:40 pm

രാജ്യത്താകെ ഉയര്‍ന്നുവന്ന പ്രതിഷേധത്തെയും ആഗോള സമ്മര്‍ദത്തെയും തുടര്‍ന്ന് പലസ്തീന്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭയില്‍ ഒടുവില്‍ ഇന്ത്യയുടെ തിരുത്ത്. പലസ്തീന്റെ ഭൂഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയിട്ടുള്ള കയ്യേറ്റങ്ങളെ അപലപിക്കുന്ന യുഎന്‍ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ വോട്ട് ചെയ്തു. ജനറല്‍ അസംബ്ലിയില്‍ കൊണ്ടുവന്ന പ്രമേയത്തെ 145 രാജ്യങ്ങള്‍ അനുകൂലിച്ചു. കിഴക്കന്‍ ജെറുസലേം ഉള്‍പ്പെടെയുള്ള പലസ്തീന്‍ പ്രദേശത്തും സിറിയന്‍ ഗോലാനിലും ഇസ്രയേല്‍ നടത്തുന്ന അനധികൃത കുടിയേറ്റ പ്രവര്‍ത്തനങ്ങളെ അപലപിച്ചുകൊണ്ടുള്ള പ്രമേയമാണ് അംഗീകരിക്കപ്പെട്ടത്.

യുഎസിനൊപ്പം കാനഡ, ഹംഗറി, ഇസ്രയേല്‍, മാര്‍ഷല്‍ ദ്വീപുകള്‍, മൈക്രോനേഷ്യ, നൗറു എന്നീ ഏഴ് രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. 18 രാജ്യങ്ങള്‍ വിട്ടുനിന്നു, നേരത്തെ മാനുഷിക കാരണങ്ങൾ മുൻനിർത്തി ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കാൻ ഇസ്രയേലിനോടും ഹമാസിനോടും ആവശ്യപ്പെടുന്ന പ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നത് ഏറെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

ഇന്ത്യയുടെ മുന്‍ വിദേശനയത്തില്‍ നിന്നുള്ള വ്യതിചലനമായും അമേരിക്കന്‍-ഇസ്രയേല്‍ താല്പര്യങ്ങള്‍ക്കുള്ള കീഴടങ്ങലായും നടപടി വിമര്‍ശിക്കപ്പെട്ടു. 120 പേരുടെ പിന്തുണയോടെ അന്ന് പ്രമേയം പാസായിരുന്നു. അതേസമയം യുഎന്‍ രക്ഷാസമിതിയില്‍ മാള്‍ട്ട വെടിനിര്‍ത്തല്‍ ആവശ്യവുമായി പ്രമേയം കൊണ്ടുവന്നിട്ടുണ്ട്. ഇതുവരെ കൊണ്ടുവന്ന നാല് പ്രമേയങ്ങളിൽ ഒന്നുപോലും പാസാക്കാന്‍ രക്ഷാസമിതിക്ക് സാധിച്ചിരുന്നില്ല. ഒരു പ്രമേയം യുഎസും മറ്റൊന്ന് ചൈനയും റഷ്യയും ചേര്‍ന്നും വീറ്റോ ചെയ്യുകയായിരുന്നു. മറ്റ് രണ്ടെണ്ണം ഭൂരിപക്ഷമായ എട്ടുപേരുടെ പിന്തുണ ലഭിക്കാത്തതിനാല്‍ പാസാക്കാനായിരുന്നില്ല.

ആക്രമണം രൂക്ഷം; ആശുപത്രികള്‍ വളഞ്ഞ് ഇസ്രയേല്‍ സൈന്യം

ഗാസ സിറ്റി: ആശുപത്രികള്‍ക്ക് നേരെ ഇസ്രയേല്‍ സൈന്യം ആക്രമണം തുടരുന്നു. അല്‍ ഷിഫ ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം വ്യോമാക്രമണത്തില്‍ തകര്‍ന്നു. ആക്രമണത്തെത്തുടര്‍ന്ന് വൈദ്യുതി നിലച്ചത് രണ്ടുകുട്ടികളടക്കം ആറുപേരുടെ മരണത്തിന് കാരണമായി. ആശുപത്രികൾ ഹമാസിന്റെ കമാൻഡ് പോസ്റ്റുകളും ഒളിത്താവളങ്ങളുമാണ് എന്നതാണ് ഇവ ആക്രമിക്കാൻ ഇസ്രയേൽ മുന്നോട്ടുവയ്ക്കുന്ന വാദം. എന്നാൽ ആരോപണം തെളിയിക്കുന്ന യാതൊരുവിധ രേഖകളും ഇസ്രയേൽ ഹാജരാക്കിയിട്ടില്ല. ഗാസയിലെ ഐക്യരാഷ്ട്ര സഭയുടെ ഓഫിസിനുനേര്‍ക്കും ആക്രമണമുണ്ടായി. യുഎൻ ഓഫിസിൽ അഭയം തേടിയിരുന്നവർ കൊല്ലപ്പെട്ടതായി യുഎൻ ഡെവലപ്മെന്റ് പ്രോഗ്രാം മേധാവി അകിം സ്റ്റെയ്നർ അറിയിച്ചു.

എല്ലാ തരത്തിലും തെറ്റായ നടപടിയാണ് ഇസ്രയേലിന്റേതെന്നും പൗരന്മാർ, അവരുടെ സ്വത്തുക്കൾ, യുഎൻ ഓഫിസുകൾ എന്നിവ സംരക്ഷിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ഒക്‌ടോബർ ഏഴിന് ശേഷം 11,078 പലസ്തീനികൾ ഗാസയിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന വർധിച്ചുവരുന്ന അന്താരാഷ്ട്ര ആഹ്വാനങ്ങളും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തള്ളിയിരുന്നു. ഹമാസിനെതിരായ ഇസ്രയേലിന്റെ പോരാട്ടം സർവശക്തിയോടെ തുടരും.

ഹമാസ് ബന്ദികളാക്കിയ 239 പേരെയും വിട്ടയച്ചാൽ മാത്രമേ വെടിനിർത്തൽ സാധ്യമാകൂവെന്നും നെതന്യാഹു പറഞ്ഞു. ഇസ്രയേല്‍ സൈന്യത്തിന് കനത്ത തിരിച്ചടി നല്‍കുന്നതായി ഹമാസ് അവകാശപ്പെടുന്നു. 48 മണിക്കൂറിനിടെ 25ലധികം വാഹനങ്ങള്‍ ഉള്‍പ്പെടെ ഗാസയിലെ 160ലേറെ ഇസ്രയേലി സൈനിക സന്നാഹങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ത്തതായി അല്‍ ഖസാം ബ്രിഗേഡ്‌സ് വക്താവ് അബു ഉബൈദ പറഞ്ഞു. അതിനിടെ ലെബനന്റെ തെക്കന്‍ അതിര്‍ത്തിയിലെ ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ നിന്നുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ നാല് ഇസ്രയേലികള്‍ക്ക് പരിക്കേറ്റു.

Eng­lish Sum­ma­ry: india sup­ports un res­o­lu­tion against israeli set­tle­ments in palestine
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 1, 2026
January 1, 2026
January 1, 2026
January 1, 2026
January 1, 2026
January 1, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.