19 September 2024, Thursday
KSFE Galaxy Chits Banner 2

Related news

August 17, 2024
August 13, 2024
August 13, 2024
August 11, 2024
August 11, 2024
August 9, 2024
August 8, 2024
August 7, 2024
August 3, 2024
August 2, 2024

കൊടുങ്കാറ്റായി ഇന്ത്യയുടെ നിഖാത്: ജര്‍മ്മന്‍ താരത്തെ തകര്‍ത്ത് ഫൈനലില്‍

Janayugom Webdesk
പാരിസ്
July 28, 2024 9:23 pm

രണ്ടാം ദിനം ഇടിക്കൂട്ടില്‍ തിളങ്ങി ഇന്ത്യ. വനിതകളുടെ 50 കിലോഗ്രാം ബോക്‌സിങ്ങില്‍ ഇന്ത്യയുടെ നിഖാത് സരീന്‍ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ജര്‍മനിയുടെ മാക്‌സി കരീന ക്ലോട്ട്‌സറിനെ 5–0ന് തോല്‍പ്പിച്ചുകൊണ്ടാണ് രണ്ടാം റൗണ്ടിലേക്കുള്ള സരീന്റെ കുതിപ്പ്.
ആദ്യ റൗണ്ടില്‍ 3–2 എന്ന സ്‌കോറിന് പിന്നില്‍ നിന്ന ശേഷമാണ് സരീന്‍ വിജയം പിടിച്ചെടുത്തത്. പിന്നീടുള്ള രണ്ട് റൗണ്ടുകളും 10–9ന് ജയിച്ചാണ് ഇന്ത്യന്‍ താരം മുന്നേറിയത്. ഉയരക്കൂടുതലുള്ള ജർമ്മൻ ബോക്‌സര്‍ക്കെതിരെ ആദ്യം ഒന്ന് പതറിയെങ്കിലും സരീൻ വേഗത്തില്‍ തന്നെ താളം കണ്ടെത്തി. തന്ത്രപരമായ നീക്കങ്ങളിലൂടെ സരീന്‍ ജര്‍മ്മന്‍ താരത്തെ മറികടക്കുകയായിരുന്നു. ഓഗസ്റ്റ് ഒന്നിന് നടക്കുന്ന പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ചൈനയുടെ വു യുവിനെയാണ് സരീന്‍ നേരിടുക.

ഇന്ത്യയുടെ പ്രധാന മെഡല്‍ പ്രതീക്ഷകളിലൊന്നാണ് നിഖാത് സരീന്‍. അതേസമയം സ്വര്‍ണം നേടണമെങ്കില്‍ നിഖാതിന് മുന്നില്‍ ദുര്‍ഘടമായ വഴിയാണ് മുന്നിലുള്ളത്. ഇനിയും നാല് കരുത്തരായ ബോക്സര്‍മാരെ എതിരിടണം. പാരീസ് ഒളിമ്പിക്‌സ് 50 കിലോഗ്രാം വിഭാഗത്തിലെ ടോപ് സീഡും 52 കിലോഗ്രാം വിഭാഗത്തിൽ 2023ലെ ലോക ചാമ്പ്യൻഷിപ്പ് സ്വർണമെഡൽ ജേതാവുമാണ് വു യു. ചൈനീസ് എതിരാളിക്കെതിരെ വിജയം നേടാനായാൽ അടുത്തതായി നേരിടേണ്ടിവരുന്നത് തായ്‌ലൻഡിന്റെ ചുതമത് രക്‌സത്തിനെയായിരിക്കും. ഏഷ്യൻ ഗെയിംസിൽ നിഖാത് സരീനെ പരാജയപ്പെടുത്തിയിട്ടുള്ള താരമാണ് രക്‌സത്ത്. തുടര്‍ന്നുള്ള റൗണ്ടുകളില്‍ ഉസ്‌ബെക്കിസ്ഥാന്റെ സബീന ബോബോകുലോവ, കൊളംബിയന്‍ താരം ഇൻഗ്രിറ്റ് വലൻസിയ, കസാഖിസ്ഥാന്റെ നസിം കൈസായ്‌ബെ. തുർക്കിയുടെ നാസ് കാകിറോഗ്ലു എന്നിവരില്‍ പലരെയും നിഖാതിന് നേരിടേണ്ടിവരും. 

അതേസമയം ഇന്ത്യന്‍ ബോക്സിങ് ഫെഡറേഷന്റെ പിടിപ്പുകേടിനെത്തുടര്‍ന്നാണ് താരങ്ങള്‍ക്ക് സീഡിങ് ലഭിക്കാത്തതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്റർനാഷണൽ ബോക്സിംഗ് അസോസിയേഷനെ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി അംഗീകരിക്കാത്തതിനാൽ, ഈ ഒളിമ്പിക് കാലയളവില്‍ സരീന്‍ നേടിയ രണ്ട് ലോക ചാമ്പ്യൻഷിപ്പ് കീരിടങ്ങളും സീഡിങ്ങിനായി പരിഗണിക്കപ്പെട്ടിരുന്നില്ല.

ഭൂഖണ്ഡം അടിസ്ഥാനമാക്കി യോഗ്യതാ മത്സരങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ടാണ് ഇത്തവണ ബോക്സിങ്ങില്‍ സീഡിങ് നടപ്പാക്കിയത്. ഒരു വിഭാഗത്തിൽ മൊത്തം എട്ട് ബോക്‌സർമാർക്കാണ് സീഡിങ് ലഭിക്കുക. ഏഷ്യ, യൂറോപ്പ് അടക്കം അഞ്ച് ഭൂഖണ്ഡങ്ങളിലെ ചാമ്പ്യന്മാർക്കും സീഡിങ് ലഭിക്കും. കൂടാതെ, ഏഷ്യൻ, യൂറോപ്യൻ, അമേരിക്കൻ മത്സരങ്ങളില്‍ നിന്ന് രണ്ടാം സ്ഥാനത്തെത്തിയ ബോക്സറും സീഡാകും. സരീൻ, നിശാന്ത് ദേവ് തുടങ്ങിയ ബോക്‌സർമാർക്ക് സീഡിങ് ലഭിക്കാനുള്ള അവസരം ഇതോടെ നഷ്‌ടമായി, 16-ാം റൗണ്ടിലേക്ക് നേരിട്ടുള്ള പ്രവേശനവും ഫൈനൽ വരെ താരതമ്യേന എളുപ്പമേറിയ എതിരാളികളെയും സീഡിങ്ങിലൂടെ ലഭിക്കുമായിരുന്നു. 

Eng­lish Sum­ma­ry: Indi­a’s Nikhat as a storm: Defeat­ed the Ger­man play­er in the final

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.