3 October 2024, Thursday
KSFE Galaxy Chits Banner 2

പ്രകൃതിയെയും ആവാസ വ്യവസ്ഥയെയും പരിപാലിക്കുന്ന തദ്ദേശീയ ജനത

ഒ ആർ കേളു
(പട്ടികജാതി-പട്ടികവർഗ‑പിന്നാക്ക വിഭാഗ വികസന മന്ത്രി)
August 9, 2024 4:45 am

വികസന വഴികളിൽ ഒറ്റപ്പെടാതെ ആവാസ വ്യവസ്ഥയുടെ സംരക്ഷണത്തിലൂടെ എല്ലാ തദ്ദേശീയരെയും കൈ പിടിച്ചുയർത്തുന്നതിനാണ് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് ഒമ്പത് തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനമായി ലോകമെങ്ങും ആചരിക്കുന്നത്. 1994 മുതൽ യുഎൻ സംഘടിപ്പിക്കുന്ന ദിനാചരണത്തിൽ ഈ വർഷത്തെ സന്ദേശം വളരെ കാലികവുമാണ്. “പ്രകൃതിസംരക്ഷണത്തിലൂടെ തദ്ദേശ ജനതയെയും ആവാസ വ്യവസ്ഥയെയും സംരക്ഷിക്കുക” എന്ന സന്ദേശത്തിലൂന്നിയാണ് ഇത്തവണ പരിപാടികൾ സംഘടിപ്പിക്കുന്നത്. പ്രകൃതിയും ആവാസ വ്യവസ്ഥയും വലിയ വെല്ലുവിളി നേരിടുന്ന ഈ കാലഘട്ടത്തിൽ മാനവരാശിയുടെ നിലനില്പിനായി പരിസ്ഥിതിയെ സംരക്ഷിക്കാൻ തദ്ദേശ ജനതയോടൊപ്പം ലോകവും കൈകോർക്കേണ്ടതുണ്ട്. തദ്ദേശീയ ജനതയടക്കം ഇന്ത്യയിലെ പട്ടിക — പിന്നാക്ക വിഭാഗക്കാർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ അനുദിനം വർധിക്കുകയാണ്. സ്വാതന്ത്ര്യം കിട്ടി മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും എല്ലാ പട്ടിക വിഭാഗക്കാർക്കും സാമൂഹ്യവും സാമ്പത്തികവുമായ നീതി ഉറപ്പാക്കാനായിട്ടില്ല. ഇവർക്കെതിരായ അതിക്രമങ്ങളും വിവേചനങ്ങളും അനുദിനം വർധിക്കുന്നു. ചാതുർവർണ്യ വ്യവസ്ഥയിലേക്ക് രാജ്യത്തെ എത്തിക്കുകയെന്ന ലക്ഷ്യമുള്ള സംഘ്പരിവാറിന്റെ പിന്തുണ അതിക്രമങ്ങൾ നടത്തുന്നവർക്ക് ഭരണ സംരക്ഷണവും ഉറപ്പാക്കുകയാണിപ്പോൾ. ഭരണഘടന ഉറപ്പുനൽകിയ സംവരണ അവകാശങ്ങളെല്ലാം വളഞ്ഞ വഴികളിലൂടെ ഇല്ലാതാക്കുന്നു.

തസ്തികകൾ വെട്ടിക്കുറച്ചും കരാർ ജോലി വ്യാപകമാക്കിയുമാണ് കേന്ദ്ര — സംസ്ഥാന സർക്കാരുകൾ സംവരണാവകാശങ്ങളുടെ ചിറകരിയുന്നത്. ഇതുപോലെ തന്നെ വികസനത്തിന്റെ മറവിൽ കോർപറേറ്റ് താല്പര്യങ്ങൾക്കായി തങ്ങളുടെ ആവാസവ്യവസ്ഥയിൽ നിന്നു പോലും പട്ടിക വിഭാഗക്കാരെ ആട്ടിയോടിക്കുകയാണ്. ഇതിനായി പരിസ്ഥിതി നിയമങ്ങൾ പോലും ഭേദഗതി ചെയ്തു. ഈ സാഹചര്യത്തിലാണ് പട്ടിക — പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പൊതുസമൂഹത്തിനൊപ്പം ചേർത്തുനിർത്തുന്നതിനും കേരളം നടത്തുന്ന പരിശ്രമങ്ങൾ ശ്രദ്ധേയമാകുന്നത്. സാമ്പത്തികമായി വരിഞ്ഞുമുറുക്കി സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ കേന്ദ്രം കിണഞ്ഞു ശ്രമിക്കുമ്പോഴും അരികുവൽക്കരിക്കപ്പെട്ടവർക്ക് താങ്ങും തണലുമാകുകയാണ് എല്‍ഡിഎഫ് സർക്കാർ. രാജ്യത്തെ പൊതുസ്ഥിതിയിൽ നിന്ന് വ്യത്യസ്തമായി ഭൂമി, വീട്, അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യസുരക്ഷ എന്നീ മേഖലകളിൽ കേരളത്തിലെ തദ്ദേശീയരുടെ ജീവിതം ഏറെ മുന്നിലാണ്. 500 ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരെ പട്ടികവർഗക്കാരിൽ നിന്നും പിഎസ്‌സി വഴി തിരഞ്ഞെടുത്ത്, അവരെ വനം വകുപ്പിന്റെ ഭാഗമാക്കിയത് എൽഡിഎഫ് സർക്കാരിന്റെ തൊപ്പിയിലെ പൊൻതൂവലാണ്. ഈ വിധത്തിൽ സാമൂഹ്യനീതിയിലൂന്നിയ വികസന പ്രവർത്തനങ്ങൾ പട്ടികവർഗ മേഖലയുടെ മുന്നേറ്റത്തിന് കരുത്തേകുക തന്നെ ചെയ്യും. ഒരു കുട്ടി പോലും കൊഴിഞ്ഞുപോകാതെ സ്കൂളി­ൽ എത്തിക്കുന്നതിനുള്ള ഡ്രോപ്ഔട്ട് ഫ്രീ പദ്ധതിയും മികച്ച വിദ്യാഭ്യാസം നൽകുന്നതിനായി മോഡൽ റസിഡൻഷ്യൽ സ്കൂളുകളും, പഠന സൗകര്യത്തിനായി പ്രീമെട്രിക് ഹോസ്റ്റലുകളും, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളും ഒരുക്കിയാണ് വകുപ്പ് കുട്ടികളെ സഹായിക്കുന്നത്. താമസിക്കുന്ന സ്ഥലത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് സ്കൂളിലെത്തിക്കുന്നതിന് പ്രത്യേക വാഹന സൗകര്യമൊരുക്കുന്ന വിദ്യാവാഹിനി പദ്ധതിയും ഫലപ്രദമായി നടപ്പാക്കിവരുന്നു. പ്രീമെട്രിക്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പും, വിദേശപഠന സൗകര്യവും പഠനത്തിന് ശേഷം സ്റ്റൈപ്പന്റോടെ തൊഴിൽ പരിശീലനവും നൽകുന്ന ട്രേസ് പദ്ധതിയും, പൈലറ്റ്, എയർഹോസ്റ്റസ് അടക്കമുള്ള മേഖലകളിലെ പഠനവുമടക്കം സൗകര്യങ്ങളൊരുക്കിയാണ് നമ്മുടെ സംസ്ഥാനം പട്ടിക വിഭാഗ വിദ്യാർത്ഥികളെ ചേർത്തുപിടിക്കുന്നത്.

അടിസ്ഥാന രേഖകൾ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കുന്നതിനുള്ള എബിസിഡി പദ്ധതി രാജ്യത്തിനുതന്നെ മാതൃകയാണ്. എല്ലാ തദ്ദേശീയ ജനങ്ങൾക്കും സ്വന്തമായി ഭൂമി എന്ന ലക്ഷ്യം തിരുവനന്തപുരം ജില്ല കൈവരിച്ചുകഴിഞ്ഞു. തദ്ദേശീയ ജനത ഏറെയുള്ള വയനാട്ടിലും അട്ടപ്പാടിയിലുമൊക്കെ സർക്കാരിന്റെ ഇടപെടലുകൾ ഫലം കണ്ടുതുടങ്ങി. ആരോഗ്യ- അടിസ്ഥാന സൗകര്യ മേഖലകളിലുണ്ടായ മാറ്റങ്ങൾ ഇതിന്റെ സൂചനകളാണ്. കേരളത്തിൽ തദ്ദേശ ജനത മൊത്തം ജനസംഖ്യയുടെ 1.45 ശതമാനമേയുള്ളുവെങ്കിലും ബജറ്റ് വിഹിതത്തിന്റെ 2.83 ശതമാനമാണ് ഈ മേഖലയിൽ ചെലവഴിക്കുന്നത്. ജൈവശാസ്ത്രപരമായ ഭൂപ്രകൃതിയുടെ വൈവിധ്യം നിലനിർത്തുന്നതിൽ തദ്ദേശീയ ജനതയുടെ പങ്ക് വളരെ വലുതാണ്. ഇവരുടെ പാരിസ്ഥിതിക പരിജ്ഞാനവും ശേഷികളും പ്രകൃതി വിഭവങ്ങൾ കൈകാര്യം ചെയ്യാൻ അവരെ പ്രാപ്തരാക്കുന്നുണ്ട്. ജലത്തിനും ഭക്ഷണത്തിനും തൊഴിലിനും പ്രകൃതിയെ ആശ്രയിക്കുന്നവർക്ക് പരിസ്ഥിതിനാശം പ്രത്യക്ഷമായും സമൂഹത്തിലെ പൊതുധാരയിലുള്ളവർക്ക് പരോക്ഷമായുമാണ് അനുഭവപ്പെടുക. വികസിത രാജ്യങ്ങൾ സൃഷ്ടിക്കുന്ന അമിതമായ കാർബൺ വികിരണം കാലാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതുവഴി അതിതീവ്ര മഴയും, മണ്ണിടിച്ചിലും പല മേഖലകളിലും ഉണ്ടാകുന്നതായാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ടുതന്നെ തദ്ദേശീയ ദിന സന്ദേശത്തിന്റെ പ്രസക്തിയിലേക്കാണ് വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തവും വിരൽ ചൂണ്ടുന്നത്. പ്രകൃതിയുടെ സന്തുലിതാവസ്ഥയുടെ താളംതെറ്റിക്കാതെ, പരിസ്ഥിതി സൗഹാർദപരമായ വികസനമാണ് നടപ്പിൽ വരുത്തേണ്ടത്. നല്ല പരിസ്ഥിതിയും നല്ല വ്യക്തികളും നല്ല സമൂഹവും ഉൾപ്പെട്ട ആവാസവ്യവസ്ഥ എല്ലാവർക്കും ലഭിക്കുന്നതിനായി നമുക്കോരോരുത്തർക്കും ഒരേ മനസോടെ പ്രവർത്തിക്കാം. ഈ തദ്ദേശീയ ദിനാചരണത്തിന്റെ സമകാലിക പ്രസക്തിയും അതു തന്നെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.