
പശ്ചിമേഷ്യയിൽ യുദ്ധം ആരംഭിച്ചതുമുതൽ അമേരിക്കയുടെ 17 സൈനിക കേന്ദ്രങ്ങൾക്കുനേരെ ഇറാൻ ശക്തമായ ആക്രമണം നടത്തിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഉപഗ്രഹ ചിത്രങ്ങൾ, സോഷ്യൽ മീഡിയ ദൃശ്യങ്ങൾ, ഔദ്യോഗിക പ്രസ്താവനകൾ എന്നിവ വിശകലനം ചെയ്താണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. മേഖലയിലെ ആകെ യു എസ് സൈനിക താവളങ്ങളുടെ പകുതിയോളം വരുന്ന 11 കേന്ദ്രങ്ങൾക്ക് ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഭൂരിഭാഗം മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിക്കാൻ കഴിഞ്ഞെന്ന് അമേരിക്ക അവകാശപ്പെടുമ്പോഴും വലിയ തോതിലുള്ള സാമ്പത്തിക നഷ്ടവും നാശനഷ്ടങ്ങളും ഉണ്ടായതായാണ് വിവരം.
ഫെബ്രുവരി 28ന് ബഹ്‌റൈനിലെ യു എസ് നേവി അഞ്ചാം ഫ്ലീറ്റ് ആസ്ഥാനത്തിന് നേരെ നടന്ന ആക്രമണത്തിൽ മാത്രം ഏകദേശം 200 മില്യൺ ഡോളറിന്റെ നഷ്ടമുണ്ടായതായാണ് സൂചന. യുദ്ധത്തിനായി ഇറാൻ എത്രത്തോളം സജ്ജമായിരുന്നു എന്നതിന്റെ തെളിവാണ് ഈ തിരിച്ചടികളെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സൗദിയിലെ പ്രിൻസ് സുൽത്താൻ എയർ ബേസ്, കുവൈത്തിലെ അലി അൽ സാലിം എയർ ബേസ്, ഖത്തറിലെ അൽ ഉദൈദ് എയർ ബേസ് എന്നിവിടങ്ങളിലായിരുന്നു ഇറാന്റെ ആദ്യ ലക്ഷ്യങ്ങൾ. വ്യോമ പ്രതിരോധ റഡാറുകളെയും കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളെയുമാണ് ഇറാൻ പ്രധാനമായും ഉന്നം വെച്ചത്. ഖത്തറിലെ 1.1 ബില്യൺ ഡോളർ വിലമതിക്കുന്ന ലോംഗ് റേഞ്ച് റഡാറിനും ജോർദാനിലെ റഡാർ ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
സൈനിക കേന്ദ്രങ്ങൾക്ക് പുറമെ അമേരിക്കയുടെ നയതന്ത്ര കേന്ദ്രങ്ങൾക്കും നേരെ ആക്രമണമുണ്ടായി. ദുബായ് കോൺസുലേറ്റ്, കുവൈറ്റ് സിറ്റിയിലെ എംബസി, റിയാദ് എംബസി എന്നിവിടങ്ങളിൽ ആക്രമണമുണ്ടായതിനെത്തുടർന്ന് ഇവ താൽക്കാലികമായി അടച്ചു. ശനിയാഴ്ച രാത്രി ബാഗ്ദാദിലെ യു എസ് എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം ഉണ്ടായെങ്കിലും ആളപായമില്ല.
പെന്റഗണിന്റെ കണക്കുകൾ പ്രകാരം ഇതുവരെ ഏഴ് അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും 140 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കെന്റക്കി സ്വദേശിയായ ആർമി സർജന്റ് ബെഞ്ചമിൻ പെന്നിംഗ്ടൺ (26) ആണ് ഏറ്റവും ഒടുവിൽ മരിച്ച സൈനികൻ. കുവൈറ്റിലെ ഷുഐബ തുറമുഖത്തുണ്ടായ ഡ്രോൺ ആക്രമണത്തിൽ ആറ് റിസർവ് സൈനികരും കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട ആദ്യ ആറ് സൈനികരുടെ ഭൗതികശരീരം പ്രസിഡന്റ് ട്രംപ് നേരിട്ടെത്തി ഏറ്റുവാങ്ങി. ഇറാന്റെ ആക്രമണങ്ങളുടെ വേഗത നിലവിൽ കുറഞ്ഞിട്ടുണ്ടെങ്കിലും പ്രധാന താവളങ്ങളെ ലക്ഷ്യമിട്ടുള്ള പ്രഹരങ്ങൾ ഇപ്പോഴും തുടരുകയാണെന്ന് യു എസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.