
ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ യുറേനിയം സമ്പുഷ്ടമാക്കാനുള്ള ശേഷി ഇറാനുണ്ടെന്ന് യുഎന്നിന്റെ ആണവ നിരീക്ഷണ സമിതിയുടെ തലവൻ. ഇറാനിലെ മൂന്ന് കേന്ദ്രങ്ങളിൽ യു എസ് നടത്തിയ ആക്രമണം ഗുരുതരമായ നാശനഷ്ടങ്ങൾക്ക് കാരണമായെങ്കിലും അവക്ക് സമ്പൂർണമായ നാശം വന്നിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (ഐഎഇഎ) മേധാവി റാഫേൽ ഗ്രോസി പറഞ്ഞു. ഇറാന്റെ ആണവ കേന്ദ്രങ്ങൾ ‘പൂർണമായും നശിപ്പിക്കപ്പെട്ടു’ എന്ന ഡോണൾഡ് ട്രംപിന്റെ വാദത്തിന് വിരുദ്ധമാണ് പുതിയ പ്രഖ്യാപനം.
ഇറാൻ ആണവായുധം നിർമിക്കുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ടാണ് തെഹ്റാനിലെ ആണവ‑സൈനിക കേന്ദ്രങ്ങൾ ജൂൺ 13ന് ഇസ്രായേൽ ആക്രമിച്ചത്. പിന്നീട് യുഎസും ആക്രമണങ്ങളിൽ പങ്കുചേർന്നിരുന്നു. ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിങ്ങനെ ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ബോംബുകൾ വർഷിച്ചുവെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിനുശേഷമുള്ള നാശനഷ്ടത്തിന്റെ യഥാർത്ഥ വ്യാപ്തി വ്യക്തമല്ല.
എന്നാൽ, ഇറാന് ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ സമ്പുഷ്ടമായ യുറേനിയം ഉത്പാദിപ്പിക്കുന്ന സെൻട്രിഫ്യൂജുകൾ നിർമിക്കാൻ കഴിയുമെന്നാണ് ബിബിസിയുടെ യുഎസ് മാധ്യമ പങ്കാളിയായ സിബിഎസ് ന്യൂസിനോട് ഗ്രോസി പറഞ്ഞു. ഇറാന് ഇപ്പോഴും വ്യാവസായികവും സാങ്കേതികവുമായ ശേഷികൾ ഉണ്ട്. അതിനാൽ അവർ ആഗ്രഹിക്കുന്നുവെങ്കിൽ അവർക്ക് ഇത് വീണ്ടും ചെയ്യാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാന്റെ ആണവ കഴിവുകൾ ഇപ്പോഴും തുടരാനാകുമെന്ന് നിർദേശിക്കുന്ന ആദ്യത്തെ സ്ഥാപനമല്ല ഐഎഇഎ. ഈ ആഴ്ച ആദ്യം പുറത്തുവന്ന പെന്റഗണിന്റെ പ്രാഥമിക വിലയിരുത്തലിൽ യുഎസ് ആക്രമണങ്ങൾ പദ്ധതിയെ മാസങ്ങളോളം പിന്നോട്ടടിക്കാൻ മാത്രമേ സാധ്യതയുള്ളൂ എന്ന് കണ്ടെത്തിയിരുന്നു. ഇതെ തുടർന്ന് ഇറാന്റെ ആണവ കേന്ദ്രങ്ങൾ പൂർണമായും നശിപ്പിക്കപ്പെട്ടു എന്ന് ട്രംപ് മറുപടി നൽകിയിരുന്നു. ‘ചരിത്രത്തിലെ ഏറ്റവും വിജയകരമായ സൈനിക ആക്രമണങ്ങളിൽ ഒന്നിനെ അപമാനിക്കാനുള്ള ശ്രമം’ എന്ന് മാധ്യമങ്ങളെ കുറ്റപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.