29 December 2025, Monday

ഇരുളും തീയും

Janayugom Webdesk
എസ് ജെ സംഗീത
November 17, 2024 7:00 am

കാർമുകിൽ പോൽ പടർന്ന
രജനിയിൽ നിറനിലാ-
വെട്ടമേകി ചന്ദ്രനും
ശീതള-തരളിത നിർവൃ-
തിയായ് രാക്കാറ്റേകിയ
മാമ്പൂ മണവും
തെല്ലിട നേരത്തിലിരുളിൻ
മാറത്ത് ചില്ലുചിതറിച്ച മിന്നൽ-
ക്കൊടിയേറ്റ് കോറിയയിട-
നെഞ്ച് ക്രോധത്തിലുര ചെയ്തു
“അനുവാദമില്ലാതെയെൻ
ഹൃത്തടത്തിലെന്തിന്
വെള്ളിവീശി”, ഉത്തര-
മില്ലാ ചോദ്യത്തിന്
സാക്ഷിയായ് ചന്ദ്രനും
നീറ്റുവേദനയിൽ
ഒളിഞ്ഞുനിന്നു, ഇരുളോ
ആത്മഗതമോതിയി-
ങ്ങനെ ‘അല്പുമാത്രേയെൻ
മിന്നലേറ്റ് പൊള്ളിയ
തനുവിൽ ഇരുളിൻപാ-
ളികളമരും,സമയ-
ചക്രമുരുളുന്നു മന്ദം മന്ദം
ഇരുളിൻ ഭാരത്തിലുറങ്ങുന്നു
ചീലാന്തിയും, ചാരക്കൊന്ന
യുമിതരമരങ്ങളും, ചരാ-
ചരങ്ങളും! ഏകനായ് നില-
കൊള്ളുന്നയെന്നെയൂറക്കം
കീഴ്പ്പെടുത്തില്ലെന്ന
ഹുങ്കോടെ നില്ക്കവെ
അരികിലേക്കടുക്കുന്നു തീ-
ഗോളങ്ങൾ, ഇരുൾചൊല്ലി-
”ആരാണ് നീ?” തീപ്പൊരി ചിതറും
തീഗോളങ്ങളുരിയാടി
”സമയചക്രത്തിന്നടിമപ്പെട്ട-
ഭൂഗോളത്തിൽ, നിൻ കൂട്ടിനായ്
ഉറങ്ങാതെ നില്ക്കാം, ഞാൻ
നിൻമാറ് പിളർക്കാതെ,
നിന്നിലെ വെട്ടമായ്
ചെറുനേരമെങ്കിലും നില-
നില്ക്കാം, കനത്ത നിൻ-
മാറിൽ ചിത്രങ്ങൾ വരയ്ക്കാം
അതിബൃഹത്താം നിന്നു-
ടലിലൊരു കോണിൽ
പ്രണയത്തിൻ മൺചെരാ-
തുകൾ തെളിയിക്കാം”
സ്നേഹസല്ലാപത്തിൽ
സ്വയം മറന്നവർ നിലകൊണ്ടു
മാറ്റു കുറഞ്ഞെരിഞ്ഞു തീരുന്ന
തീജ്വാലയും, ഇരുളിൻ
കുപ്പായം മെല്ലെ കീറി
വിഭാതത്തിൽ വരവും
അങ്ങനെയാ രംഗത്തി-
ലൊരു പ്രകാശത്തരിയായ്
തീയും, വെള്ളപൂശിയ
മാനത്തൊരു കരിപ്പൊ-
ട്ടായിരുളുമൊന്നായ് മറഞ്ഞു! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.