
1967 മുതൽ ഇസ്രായേൽ കൈവശം വെച്ചിരിക്കുന്ന പലസ്തീൻ പ്രദേശങ്ങളിൽ നിന്ന് സൈന്യം പിന്മാറണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്രസഭ പൊതുസഭയിൽ വൻ ഭൂരിപക്ഷത്തോടെ പാസാക്കി. ‘പലസ്തീൻ പ്രശ്നത്തിന് സമാധാനപരമായ പരിഹാരം’ എന്ന തലക്കെട്ടിലുള്ള പ്രമേയത്തിന് ലോകരാജ്യങ്ങളിൽ നിന്ന് ശക്തമായ പിന്തുണ ലഭിച്ചു. 151 രാജ്യങ്ങൾ അനുകൂലമായി വോട്ട് ചെയ്തപ്പോൾ, 11 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
കിഴക്കൻ ജെറുസലേം ഉൾപ്പെടെയുള്ള പ്രദേശങ്ങളുടെ അതിർത്തികളിൽ 1967ന് ശേഷം വരുത്തിയ മാറ്റങ്ങൾ അംഗീകരിക്കരുതെന്നും നിയമവിരുദ്ധമായി നടത്തിയ ഒരു കുടിയേറ്റങ്ങൾക്കും സഹായമോ പിന്തുണയോ നൽകരുതെന്നും യുഎൻ പ്രമേയം ആവശ്യപ്പെടുന്നു.
ഖത്തർ, പലസ്തീൻ, സെനഗൽ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളാണ് പ്രമേയം തയ്യാറാക്കിയത്. അന്താരാഷ്ട്ര നിയമത്തിനും ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങൾക്കും അനുസൃതമായി പലസ്തീൻ പ്രശ്നം പരിഹരിക്കുന്നതുവരെ ഐക്യരാഷ്ട്രസഭയ്ക്ക് അതിൽ ഉത്തരവാദിത്തം ഉണ്ടാകണമെന്നും പ്രമേയം വ്യക്തമാക്കുന്നു. പലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേൽ തുടരുന്നത് നിയമവിരുദ്ധമാണെന്നും എത്രയും പെട്ടെന്ന് അധിനിവേശം അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി കഴിഞ്ഞ ജൂലൈയിൽ ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഗാസയിലും വെസ്റ്റ് ബാങ്കിലും ഇസ്രായേൽ ആക്രമണം തുടരുകയാണ്. ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപനം വന്ന് 50 ദിവസം പിന്നിടുമ്പോൾ ഇസ്രായേൽ കൊലപ്പെടുത്തിയ പലസ്തീനികളുടെ എണ്ണം 357 ആയി ഉയർന്നു. ഖാൻ യൂനുസിൽ ഇന്നലെ മാധ്യമപ്രവർത്തകൻ മഹ്മൂദ് വാദിയെ ഇസ്രായേൽ വധിച്ചു. വെസ്റ്റ് ബാങ്കിൽ രണ്ട് കുട്ടികളെയും ഇസ്രായേൽ സൈന്യം കൊലപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.