
ഇറാനിലെ മിനാബ് നഗരത്തിൽ പെൺകുട്ടികളുടെ പ്രൈമറി സ്കൂളിന് നേരെ ഇസ്രായേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 115 ആയി ഉയർന്നു. ആക്രമണത്തിൽ 747 പേർക്ക് പരിക്കേറ്റതായും ഇതിൽ പലരുടെയും നില അതീവ ഗുരുതരമാണെന്നും ഇറാനിയൻ റെഡ് ക്രസന്റ് സ്ഥിരീകരിച്ചു. ശനിയാഴ്ച നടന്ന അതിശക്തമായ ഇസ്രായേൽ‑അമേരിക്കൻ വ്യോമാക്രമണത്തിനിടെയാണ് മിനാബിലെ ‘ഷജറെ തയ്യബ’ എന്ന സ്കൂളിന് നേരെ മിസൈലുകൾ പതിച്ചത്.
സംഭവം നടക്കുമ്പോൾ ഏകദേശം 170 കുട്ടികൾ സ്കൂളിലുണ്ടായിരുന്നു. ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ഒരു താവളത്തിന് സമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ താവളം ലക്ഷ്യമിട്ടുള്ള ആക്രമണത്തിനിടെയാണ് സിവിലിയൻ കേന്ദ്രമായ സ്കൂൾ തകർക്കപ്പെട്ടത്. ഈ ക്രൂരമായ പ്രവൃത്തി ആക്രമണകാരികളുടെ ചരിത്രത്തിലെ മറ്റൊരു കറുത്ത പേജ് ആണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ പ്രതികരിച്ചു. ആക്രമണത്തെ ‘ബാർബറിക്’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിന് ഇസ്രായേലിനും അമേരിക്കയ്ക്കും ശക്തമായ മറുപടി നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയിദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി. ശനിയാഴ്ച ഒരേസമയം ഇറാന്റെ വിവിധ നഗരങ്ങളിൽ നടന്ന ആക്രമണങ്ങളിൽ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 201 കടന്നതായാണ് പുറത്തുവരുന്ന പുതിയ കണക്കുകൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.