
നിലമ്പൂരിലേത് ഭരണ വിരുദ്ധവികാരമല്ലെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അൻവർ കഴിഞ്ഞ 9 വർഷം ഇടത് സർക്കാർ മണ്ഡലത്തിൽ നടത്തിയ വികസനം സ്വന്തം പേരിലാക്കിയാണ് വോട്ടുകൾ നേടിയത്. ഇടത്പക്ഷ ജനാധിപത്യ മുന്നണിയെ വഞ്ചിച്ച് പോയ അൻവർ യുഡിഎഫിന് വേണ്ടിയാണ് കളം മാറിയത്. ബിജെപിക്ക് ലോക്സഭയിൽ ലഭിച്ച വോട്ട് പോലും യുഡിഎഫിന് നിലമ്പൂരിൽ നേടാൻ കഴിഞ്ഞില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
വർഗീയ ശക്തികളുടെ സഹായം യുഡിഎഫിന് നല്ലരീതിയിൽ ലഭിച്ചിട്ടുണ്ട്. യുഡിഎഫിനകത്ത് നടക്കുന്ന പ്രതിപക്ഷനേതാവിൻറെയും മുൻ പ്രതിപക്ഷ നേതാവിൻറെയും വാക്പോരുകൾ നാം കാണുന്നതാണ്. സിപിഐഎമ്മിനകത്തും പ്രശ്നങ്ങളുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് അവർ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മതരാഷ്ട്രീയവാദികളുമായി സഖ്യം ചെയ്ത് അവരൂടെ കാഴ്ചപ്പാടുകൾ സ്വീകരിച്ചാണ് ലീഗ് പ്രവർത്തിച്ചത്. മതരാഷ്ട്രീയവാദികളുമായുള്ള കോൺഗ്രസ്സ് ലീഗ് കൂട്ടുകെട്ട് സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഈ ബന്ധം മതനിരപേക്ഷ ഉള്ളടക്കമുള്ള ആളുകളെ കൂടി മതരാഷ്ട്രവാദികളുടെ കൈകളിലേക്ക് എത്തിക്കുകയും അതിലൂടെ കേരളത്തിൻറെ മതനിരപേക്ഷ അവസ്ഥയെത്തന്നെ ബാധിക്കുകയും ചെയ്യും. ഇത് മനസ്സിലാക്കിക്കൊണ്ടാണ് ജമാത്തെ ഇസ്ലാമിയുമായുള്ള ഇവരുടെ കൂട്ടുകെട്ടിനെതിരെ മതവിശ്വാസികൾ തന്നെ രംഗത്തെത്തി പ്രതിഷേധിച്ചത്. എല്ലാ മതവിശ്വാസികളും സമാധാനമായി കഴിയുന്ന കേരളത്തിൻറെ സമാധാന അന്തരീക്ഷം തകർക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എം സ്വരാജിനെ വ്യക്തിപരമായി പോലും ചിലർ ആക്രമിച്ചു. നന്നായി വായിക്കുകയും നിലപാടുകൾ വ്യക്തമാക്കുകയും ചെയ്യുന്ന അദ്ദേഹത്തിൻറെ കഴിവാണ് ചിലരുടെ എതിർപ്പിന് കാരണമായത്. ചില പ്രൊഫസർമാരും ബുദ്ധിജീവികളും ഇവർക്കൊപ്പം നിന്നു. എം സ്വരാജിൻറെ സ്ഥാനാർത്ഥിത്വം കേരളം അംഗീകരിച്ചതാണെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.
പാർട്ടിക്കുള്ളിൽ പ്രശ്നങ്ങളുണ്ടെന്ന് കാണിക്കാനുള്ള ശ്രമത്തിൻറെ ഭാഗമായാണ് തനിക്കെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത്. പാർട്ടി സെക്രട്ടറിയെ സംസ്ഥാന സമിതി വിമർശിച്ചു, മുഖ്യമന്ത്രി പിണറായി വിജയൻ ശാസിച്ചു തുടങ്ങിയ വ്യാജ വാർത്തകളാണ് പ്രചരിക്കുന്നത്. തനിക്കെതിരെ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഒരു വിമർശനവും ഉണ്ടായിട്ടില്ലെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.