
എല്ലാവരും സഖാവ് എന്നുവിളിച്ച ഒരേ ഒരാൾ, പി കൃഷ്ണപിള്ള. അദ്ദേഹത്തിന്റെ ചരമദിനമാണിന്ന്. ഇന്ത്യയിൽ സംഘടിത കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമായി സിപിഐ രൂപീകരിച്ചതിന്റെ നൂറ് വർഷം പൂർത്തിയാകുന്ന ഘട്ടത്തിലാണ് ഇത്തവണ സഖാവിന്റെ സ്മരണയെത്തുന്നത്. കേരളം ഭ്രാന്താലയമെന്നും പിന്നാക്കമെന്നുമുള്ള വിളിപ്പേരിൽ പരിഹസിക്കപ്പെടുന്ന ഘട്ടത്തിൽ ജനിക്കുകയും അക്കാലത്ത് ബാല്യ കൗമാരങ്ങൾ പിന്നിടുകയും ചെയ്ത ജീവിത പരിസരങ്ങളിൽ നിന്നാണ് കൃഷ്ണപിള്ളയെന്ന കമ്മ്യൂണിസ്റ്റിന്റെ പിറവി. കേരളചരിത്രത്തെ മാറ്റിയെഴുതിയ കാലഘട്ടം നിർണയിക്കാൻ തുനിയുന്നവർക്ക് അത് തീർച്ചയായും കഴിഞ്ഞ നൂറ്റാണ്ടിലെ ദശകങ്ങളായിരിക്കുമെന്നുറപ്പാണ്. അതിൽത്തന്നെ ആദ്യ അഞ്ച് ദശകങ്ങളുമായിരിക്കും. കാരണം അത് കൃഷ്ണപിള്ള കൂടി ജീവിച്ച ദശകങ്ങളായിരുന്നു. തൊട്ടുകൂടായ്മ ഉൾപ്പെടെ അനാചാരങ്ങൾ, ജന്മി നാടുവാഴിത്തത്തിന്റെയും രാജാധികാരത്തിന്റെയും കൊടും ക്രൂരതകൾ എന്നിവകൊണ്ട് ജനസാമാന്യം പൊറുതി മുട്ടിയ കാലം കൂടിയായിരുന്നു അത്. ബ്രിട്ടീഷ് കോളനിവാഴ്ചയുടെ നുകവും ജനം പേറേണ്ടിവന്നിരുന്നു. സ്വാതന്ത്ര്യത്തിനുവേണ്ടിയും സമൂഹത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കും ഉച്ചനീചത്വങ്ങൾക്കും തൊട്ടുകൂടായ്മയ്ക്കുമെതിരെയും സാമൂഹ്യപരിഷ്കർത്താക്കളുടെയും സോഷ്യലിസ്റ്റ് ആശയഗതിക്കാരുടെയും നേതൃത്വത്തിൽ നടന്ന നവോത്ഥാന പോരാട്ടങ്ങളുടെ കാലവുമായിരുന്നു അത്. അതിൽ മുന്നിൽ നിന്ന നേതാവായിരുന്നു കൃഷ്ണപിള്ള.
1917ൽ റഷ്യൻ വിപ്ലവം വിജയിക്കുകയും സോഷ്യലിസ്റ്റ് സാമൂഹ്യക്രമം രൂപപ്പെടുകയും ചെയ്തതോടെ കേരളത്തിലെ നവോത്ഥാന പോരാട്ടങ്ങൾക്ക് പുതിയ രൂപഭാവങ്ങൾ കൈവന്നു. സോഷ്യലിസ്റ്റ് ചിന്താഗതിക്കാരുടെ എണ്ണം വർധിക്കുകയും ചെയ്തു. ലോകമാകെയെന്നതുപോലെ ഇന്ത്യയിലും കേരളത്തിലും സ്വാതന്ത്ര്യത്തിനും സാമൂഹ്യ നവോത്ഥാനത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളെ റഷ്യൻ വിപ്ലവം പ്രചോദിപ്പിച്ചു. ആ ഭൂമികയിലാണ് കൃഷ്ണപിള്ള എന്ന പോരാളി പിറവിയെടുക്കുന്നത്. എല്ലാവർക്കും പൊതുവഴികളിലൂടെ നടക്കാനുള്ള അവകാശം ആവശ്യപ്പെട്ട്, ഐതിഹാസിക വൈക്കം സത്യഗ്രഹം നടക്കുന്ന വേളയിൽ 18 വയസായിരുന്നു അതേമണ്ണിൽ പിറന്ന കൃഷ്ണപിള്ളയ്ക്ക്. സാമൂഹ്യ അനീതികൾക്കും ഉച്ചനീചത്വങ്ങൾക്കുമെതിരായ ചിന്താഗതി അതിനിടയിൽത്തന്നെ മനസിൽ വേരുപിടിച്ച കൃഷ്ണപിള്ള, വൈക്കം സത്യഗ്രഹ പോരാളികളുമായി നിരന്തരം സമ്പർക്കം പുലർത്തി. ആ സമരം മനസിൽ കോരിയിട്ട വിപ്ലവ ജ്വാലകളുമായാണ് അദ്ദേഹം യൗവനത്തിലേക്ക് കടക്കുന്നത്. അതിനിടെ സ്വാതന്ത്ര്യ സമരത്തിന്റെ സ്പന്ദനങ്ങൾ അറിയാൻ വർഷങ്ങളോളം ഉത്തരേന്ത്യയിലും ജീവിച്ചു. അവിടെവച്ചുള്ള ബന്ധങ്ങളും ബോധ്യങ്ങളും അദ്ദേഹത്തിലെ കമ്മ്യൂണിസ്റ്റിനെ രൂപപ്പെടുത്തി. കേരളത്തിൽ തിരിച്ചെത്തിയ കൃഷ്ണപിള്ള, കോൺഗ്രസും കോൺഗ്രസിനകത്തെ സോഷ്യലിസ്റ്റുമായി മാറിയ നിരവധിപേർക്കൊപ്പമായിരുന്നില്ല, അവരുടെ നായകസ്ഥാനത്തായിരുന്നു.
കൃഷ്ണപിള്ളയുടെ നേതൃത്വത്തിലാണ് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തിച്ചിരുന്നത്. 1939ൽ സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകർ യോഗം ചേർന്നാണ് പിണറായി പാറപ്രത്തു വച്ച് സിപിഐ കേരള ഘടകം രൂപീകരിക്കപ്പെടുന്നത്. കേരള സാമൂഹ്യ — ജീവിതഘടനയെ പൊളിച്ചെഴുതുകയും ഭാവിയുടെ ഘടന തീരുമാനിക്കുകയും ചെയ്ത സമ്മേളനമായിരുന്നു അത്. ഒരു മിന്നായം പോലെ എന്നൊക്കെ പറയാറുള്ളതിനെ അനുസ്മരിപ്പിച്ചുകൊണ്ട്, 20 വർഷത്തോളം മാത്രമുള്ള പൊതു ജീവിതത്തിനിടയിൽ ഇത്രയേറെ വിലപ്പെട്ട സംഭാവനകൾ ഭാവിതലമുറയ്ക്ക് പ്രദാനം ചെയ്ത നേതാക്കൾ കേരളത്തിൽ ദുർലഭമാണ്. അനിതരസാധാരണമായ ഒരു രാഷ്ട്രീയ ശില്പിയായിരുന്നു കൃഷ്ണപിള്ള. അധ്വാനിക്കുന്ന ജനങ്ങൾക്കും അവരുടെ സംഘടനകൾക്കും ശാസ്ത്രീയവും നൂതനവുമായ ഒരു ലക്ഷ്യവും മാർഗവും ആവിഷ്കരിക്കാൻ കഴിഞ്ഞതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം. സ്വാതന്ത്ര്യ സമരോത്സുകതയും കമ്മ്യൂണിസ്റ്റ് സംഘാടനവുമായി നാടെമ്പാടും അദ്ദേഹം നടന്നെത്തി. നഗരങ്ങൾ അധികമില്ലാതിരുന്ന അക്കാലത്ത് ഉൾഗ്രാമങ്ങളിലൂടെ സഞ്ചരിച്ചു. മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറിന്റെ ഓരോ കോണുകളിലും മധ്യകേരളത്തിന്റെ മലയോരങ്ങൾ എന്നോ സമതലങ്ങളെന്നോ വ്യത്യാസമില്ലാതെ എല്ലാ പ്രദേശങ്ങളിലും ചെന്നെത്തി കർഷകരെ, തൊഴിലാളികളെ, ഇതര ജനവിഭാഗങ്ങളെ സംഘടിപ്പിക്കുകയും അവകാശബോധമുള്ളവരാക്കുകയും പോരാട്ടപഥങ്ങളിൽ അണിനിരത്തുകയും ചെയ്തു. ഏതൊരു തൊഴിലാളിയുടെയും കർഷകന്റെയും മാത്രമല്ല, നാട്ടുകാര്യസ്ഥന്മാരുടെയും വീട്ടിൽ ചെന്ന് അവിടെയുള്ള സൗകര്യങ്ങളോട് ഇണങ്ങി ജീവിക്കുവാനുള്ള അദ്ദേഹത്തിന്റെ സന്നദ്ധത അനുപമമായിരുന്നു. പട്ടിണിയും പ്രാരാബ്ധങ്ങളും ഒരിക്കലും സഖാവിനെ തളർത്തിയില്ല. പ്രയാസങ്ങളും കഷ്ടാനുഭവങ്ങളും കൂടുതൽകൂടുതൽ ഉഷാറായി പ്രവർത്തിക്കുവാനുള്ള ആവേശമാണ് നൽകിയത്.
സഹപ്രവർത്തകരുടെ ഏതു ചെറിയ തെറ്റിനേയും നിർദാക്ഷിണ്യമായി വിമർശിച്ചു തള്ളാനും, അവരുടെ രാഷ്ട്രീയ വളർച്ചയ്ക്ക് കോട്ടം തട്ടാതെ താങ്ങിനിർത്താനും കൃഷ്ണപിള്ള സമർത്ഥനായിരുന്നു. ഓരോ പ്രവർത്തകന്റെയും അനുഭാവിയുടെയും കഴിവുകൾ കണ്ടെത്തി അതിനനുസൃതമായി വളർത്തിക്കൊണ്ടുവരാനുള്ള പാടവം അദ്ദേഹം പ്രകടിപ്പിച്ചു. തൊഴിലാളിയായി ജീവിച്ചു വളർന്ന ഒരാളുടെ അച്ചടക്കവും സംസ്കാരവും തുറന്ന പെരുമാറ്റവും അത്രയേറെ വികസിച്ച ഉത്തമനായ ഒരു കമ്മ്യൂണിസ്റ്റിനെ കൃഷ്ണപിള്ളയിൽ കൂടിയാണ് കേരളീയർ കണ്ടത്. താൻ നട്ടുനനച്ചു വളർത്തിയ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാനത്തിന്റെ അധികാരത്തിലെത്തുന്നത് കാണാതെയായിരുന്നു അദ്ദേഹത്തിന്റെ അകാല നിര്യാണമുണ്ടായത്. കൂടെയുണ്ടായില്ലെങ്കിലും അദ്ദേഹം സ്വപ്നം കണ്ട കേരളം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് 1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ പ്രതിജ്ഞാബദ്ധതയോടെ തുടക്കം കുറിച്ചു. കർഷകത്തൊഴിലാളികളുൾപ്പെടെ എല്ലാ ജനവിഭാഗങ്ങളുടെയും സാമൂഹ്യ ഉന്നമനത്തിനായുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതിന് പുതിയകാല കമ്മ്യൂണിസ്റ്റുകാർക്കും അദ്ദേഹത്തിന്റെ പ്രവർത്തനരീതിയും ദീർഘ വീക്ഷണങ്ങളും സമൂഹത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളും എല്ലായ്‌പ്പോഴും പ്രചോദനമാകുന്നുണ്ട്.
രാജ്യത്തെയും ലോകത്താകെയും രാഷ്ട്രീയ, സാമൂഹ്യ സാഹചര്യങ്ങൾ കൂടുതൽ സങ്കീർണവും പ്രതിസന്ധി നിറഞ്ഞതുമായ ഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് കൃഷ്ണപിള്ളയുടെ സ്മരണ പുതുക്കുന്നത്. ഫാസിസ്റ്റ് നെറികേടുകളെല്ലാം ആവര്‍ത്തിക്കുന്ന ആർഎസ്എസ്- ബിജെപി ഭരണത്തിന്റെ നേതൃത്വത്തിൽ ജനജീവിതം ദുഃസഹമായി. എന്നുമാത്രമല്ല സഖാവിന്റെ നേതൃത്വത്തിലുൾപ്പെടെ നടന്ന പോരാട്ടങ്ങളിലൂടെ പടിക്കു പുറത്തുനിർത്തിയ സാമൂഹ്യ അനാചാരങ്ങളെ പുതിയ രൂപങ്ങളിൽ തിരിച്ചുകൊണ്ടുവരുന്നതിനുള്ള ബോധപൂർവമായ ശ്രമങ്ങൾ വലതുപക്ഷ സംഘടനകളുടെ ഭാഗത്തുനിന്നുണ്ടാകുകയും ചെയ്യുന്നു. അതിന് കുട ചൂടി സഹായിക്കുന്ന ഭരണമാണ് രാജ്യത്തും ഭൂരിഭാഗം സംസ്ഥാനങ്ങളിലും നിലവിലുള്ളത്. അതുകൊണ്ടുതന്നെ പുതിയ കാലത്തെ കമ്മ്യൂണിസ്റ്റുകാർക്ക് ഉത്തരവാദിത്തങ്ങളും വെല്ലുവിളികളും വർധിക്കുന്നു. ഈ ഘട്ടത്തിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും സംഘാടന രീതികളും നാം പിന്തുടരേണ്ട മാതൃകയാണ്. ഫാസിസ്റ്റ് ശക്തികൾക്കെതിരായ പോരാട്ടം തുടരാനും വെല്ലുവിളികൾ അതിജീവിക്കാനും കൃഷ്ണപിള്ളയുടെ സ്മരണ നമുക്കെല്ലാം എക്കാലവും പ്രചോദനമാകുകയും ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.