9 December 2025, Tuesday

പോരാട്ട വീര്യത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മ

ടി ടി ജിസ് മോന്‍ 
December 10, 2025 4:30 am

വിദ്യാഭ്യാസത്തെ സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്ന നിലയിൽ നിന്നും അകറ്റിനിർത്താനുള്ള വ്യഗ്രതയും ഉന്നത വിദ്യാഭ്യാസ രംഗത്തെ നഗ്നമായ കച്ചവടല്‍ക്കരണവും ലക്ഷ്യംവച്ചുകൊണ്ടാണ് 1991ൽ അധികാരത്തിൽ വന്ന കെ കരുണാകരന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ സ്വകാര്യമേഖലയിൽ മെഡിക്കൽ കോളജുകൾ ആരംഭിക്കാനുള്ള തീരുമാനമെടുക്കുന്നത്. വിദ്യാഭ്യാസത്തിന്റെ സാമൂഹികതലത്തെ അപ്രസക്തമാക്കിക്കൊണ്ടും രാഷ്ട്രത്തിന്റെ മനുഷ്യവിഭവശേഷിയുടെ പരിശീലനമോ രൂപപ്പെടുത്തലോ പരിഗണിക്കാതെ കേവല കച്ചവടതാല്പര്യം മാത്രം മുൻനിർത്തിക്കൊണ്ടുമുള്ള സർക്കാർ നയത്തിനെതിരെ സമാനതകളില്ലാത്ത പ്രക്ഷോഭങ്ങൾക്കാണ് അക്കാലയളവിൽ സംസ്ഥാനം സാക്ഷ്യം വഹിച്ചത്. 

1991 ജൂലൈ മാസം ആരംഭം കുറിച്ച വിദ്യാഭ്യാസ കച്ചവടത്തിനെതിരായ സമരത്തിൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ വിദ്യാർത്ഥികൾക്കൊപ്പം യുവജനങ്ങൾ കൂടി അണിചേരുകയായിരുന്നു. ജനാധിപത്യ അവകാശങ്ങൾക്കുമേൽ സ്വേച്ഛാധികാരം പ്രയോഗിക്കാനുള്ള അധികാര സംഘമായി മാറിയ കരുണാകരന്റെ പൊലീസ് വിദ്യാർത്ഥി — യുവജന സമരങ്ങളെ സംസ്ഥാനത്താകമാനം ചോരയിൽ മുക്കുകയായിരുന്നു. ചരിത്രത്തിലാദ്യമായി ഇലക്ട്രിക് ലാത്തിയും ജലപീരങ്കിയും കണ്ണീർവാതക ഷെല്ലുകളും വിദ്യാർത്ഥി സമരത്തിനുനേരെ പ്രയോഗിക്കുന്നതടക്കം അത്യന്തം ഹീനമായ നടപടികൾ അന്ന് പ്രബുദ്ധ കേരളം കണ്ടു. 

ലാത്തിച്ചാർജുകളും പീഡനങ്ങളും പൊലീസിന്റെ നരനായാട്ടായി കേരളം മുഴുവൻ വ്യാപിച്ചു. കേരളത്തിന്റെ തെരുവോരങ്ങളിൽ എഐഎസ്എഫുകാരും എഐവൈഎഫുകാരും രക്തം കൊണ്ട് ചരിത്രമെഴുതി. വിദ്യാർത്ഥി യുവജന പ്രക്ഷോഭങ്ങളുടെ തീവ്രഭാവം സംസ്ഥാനം കണ്ടറിഞ്ഞ ദിനങ്ങൾ. നൂറുകണക്കിന് വിദ്യാർത്ഥികളും ചെറുപ്പക്കാരുമാണ് അന്ന് ലോക്കപ്പുകളിലും ജയിലറകളിലും ഭീകരമായ മർദനമുറകൾക്ക് ഇരകളാവുകയും മാരകമായ പരിക്കുകളുമായി ആശുപത്രികളിൽ ചികിത്സ തേടുകയും ചെയ്തത്. എല്ലാ മർദനമുറകളെയും ഭരണകൂട ഭീകരതകളെയും അതിജീവിച്ച്, സമാനതകളില്ലാത്ത സമരത്തിന്റെയും സഹനത്തിന്റെയും ചരിത്രമെഴുതിക്കൊണ്ട് കേരളത്തിന്റെ തെരുവോരങ്ങളെ പ്രക്ഷുബ്ധമാക്കുക തന്നെ ചെയ്തു വിദ്യാർത്ഥി — യുവജന സമൂഹം. 

സമരത്തിന്റെ രണ്ടാം ഘട്ടത്തിൽ വിദ്യാർത്ഥി നേതാക്കൾ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചതോടെ പൊലീസ് ഭീകരത മൂർധന്യാവസ്ഥയിലെത്തി. നിരാഹാര സമരപ്പന്തലിനുള്ളിൽ അതിക്രമിച്ചു കയറി പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെയുള്ള കയ്യേറ്റവും കള്ളക്കേസ് ചുമത്തലും പാർട്ടി ഓഫിസുകൾക്കു നേരെയുള്ള അതിക്രമവും വ്യാപകമായി. 1991 ഡിസംബർ എട്ടിന് സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചുകൊണ്ട് ജനകീയ പ്രക്ഷോഭത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചത് സർക്കാരിന്റെ ജനാധിപത്യത്തിന്മേലുള്ള കടന്നുകയറ്റത്തിന്റെ പ്രത്യക്ഷോദാഹരണമായിരുന്നു. ജനവിരുദ്ധ നയങ്ങൾക്കെതിരെ കേരളം ഒന്നടങ്കം പ്രക്ഷുബ്ധമായി. ഡിസംബർ ഒമ്പതിന് ബന്ദ് പ്രഖ്യാപിക്കുകയും വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും പ്രതിഷേധങ്ങൾ തെരുവുകളിലേക്ക് ആളിപ്പടരുന്ന സാഹചര്യം സംജാതമാവുകയും ചെയ്തു. 

വിദ്യാർത്ഥിയായിരുന്ന സഖാവ് ജയപ്രകാശ് അന്ന് എഐവൈഎഫ് തിരുവനന്തപുരം സിറ്റി കമ്മറ്റി സെക്രട്ടറിയായിരുന്നു. അനന്തപുരിയിലെ വിദ്യാർത്ഥി — യുവജന സമര മുഖങ്ങളിലെ നിറസാന്നിധ്യം. ബന്ദ് ദിനത്തിൽ പൊലീസ് നിരോധനാജ്ഞ ലംഘിച്ച എഐവൈഎഫ് — എഐഎസ്എഫ് പ്രവർത്തകരുടെ പ്രതികരണശേഷി തിരുവനന്തപുരം കുടപ്പനക്കുന്നിൽ കൊടുങ്കാറ്റായി ആഞ്ഞടിച്ചപ്പോൾ നിരായുധരായ സമരക്കാർക്ക് നേരെ കരുണാകരന്റെ പൊലീസ് നിറയൊഴിക്കുകയായിരുന്നു.
പൊലീസ് ഉതിർത്ത വെടിയുണ്ട സഖാവ് ജയപ്രകാശിന്റെ ഇടനെഞ്ചിലാണ് പതിച്ചത്. നെഞ്ചും ശിരസും ഭേദിച്ച് വെടിയുണ്ട കടന്നുപോയപ്പോഴും പതറാതെ നിന്ന് എഐവൈഎഫിന്റെ സമര പതാക ഉയർത്തിപ്പിടിച്ച് ഇന്‍ക്വിലാബ് വിളികളോടെയാണ് അനന്തപുരിയുടെ ധീര സഖാവ് ജയപ്രകാശ് പിടഞ്ഞുവീണത്. ഐതിഹാസികമായ പോരാട്ടവീര്യത്തിന്റെ ജ്വലിക്കുന്ന സ്മരണയില്‍ സഖാവ് ജയപ്രകാശിന്റെ ഓർമ്മകൾക്ക് ഇന്ന് 34 വയസ്. 

പകരംവയ്ക്കാനില്ലാത്ത അനുഭവ തീക്ഷ്‍ണതകളായിരുന്നു ആ വിപ്ലവകാരിയുടെ ജീവിതം. സ്വാശ്രയ വിദ്യാഭ്യാസ മേഖലയ്ക്ക് യഥേഷ്ടം കയറിയിറങ്ങാൻ വാതിൽ തുറന്നിട്ടതിന്റെ ഫലമായി ഉന്നത വിദ്യാഭ്യാസ മേഖലയിൽ വ്യാപരിച്ച കച്ചവട പ്രവണതയും താല്പര്യങ്ങളും സാധാരണക്കാരന് വിദ്യാഭ്യാസം അപ്രാപ്യമാക്കിയപ്പോൾ ഭരണകൂട ഭീകരതക്ക് മുന്നിൽ പകച്ചുനിൽക്കാതെ പൊരുതിയ സമരേതിഹാസം. മിടുക്കും മെരിറ്റും മാനദണ്ഡമാക്കാതെ പ്രവേശനത്തിനായി ലക്ഷങ്ങൾ കോഴ നൽകി കമ്പോളത്തിൽ കാശു കൊടുത്ത് നേടാവുന്നതും കാശുള്ളവർക്ക് മാത്രം വാങ്ങാവുന്നതുമായ ചരക്കായി വിദ്യാഭ്യാസം മാറിയപ്പോൾ നീതിക്കുവേണ്ടിയുളള കലഹങ്ങളെ പ്രതീക്ഷാഭരിതമാക്കിയ ക്ഷുഭിത യൗവനം. 

സ്വാശ്രയ വിദ്യാഭ്യാസ നയങ്ങളോടും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളോടുമുള്ള എഐവൈഎഫിന്റെ നിലപാടുകൾ സുശക്തവും സമാനതകളില്ലാത്തതുമാണ്. ഈ സ്ഥാപനങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലകളിൽ സൃഷ്ടിക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ എഐവൈഎഫ് പതിറ്റാണ്ടുകൾക്ക് മുമ്പേ വിളിച്ചുപറഞ്ഞിരുന്നു. വിദ്യാഭ്യാസത്തെ തങ്ങളുടെ അപ്രമാദിത്വത്തിനു കീഴടക്കുംവിധം കച്ചവടത്തിന്റെ സകല അസ്തിവാരങ്ങളും കേരളത്തിൽ അരക്കിട്ടുറപ്പിക്കുന്ന സ്വാശ്രയ മുതലാളിമാരോട് അനുരഞ്ജനപ്പെടാനുള്ള ഏത് നീക്കങ്ങളെയും ചെറുത്തുതോല്പിക്കാൻ വൈഎഫ് എന്നും പ്രതിജ്ഞാബദ്ധമാണെന്ന് ഓർമ്മിപ്പിക്കുന്നു. വിദ്യഭ്യാസ മേഖലയിലെ സ്വകാര്യവല്‍ക്കരണത്തിനും വിദേശ നിക്ഷേപത്തിനുമെതിരെയുള്ള പോരാട്ടങ്ങൾ എഐവൈഎഫിന്റെ എക്കാലത്തെയും സുശക്തമായ നിലപാടാണ്. 

കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോഡി സർക്കാരാകട്ടെ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ബഹുസ്വരതയെയും സാമൂഹിക നീതിയെയും ജനാധിപത്യ മൂല്യങ്ങളെയും അട്ടിമറിക്കുന്ന വിദ്യാഭ്യാസ നയങ്ങളുമായി മുന്നോട്ട് പോവുകയാണ്. ഇന്നലെകളിൽ നാം ആർജിച്ചെടുത്തതും പൊരുതി നേടിയതുമായ മൂല്യങ്ങളെയാകെ ഇല്ലായ്മ ചെയ്യുന്ന നയങ്ങൾ, വാണിജ്യവൽക്കരണത്തിനും കോർപറേറ്റ് താല്പര്യങ്ങൾക്കും വർഗീയവൽക്കരണത്തിനും ഊന്നൽ നൽകുന്നതാണ്. നവലിബറൽ നയത്തിന്റെ ചുവട് പിടിച്ചുകൊണ്ട് കേന്ദ്രസർക്കാർ സർവീസിലും പൊതുമേഖല സ്ഥാപനങ്ങളിലും നിയമന നിരോധനവും തസ്തിക വെട്ടിക്കുറയ്ക്കലും വ്യാപകമാക്കിയിരിക്കുന്നു. 2014ൽ നരേന്ദ്ര മോഡി അധികാരത്തിൽ വരുമ്പോൾ നികത്താതെ കിടന്നിരുന്ന സർക്കാർ ഒഴിവുകൾ 4.2 ലക്ഷമായിരുന്നുവെങ്കിൽ നിലവിൽ അത് 12 ലക്ഷത്തിലധികമായി വർധിച്ചിരിക്കുകയാണ്. ആകെ തൊഴിൽശക്തിയുടെ 10% തൊഴിൽരഹിതരാണ് രാജ്യത്തുള്ളത്. പ്രതിവർഷം 80 ലക്ഷം യുവജനങ്ങളാണ് തൊഴിലന്വേഷകരായി സൃഷ്ടിക്കപ്പെടുന്നത് എന്നാണ് കണക്ക്. 40 ലക്ഷം അനുവദിക്കപ്പെട്ട തസ്തികകളിൽ നാലിലൊന്ന് ഒഴിഞ്ഞു കിടക്കുന്ന അവസ്ഥയാണ്. തൊഴിൽ വാഗ്ദാനം നിരന്തരം ലംഘിച്ചുകൊണ്ട് രാജ്യത്തെ യുവജനങ്ങളെ വഞ്ചിക്കുന്ന നിലപാടുകളുമായി മുന്നോട്ട് പോവുകയും ചെയ്യുന്നു മോഡി സർക്കാർ. 

കേന്ദ്രസർക്കാർ നേരിട്ട് നിയമനം നടത്തുന്ന തസ്തികകളിലെ ഒഴിവുകളുടെ എണ്ണം നിരന്തരം വർധിക്കുമ്പോൾ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണം പ്രതിവര്‍ഷം കുറയ്ക്കുകയാണ് ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും വലിയ തൊഴിൽദാതാവായി കണക്കാക്കപ്പെടുന്ന ഇന്ത്യൻ റെയിൽവേയിലും അപ്രഖ്യാപിത നിയമന നിരോധനമാണ് നില നിൽക്കുന്നത്. 3.14 ലക്ഷം തസ്തികകളാണ് റെയിൽവേയിൽ നിയമനം നടത്താതെ ഒഴിച്ചിട്ടിരിക്കുന്നത്. ഇത് മൊത്തം അംഗീകരിച്ച 14.95 ലക്ഷം തസ്തികയുടെ 21% ആണ്. 

വിദ്യാഭ്യാസ രംഗവും തൊഴിൽ മേഖലയും തകർക്കുന്ന കേന്ദ്ര ഭരണകൂടം കടുത്ത യുവജന വിരുദ്ധത മുഖമുദ്രയാക്കിക്കൊണ്ടാണ് കടന്നുപോകുന്നത്. ഇന്നലെകളിലെ സമാനതകളില്ലാത്ത പോരാട്ടങ്ങളും സഹനങ്ങളും കൂടുതൽ പ്രസക്തവും അനിവാര്യവുമായ ഒരു സാമൂഹ്യ — രാഷ്ട്രീയ പശ്ചാത്തലത്തിലാണ് സഖാവ് ജയപ്രകാശ് ദിനം ആചരിക്കുന്നത്. സമകാലിക വിഷയ മുദ്രാവാക്യങ്ങളിലൂടെ പ്രതിഷേധത്തിന്റെ അഗ്നിജ്വാലയായി തെരുവുകളിലേക്ക് ഇറങ്ങേണ്ട വർത്തമാനകാല സാഹചര്യത്തിൽ നമുക്ക് എന്നും ആവേശവും ഊർജവുമാണ് അനശ്വര രക്തസാക്ഷി ജയപ്രകാശ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.