
ഇന്ത്യയുടെ സാമൂഹിക‑സാമ്പത്തിക ജീവിതത്തിന്റെ നാഡിയാണ് വൈദ്യുതി. കൃഷി, വ്യവസായം, ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം തുടങ്ങിയ മേഖലകളുടെയെല്ലാം അടിസ്ഥാനഘടകമായി ഇന്ന് വൈദ്യുതി മാറിയിരിക്കുന്നു. അതുകൊണ്ടുതന്നെ വൈദ്യുതി ഒരു സാധാരണ വ്യാപാര ഉല്പന്നമല്ല; ജനങ്ങളുടെ ജീവിതനിലവാരത്തോടും രാജ്യത്തിന്റെ സമഗ്ര വികസനത്തോടും ബന്ധപ്പെട്ട ഒരു പൊതുസേവനമാണ്. ഈ അടിസ്ഥാന സത്യത്തെ മറികടക്കുന്ന തരത്തിലുള്ള നിയമപരിഷ്കാരങ്ങളാണ് കേന്ദ്രസർക്കാർ കൊണ്ടുവരാൻ ശ്രമിക്കുന്ന ഇലക്ട്രിസിറ്റി (ഭേദഗതി) ബിൽ 2025ൽ ഉൾക്കൊള്ളുന്നത്. രാജ്യത്താകമാനമുള്ള വൈദ്യുതി തൊഴിലാളി — എന്‍ജിനീയർ സംഘടനകൾ ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നൽകുന്നു.
ഈ ബിൽ പാർലമെന്റിൽ അവതരിപ്പിച്ച് പാസാക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് രാജ്യത്തെ വൈദ്യുതി മേഖലയിലെ തൊഴിലാളികളും എന്‍ജിനീയർമാരും ശക്തമായ പ്രതിഷേധ സമരത്തിനൊരുങ്ങുന്നത്. ഇന്ന് രാജ്യവ്യാപകമായി മിന്നൽ സമരവും പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിക്കുമെന്ന് സംഘടനകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. സർക്കാർ ബിൽ മുന്നോട്ട് കൊണ്ടുപോകുകയാണെങ്കിൽ സമരം കൂടുതൽ ശക്തമാക്കേണ്ടിവരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇലക്ട്രിസിറ്റി ആക്ട് 2003 ഭേദഗതി ചെയ്യുന്നതിന്റെ പേരിലാണ് പുതിയ ബിൽ അവതരിപ്പിക്കപ്പെടുന്നത്. 2003ലെ നിയമം കൊണ്ടുവന്നത് വൈദ്യുതി മേഖലയെ വിപണി സംവിധാനത്തിലേക്ക് കൂടുതൽ തുറന്നുകൊടുക്കാനും സ്വകാര്യ പങ്കാളിത്തം വർധിപ്പിക്കാനുമായിരുന്നു.
എന്നാൽ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളുടെ അനുഭവം ആ നയത്തിന്റെ പരിമിതികളും പരാജയങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. വിതരണ മേഖലയിലെ സാമ്പത്തിക പ്രതിസന്ധി കുറയുകയല്ല, മറിച്ച് വൻതോതിൽ വർധിച്ചുവെന്നതാണ് യാഥാർത്ഥ്യം. സർക്കാരിന്റെ തന്നെ കണക്കുകൾ പ്രകാരം വൈദ്യുതി വിതരണ മേഖലയിലെ നഷ്ടം ലക്ഷക്കണക്കിന് കോടി രൂപയായി ഉയർന്നിട്ടുണ്ട്. ഈ അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നതെന്തെന്നാൽ വൈദ്യുതി മേഖലയെ വിപണിയുടെ അനിയന്ത്രിത ശക്തികൾക്ക് വിട്ടുകൊടുക്കുന്നത് ജനങ്ങളുടെ താല്പര്യങ്ങൾക്ക് അനുകൂലമല്ല എന്നാണ്. എന്നിരുന്നാലും അതേ നയത്തെ കൂടുതൽ ശക്തിപ്പെടുത്തുന്ന രീതിയിലാണ് പുതിയ ഭേദഗതി ബിൽ എന്നതാണ് തൊഴിലാളി സംഘടനകളുടെ വിമർശനം. പുതിയ ബില്ലിലെ ഏറ്റവും പ്രധാനപ്പെട്ട നിർദേശങ്ങളിൽ ഒന്നാണ് ഒരേ പ്രദേശത്ത് ഒന്നിലധികം വൈദ്യുതി വിതരണ കമ്പനികൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകുന്നത്.
സർക്കാർ ഇതിനെ മത്സരം വർധിപ്പിക്കുന്ന നടപടിയായി അവതരിപ്പിച്ചാലും യഥാർത്ഥത്തിൽ ഇതിലൂടെ പൊതുമേഖലയിലെ വൈദ്യുതി വിതരണ കമ്പനികളെ ദുർബലപ്പെടുത്തുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമെന്നാണ് ആശങ്ക. സ്വകാര്യ കമ്പനികൾ ലാഭകരമായ ഉപഭോക്താക്കളെ മാത്രം തെരഞ്ഞെടുക്കുകയും വലിയ വ്യവസായ സ്ഥാപനങ്ങളും വാണിജ്യ കേന്ദ്രങ്ങളും പോലുള്ള ഉയർന്ന വരുമാനമുള്ള ഉപഭോക്താക്കളെ ലക്ഷ്യമിടുകയും ചെയ്യും. ഗ്രാമപ്രദേശങ്ങളിലെയും ചെറുകിട ഗാർഹിക ഉപഭോക്താക്കളുടെയും സേവന ബാധ്യത വീണ്ടും പൊതുമേഖലാ സ്ഥാപനങ്ങൾക്കായിരിക്കും. ഇതോടെ പൊതുവിതരണ കമ്പനികളുടെ വരുമാനം കുറഞ്ഞ് അവ സാമ്പത്തികമായി കൂടുതൽ ദുർബലമാകുകയും പിന്നീട് സ്വകാര്യവല്‍ക്കരണത്തിനുള്ള വഴികൾ തുറക്കപ്പെടുകയും ചെയ്യും. പൊതുമേഖല പണിതുയർത്തിയ അടിസ്ഥാന സൗകര്യങ്ങൾ സ്വകാര്യ കമ്പനികൾക്ക് ഉപയോഗിച്ച് ലാഭം കൊയ്യാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും എന്നതും വലിയ ആശങ്കയാണ്.
ഇന്ത്യയിലെ വൈദ്യുതി നിരക്ക് സംവിധാനത്തിന്റെ പ്രധാന അടിത്തറയാണ് ക്രോസ് സബ്സിഡി. വലിയ വ്യവസായങ്ങളും വാണിജ്യ സ്ഥാപനങ്ങളും ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നതിലൂടെ ലഭിക്കുന്ന അധിക വരുമാനം ഉപയോഗിച്ച് ഗാർഹിക ഉപഭോക്താക്കൾക്കും കർഷകർക്കും കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകുന്ന സംവിധാനമാണ് ഇത്. സാമൂഹിക നീതിയുടെ തത്വത്തിലാണ് ഈ സംവിധാനം രൂപപ്പെട്ടത്. എന്നാൽ പുതിയ ബിൽ ക്രോസ് സബ്സിഡി ക്രമേണ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അതിന്റെ ഭാരം സാധാരണ ജനങ്ങളുടെയും കർഷകരുടെയും മേൽ ചുമത്തപ്പെടും. ഇന്ത്യ പോലുള്ള ഒരു രാജ്യത്തിൽ ഭൂരിഭാഗം ജനങ്ങൾക്കും വിപണി നിരക്കിൽ വൈദ്യുതി വാങ്ങാൻ കഴിയില്ല എന്ന യാഥാർത്ഥ്യം മറന്നുകൊണ്ടാണ് ഈ നീക്കം. ക്രോസ് സബ്സിഡി ഇല്ലാതാകുന്ന സാഹചര്യത്തിൽ ഗാർഹിക വൈദ്യുതി നിരക്കുകളിൽ വൻ വർധന ഉണ്ടാകും. വൈദ്യുതി വിപണിയെ കൂടുതൽ സാമ്പത്തികവൽക്കരിക്കുന്നതും ബില്ലിന്റെ മറ്റൊരു സവിശേഷതയാണ്. വൈദ്യുതി വ്യാപാരത്തിൽ സാമ്പത്തിക ഉപകരണങ്ങൾ പ്രോത്സാഹിപ്പിക്കുന്ന വ്യവസ്ഥകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതോടെ വൈദ്യുതി ഒരു സ്റ്റോക്ക് മാർക്കറ്റ് ഉല്പന്നം പോലെ വ്യാപാര ഇടപാടുകളുടെ വിഷയമാകാനുള്ള സാധ്യതയുണ്ട്. ഇത്തരത്തിലുള്ള വിപണി സംവിധാനങ്ങൾ വിലയിൽ വലിയ അസ്ഥിരത സൃഷ്ടിക്കാൻ ഇടയാക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നു. സ്വകാര്യ വ്യാപാരികൾക്ക് ലാഭം നേടാൻ അവസരം ലഭിക്കുമ്പോൾ സാധാരണ ഉപഭോക്താക്കൾക്ക് അപ്രതീക്ഷിതമായി ഉയർന്ന വൈദ്യുതി ബില്ലുകൾ നേരിടേണ്ടി വരാം. ലോകത്തിന്റെ ചില ഭാഗങ്ങളിൽ ഇത്തരം വിപണി സംവിധാനങ്ങൾ ഗുരുതരമായ വൈദ്യുതി പ്രതിസന്ധികൾക്ക് കാരണമായിട്ടുള്ള ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. വൈദ്യുതി പോലുള്ള അടിസ്ഥാന സേവനത്തെ, വിപണിയുടെ അനിശ്ചിതത്വങ്ങൾക്ക് വിടുന്നതിന്റെ അപകടസാധ്യത ഇതിലൂടെ വ്യക്തമാകുന്നു. ബില്ലിലെ ചില വ്യവസ്ഥകൾ കേന്ദ്രസർക്കാരിന്റെ അധികാരം വർധിപ്പിക്കുന്നതും സംസ്ഥാനങ്ങളുടെ അധികാരപരിധിയെ ബാധിക്കുന്നതുമാണ്. സംസ്ഥാന വൈദ്യുതി നിയന്ത്രണ കമ്മിഷനുകളുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തിയിരിക്കുന്നുവെന്നതാണ് പ്രധാന വിമർശനം. ഇന്ത്യ പോലുള്ള ഫെഡറൽ രാജ്യത്ത് വൈദ്യുതി മേഖലയ്ക്ക് സംസ്ഥാനങ്ങളുമായി അടുത്ത ബന്ധമാണുള്ളത്. ഈ മേഖലയിലെ നയ നിർണയത്തിൽ സംസ്ഥാനങ്ങളുടെ പങ്ക് കുറയുന്ന സാഹചര്യം ഫെഡറൽ സംവിധാനത്തിന്റെ ആത്മാവിനുതന്നെ വെല്ലുവിളിയാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
ഇതിനൊപ്പം മേഖലയിലെ തൊഴിലാളികളെയും എന്‍ജിനീയർമാരെയും ബാധിക്കുന്ന പ്രത്യാഘാതങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്. രാജ്യത്താകമാനം വൈദ്യുതി മേഖലയില്‍ ലക്ഷക്കണക്കിന് തൊഴിലാളികളും സാങ്കേതിക വിദഗ്ധരുമാണ് പ്രവർത്തിക്കുന്നത്. പൊതുമേഖല ദുർബലമാകുകയും സ്വകാര്യവല്‍ക്കരണം ശക്തമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ സ്ഥിരം തൊഴിലുകൾ കുറയുകയും കരാറടിസ്ഥാനത്തിലുള്ള ജോലികൾ വർധിക്കുകയും ചെയ്യും. തൊഴിൽ സുരക്ഷയും യൂണിയൻ അവകാശങ്ങളും ബാധിക്കപ്പെടാൻ സാധ്യതയുണ്ട്. വൈദ്യുതി വിതരണ സംവിധാനത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ പരിശീലനം നേടിയ സ്ഥിരം ജീവനക്കാരുടെ സാന്നിധ്യം അനിവാര്യമാണ്. വൈദ്യുതി ഒരു അടിസ്ഥാന പൊതുസേവനമാണ്. അത് കോർപറേറ്റ് ലാഭത്തിനായി മാത്രം ഉപയോഗിക്കപ്പെടുന്ന ഒരു വിപണി വസ്തുവായി മാറരുത്. രാജ്യത്തിന്റെ ഊർജസുരക്ഷയും സാമൂഹിക സമത്വവും ജനങ്ങളുടെ ജീവിത നിലവാരവും ഉറപ്പാക്കാൻ പൊതുതാല്പര്യത്തെ മുൻനിർത്തിയാണ് വൈദ്യുതി മേഖല രൂപപ്പെടുത്തേണ്ടത്.
ഇലക്ട്രിസിറ്റി ഭേദഗതി ബിൽ 2025 രാജ്യത്തിന്റെ വൈദ്യുതി മേഖലയെ ദീർഘകാലത്തേക്ക് സ്വാധീനിക്കാൻ സാധ്യതയുള്ള ഒരു നിയമമാണ്. സർക്കാർ പരിഷ്കാരത്തിന്റെ പേരിലാണ് ഇത് മുന്നോട്ടുവയ്ക്കുന്നതെങ്കിലും, പൊതുമേഖലയെ ദുർബലപ്പെടുത്തുന്ന നീക്കമാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നു. അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ വിശാലമായ പൊതുചർച്ചയും പാർലമെന്റിലെ ആഴത്തിലുള്ള പരിഗണനയും അനിവാര്യമാണ്. ഇത്തരം ഗുരുതരമായ ആശങ്കകളുടെ പശ്ചാത്തലത്തിലാണ് രാജ്യത്തെ വൈദ്യുതി തൊഴിലാളികളും എന്‍ജിനീയർമാരും ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധ സമരം സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. മിന്നൽ സമരം, തെരുവ് പ്രതിഷേധങ്ങൾ എന്നിവയിലൂടെ പൊതുജനങ്ങളുടെ ശ്രദ്ധ വിഷയത്തിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. വൈദ്യുതി മേഖലയിലെ തൊഴിലാളി സംഘടനകൾ മാത്രമല്ല, നിരവധി ഊർജ നയ വിദഗ്ധരും സാമൂഹിക സംഘടനകളും ഈ ബില്ലിനെക്കുറിച്ച് കൂടുതൽ വ്യാപകമായ പൊതുചർച്ച ആവശ്യപ്പെടുന്നുണ്ട്.
പാർലമെന്റിൽ ഇതിനെക്കുറിച്ച് സമഗ്രമായ ചർച്ച നടക്കുകയും ജനങ്ങളുടെ ആശങ്കകൾ ഗൗരവത്തോടെ പരിഗണിക്കപ്പെടുകയും വേണമെന്നതാണ് സംഘടനകളുടെ ആവശ്യം. കോടിക്കണക്കിന് ജനങ്ങളുടെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്ന വൈദ്യുതി മേഖലയുടെ ഭാവിയെക്കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കുമ്പോൾ കോർപറേറ്റ് താല്പര്യങ്ങൾക്കപ്പുറം ജനങ്ങളുടെ ക്ഷേമവും സാമൂഹികനീതിയും രാജ്യത്തിന്റെ ദീർഘകാല ഊർജസുരക്ഷയും മുൻനിർത്തിയുള്ള സമീപനമാണ് സ്വീകരിക്കേണ്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.