
സെപ്റ്റംബർ മൂന്ന്, നാല് തീയതികളിൽ ചേരുന്ന ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ നിർണായകമായ ചില നികുതി പരിഷ്കാര നിർദേശങ്ങൾ ചർച്ച ചെയ്യുകയാണ്. നിലവിലുള്ള ചരക്ക് സേവന നികുതി (ജിഎസ്‌ടി) നിരക്കുകളുടെ തട്ടുകൾ പകുതിയാക്കാനുള്ള നിർദേശമായിരിക്കും പരിഗണിക്കുക. ജിഎസ്‌ടിക്ക് നിലവിൽ അഞ്ച്, 12, 18, 28 എന്നിങ്ങനെ നാല് നികുതി നിരക്കുകളുണ്ട്. ഇത് അഞ്ച്, 18 എന്നിങ്ങനെ രണ്ട് സ്ലാബുകളിൽ മാത്രമായി നിലനിർത്താനാണ് കേന്ദ്രം നിർദേശിച്ചിരിക്കുന്നത്. ഇതിന് ജിഎസ്‌ടി കൗൺസിലിന്റെ അംഗീകാരം തേടാനായാണ് യോഗം വിളിച്ചിട്ടുള്ളത്.
കേരളം പോലുള്ള സംസ്ഥാനങ്ങളുടെ വരുമാനത്തിൽ വൻതിരിച്ചടിക്ക് കാരണമാകാവുന്ന മറ്റൊരു തീരുമാനമാണ് അടിച്ചേല്പിക്കുന്നത്. ജിഎസ്‌ടി നടപ്പാക്കുന്ന ഘട്ടത്തിൽ വരുമാനനഷ്ടമില്ലാത്ത നികുതി നിരക്ക് (റവന്യു നൂട്രൽ റേറ്റ്) 15.3% ആയാണ് കണക്കാക്കിയിരുന്നത്. 2017–18ൽ നികുതിഘടന പരിഷ്കരിച്ചപ്പോൾ ഇത് 11.3 ശതമാനമായി താഴ്ന്നു. സംസ്ഥാന വരുമാനത്തെ വലിയതോതിൽ ബാധിക്കുന്നതായി പരിഷ്കരണം മാറി. 14% നികുതി വരുമാന, വാർഷിക വളർച്ച ഉറപ്പാക്കുമെന്നാണ് നടപ്പാക്കുന്ന ഘട്ടത്തിൽ കേന്ദ്ര സർക്കാർ പറഞ്ഞത്. ഈ ലക്ഷ്യം എത്താത്ത സ്ഥിതിയിൽ കുറവുവരുന്ന വരുമാനത്തിന് ആനുപാതികമായി പ്രഖ്യാപിച്ച നഷ്ടപരിഹാര പദ്ധതി അഞ്ചാം വർഷം അവസാനിപ്പിച്ചു. കേന്ദ്രം വാഗ്ദാനം ചെയ്ത വരുമാന വളർച്ച സാധ്യമായതുമില്ല.
ജിഎസ്‌ടിയുടെ നിരക്ക് യുക്തിസഹമാക്കുന്നതിനെ കുറിച്ച് പഠിക്കുന്നതിന് ഒരു മന്ത്രിതല സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളുടെ ധനമന്ത്രിമാർ ഉൾപ്പെട്ടതാണ് സമിതി. 2017–18ൽ 28% നികുതി നിരക്കിലുണ്ടായിരുന്ന 224 ആഡംബര ഉല്പന്നങ്ങളിൽ 178 എണ്ണത്തിന്റെ നികുതി 18 ശതമാനത്തിലേക്ക് താഴ്ത്തി. സാധനങ്ങളുടെ വില കുറയുമെന്ന ന്യായം ഉയർത്തിയായിരുന്നു നികുതി കുറയ്ക്കൽ തീരുമാനം നടപ്പാക്കിയത്. നേർവിപരീത ഫലമാണുണ്ടായത്. കേരളം പ്രത്യേക താല്പര്യമെടുത്ത് ഇക്കാര്യത്തിൽ ഒരു പരിശോധന നടത്തി. റഫ്രിജറേറ്റർ ഉൾപ്പെടെ 25 ഇനങ്ങൾ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ, ഒന്നിനുപോലും വില കുറഞ്ഞില്ലെന്ന് കണ്ടെത്തി. പകരം ഇവ ഉല്പാദിപ്പിക്കുന്ന കമ്പനികൾക്കാണ് നേട്ടം ഉണ്ടായത്. 2018–19ൽ കേരളത്തിന് ലഭിച്ച ജിഎസ്‌ടി നഷ്ടപരിഹാരം 3,532 കോടി രൂപയായിരുന്നു. അടുത്തവർഷം നഷ്ടപരിഹാരം 8,111 കോടിയായി ഉയർന്നു. 2017–18ൽ നടപ്പാക്കിയ നികുതി കുറയ്ക്കലാണ് അടുത്ത വർഷങ്ങളിൽ നഷ്ടപരിഹാരം ഉയർത്തിയത്. നിരക്ക് കുറയ്ക്കുന്നതുമൂലം ഉല്പന്നങ്ങളുടെ വിലയിൽ മാറ്റമുണ്ടാകുന്നില്ലെന്നത് കേരളം ജിഎസ്‌ടി കൗൺസിലിനെയും നിരക്ക് യുക്തിസഹമാക്കുന്നതിനായി ശുപാർശകൾക്ക് ചുമതലപ്പെടുത്തിയ മന്ത്രിതല സമിതിയെയും ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. മന്ത്രിതല സമിതിയെയും, ജിഎസ്‌ടി കൗൺസിലിനെയും നോക്കുകുത്തിയാക്കിയാണ് സ്വാതന്ത്ര്യദിനത്തിൽ ജിഎസ്‌ടി പരിഷ്കരണ പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്.
നികുതി വരുമാനത്തിലുണ്ടാകാവുന്ന പ്രത്യാഘാതം ഉൾപ്പെടെ പഠനം നടത്താതെയാണ് പുതിയ പരിഷ്കരണ പ്രഖ്യാപനം നടത്തിയിട്ടുള്ളത്. പരിഷ്കരണങ്ങൾ നടപ്പായാൽ കേരളത്തിന് ഏതാണ്ട് 8,000 മുതൽ 9,000 കോടി രൂപയുടെ അധിക വരുമാനനഷ്ടം ഉണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഒട്ടോമെബൈൽ മേഖലയിലെ 28% നികുതി 18ലേക്ക് താഴ്ത്തിയാൽ, പ്രതിവർഷം 1,100 കോടിയുടെ നഷ്ടമുണ്ടാകാം. സിമന്റ് ഉൾപ്പെടെയുള്ള വൈറ്റ് ഗുഡ്സ് മേഖലയിലും വലിയ നഷ്ടമുണ്ടാകും. കേരളത്തില്‍ വില്പന നടത്തുന്ന ഉപഭോഗ ഉല്പന്നങ്ങളുടെ വലിയൊരു ഭാഗം 18–28 നികുതി നിരക്കിൽ ഉൾപ്പെടുന്നതാണ്. ഇവയുടെ ജിഎസ്‌ടി വലിയതോതിൽ കുറയ്ക്കുന്നത് സംസ്ഥാനങ്ങൾക്ക് വലിയ വരുമാനനഷ്ടം വരുത്തും. ഇൻഷുറൻസ് പ്രീമിയത്തിന് ജിഎസ്‌ടി ഒഴിവാക്കുമ്പോൾ കേരളത്തിനുമാത്രം 500 കോടിയോളം വരുമാനനഷ്ടമുണ്ടാകും. വിവിധ സംസ്ഥാനങ്ങള്‍ ദരിദ്രവിഭാഗങ്ങൾക്കായി പ്രത്യേക ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്തിയിട്ടുണ്ട്. കേരളം 42 ലക്ഷത്തില്പരം കുടുംബങ്ങൾക്ക് പ്രതിവർഷം അഞ്ച് ലക്ഷം രൂപയുടെവരെ സൗജന്യ ചികിത്സ ഉറപ്പാക്കാനായി ഏതാണ്ട് 1,500 കോടി രൂപയാണ് ചെലവഴിക്കുന്നത്. പ്രീമിയത്തിൽനിന്നുള്ള നികുതി നഷ്ടം കൂടിയാകുമ്പോൾ ഇത്തരം പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകുന്നതിന് പ്രയാസമാകും. കേരള ലോട്ടറിയെയും പുതിയ നികുതി നിർദേശം സാരമായി ബാധിക്കാം. നിലവിലെ 28% നികുതി 40 ആയി ഉയർത്താനാണ് നീക്കം. ഏജന്റുമാരും വില്പനക്കാരുമടക്കം രണ്ട് ലക്ഷത്തില്പരം പേരുടെ ജീവനോപാധിയാണ് കേരള ലോട്ടറി.
പുതിയ പരിഷ്കാരം കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് 60,000 കോടിയുടെ നഷ്ടമുണ്ടാക്കുമെന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെട്ടത്. എന്നാൽ, ഏതാണ്ട് നാലു ലക്ഷം കോടിയില്പരം രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് പൊതുവിലയിരുത്തൽ. ഇതിന്റെ യാഥാർത്ഥ ഭാരം ചുമക്കേണ്ടിവരിക കേരളം പോലുള്ള സംസ്ഥാനങ്ങളാണ്. കേന്ദ്ര സർക്കാരിന് മറ്റ് വരുമാന മാർഗങ്ങളുണ്ട്. പൊതുമേഖലാ ബാങ്കുകളുടെയും സ്ഥാപനങ്ങളുടെയും ലാഭവിഹിതമായി കഴിഞ്ഞവർഷം 2.89 ലക്ഷം കോടിയാണ് കേന്ദ്രത്തിന് ലഭിച്ചത്. ഈ വർഷം 3. 25 ലക്ഷം കോടി രൂപ ലഭിക്കുമെന്ന് കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിട്ടുമുണ്ട്. കഴിഞ്ഞവർഷം റിസർവ് ബാങ്ക് കരുതൽ ധനത്തിൽനിന്നും 2.69 ലക്ഷം കോടിയാണ് കേന്ദ്ര സർക്കാരിന് നൽകിയത്. ഇതിനെല്ലാം പുറമെയാണ് വിവിധ സെസുകളിലൂടെ വൻ തുക പിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ആകെ വരുമാനത്തിന്റെ 20 ശതമാനത്തോളം സെസുകളിൽനിന്നാണ് ലഭിക്കുന്നത്. 2016 മുതൽ 23 വരെ 15.34 ലക്ഷം കോടിയാണ് ഇതുവഴി കേന്ദ്ര സർക്കാരിന് ലഭിച്ചത്. ഈ വലിയ തുകകളിൽ ഒരു രൂപപോലും സംസ്ഥാനങ്ങൾക്ക് വിഭജിച്ച് നൽകിയിട്ടില്ല.
ജിഎസ്‌ടി പരിഷ്കരണം പാവപ്പെട്ടവർക്കും മധ്യ വരുമാനക്കാർക്കും നേട്ടം ഉണ്ടാക്കുമെന്നാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്. എന്നാൽ, ഇത് നികുതി ഭാരം കുറയ്ക്കൽ ലക്ഷ്യമിട്ടുള്ളതല്ല, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനു മുന്നിൽ രാജ്യത്തിന്റെ കീഴടങ്ങലാണ്. മരിച്ച സമ്പദ്ഘടന എന്നാണ് ഇന്ത്യയെ ട്രംപ് പരിഹസിച്ചത്. നമ്മുടെ ഉയർന്ന നികുതി നിരക്കാണ് ഈ മരവിപ്പിന് കാരണമെന്നും, അത് കുറയ്ക്കണമെന്നുമാണ് ട്രംപ് ആവശ്യപ്പെട്ടത്. പകരച്ചുങ്കവും എണ്ണച്ചുങ്കവും അടിച്ചേല്പിക്കുക വഴി ട്രംപ് ലക്ഷ്യമിട്ടത് ഈ നികുതികൾ കുറപ്പിക്കുക, അമേരിക്കൻ ഉല്പന്നങ്ങളും സേവനങ്ങളും ഇന്ത്യയിലേക്ക് യഥേഷ്ടം എത്തിച്ച് വിൽക്കാനുള്ള അവസരമൊരുക്കുക എന്നതാണ്. ട്രംപ് – മോഡി കൂട്ടുകെട്ട് അത് യാഥാർത്ഥ്യമാക്കുകയാണ്. 2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യയും അമേരിക്കയുമായുള്ള വ്യാപാരം 11.47 ലക്ഷം കോടി രൂപയുടേതാണ്. ഇതിൽ 7.3 ലക്ഷം കോടി അമേരിക്കയിലേക്കുള്ള കയറ്റുമതി മൂല്യമാണ്. അതിൽ ചരക്കുകളും സേവനങ്ങളും ഉൾപ്പെടുന്നു. യുഎസിൽനിന്നുള്ള ഇറക്കുമതി മൂല്യം 3.94 ലക്ഷം കോടി രൂപയായിരുന്നു. 3.58 ലക്ഷം കോടി രൂപയുടെ വ്യാപാര മിച്ചം ഇന്ത്യക്ക് അമേരിക്കയുമായി ഉണ്ടായിരുന്നു. ഇതിലെ മാറ്റമാണ് ട്രംപ് ആഗ്രഹിക്കുന്നത്. ഒപ്പം വ്യക്തിപരമായും ഇന്ത്യൻ വിപണയിൽ അദ്ദേഹത്തിന് താല്പര്യമുണ്ട്. ട്രംപിന്റെ കമ്പനിക്ക് ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം ഒന്നാംകിട ബിൽഡർമാരുമായി പങ്കാളിത്തമുണ്ട്.
ഇത്തരം ദേശീയവും വ്യക്തിപരവുമായ താല്പര്യങ്ങൾ സംരക്ഷിക്കാൻ ട്രംപിന് ഇന്ത്യൻ വിപണി പൂർണമായും തുറന്നുകിട്ടണം. ഇന്ത്യയുമായുള്ള വ്യാപാരക്കമ്മി മറികടന്ന് വ്യാപരമിച്ചത്തിലേക്ക് കച്ചവടം കൊഴുപ്പിക്കണം. അതിന് ഇന്ത്യയിലെ നികുതി ഘടനയിൽ പൊളിച്ചെഴുത്ത് വേണം. അതിനുള്ള വഴിയൊരുക്കലിനായാണ് തീരുവ യുദ്ധം പ്രഖ്യാപിച്ചത്. ട്രംപ് പ്രഖ്യാപിച്ച തീരുവ യുദ്ധവും പ്രധാനമന്ത്രി പ്രഖ്യാപിച്ച ജിഎസ്‌ടി പരിഷ്കരണവും ഫലത്തിൽ കേരളത്തിന് ഇരട്ട ഇരുട്ടടിയാണ്. പകരച്ചുങ്കവും എണ്ണച്ചുങ്കവും നമ്മുടെ കയറ്റുമതി മേഖലയെ വല്ലാതെ ബാധിക്കും. 2023–24ൽ അമേരിക്കയിലേക്ക് ഇന്ത്യയിൽനിന്ന് 36,958 കോടിയുടെ സുഗന്ധവ്യഞ്ജനങ്ങൾ കയറ്റുമതി ചെയ്തിരുന്നു. ഇതിൽ കേരളത്തിന്റെ പങ്ക് 6,410 കോടി രൂപയുടേതാണ്. 17.34%. ചൈന കഴിഞ്ഞാൽ കേരളത്തിൽ നിന്നാണ് അമേരിക്ക ഏറ്റവും കൂടുതൽ സുഗന്ധവ്യഞ്ജനങ്ങൾ ഇറക്കുമതി ചെയ്യുന്നത്. സമുദ്രോല്പന്നങ്ങളുടെ കാര്യത്തിൽ ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ 12% കേരളമാണ് സംഭാവന ചെയ്യുന്നത്. 2023–24ൽ 7,232 കോടി രൂപയുടെ കയറ്റുമതിയുണ്ടായി. അമേരിക്കൻ അധികച്ചുങ്കനയം കേരളത്തിന്റെ സമുദ്രോല്പന്ന കയറ്റുമതി വ്യവസായത്തെ സാരമായി ബാധിക്കും. കയർ വ്യവസായവും ഭീഷണിയിലാണ്. ഇതെല്ലാം നമ്മുടെ ആഭ്യന്തര ഉല്പാദന വളർച്ചയെ തളർത്തും. നികുതി വരുമാനനഷ്ടം സർക്കാരുകളുടെ ചെലവുകൾ ചുരുക്കാൻ നിർബന്ധിതമാക്കും. സംസ്ഥാന സർക്കാരുകളുടെ ക്ഷേമ പപരിപാടികളെയും അടിസ്ഥാന സൗകര്യ വികസന പദ്ധതികളെയും സാരമായി ബാധിക്കാനും സാധ്യതയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.