
സിപിഐ നേതാവും മുൻ മന്ത്രിയും പ്രഗത്ഭ പാർലമെന്റേറിയനും ആയിരുന്ന എം എൻ ഗോവിന്ദൻ നായരുടെ ചരമ ദിനമാണിന്ന്. കമ്മ്യൂണിസ്റ്റ് നേതാവ്, കർഷക, തൊഴിലാളി സംഘാടകൻ, പാർശ്വവൽക്കൃത ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനുള്ള സമരങ്ങളുടെ നായകൻ, പ്രായോഗിക രാഷ്ട്രീയത്തിലെ തന്ത്രജ്ഞൻ, മികച്ച ഭരണാധികാരി എന്നിങ്ങനെ വിശേഷണങ്ങൾ പലതുള്ള അപൂർവ പ്രതിഭാസമായിരുന്നു എംഎൻ. അല്പകാലം അധ്യാപകനുമായിരുന്നു അദ്ദേഹം. അക്കാലത്താണ് തന്റെ ജീവിതം വഴിതിരിയുന്നതെന്ന് അദ്ദേഹം ആത്മകഥയിൽ എഴുതിയിട്ടുണ്ട്. അധ്യാപകനായിരിക്കെ, ദളിത് വിഭാഗങ്ങളിൽപ്പെട്ടവർ അനുഭവിക്കുന്ന അവഗണന കണ്ട് വേദനിച്ച മനസുമായി എംഎൻ അവരുടെ ഉന്നമനത്തിനും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ പരപ്രേരണയില്ലാതെ സംഘടിപ്പിച്ചാണ് പൊതുരംഗത്തെത്തുന്നത്. അതിലൂടെയുള്ള വഴി പിന്നെയൊഴുകിയെത്തിയത് കമ്മ്യൂണിസ്റ്റ് പാർട്ടിയിലും. അതുകൊണ്ടുതന്നെ അധഃസ്ഥിത ജനവിഭാഗങ്ങളുടെ കണ്ണീരനുഭവങ്ങൾ എപ്പോഴും അദ്ദേഹത്തിന്റെയും കണ്ണീരാകുന്നത് നാം പലതവണ കണ്ടതാണ്. പാവങ്ങളുടെ, ദുരിതക്കയങ്ങളിലെ ജീവിതം അദ്ദേഹത്തെ ദുഃഖിപ്പിച്ചിരുന്നു.
1977ൽ പാർലമെന്റംഗമായിരിക്കെ മികച്ച ജനപ്രതിനിധി എന്നതിനൊപ്പം നാം അദ്ദേഹത്തെ പഠിക്കുന്നത്, അക്കാലത്ത് നടന്നുകൊണ്ടിരുന്ന ദളിത് അതിക്രമങ്ങൾക്കെതിരെ രാജ്യവ്യാപക പ്രചരണവും പാർലമെന്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരവും നടത്തിയ പ്രക്ഷോഭകാരിയായിട്ടായിരുന്നു. 1978 ജൂലൈ 20ന് പാർലമെന്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരവും പ്രഖ്യാപിച്ചു. തൊട്ടടുത്ത ദിവസം അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനായി ജുഡീഷ്യൽ കമ്മിഷനെ നിയോഗിക്കുമെന്ന പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ ഉറപ്പിനെത്തുടർന്നായിരുന്നു അദ്ദേഹം സമരം അവസാനിപ്പിച്ചത്. ഗാന്ധിജിയുടെ വാർധാ ആശ്രമത്തിലെ ജീവിതവും സ്വന്തം നാട്ടിലെ ദളിതര്‍ക്ക് വേണ്ടിയുള്ള സ്കൂളിലെ പ്രവർത്തനവും എംഎന്റെ ജീവിതത്തിൽ സാരമായ മാറ്റം വരുത്തി. പാവപ്പെട്ട മനുഷ്യരുടെ ജീവിതവ്യഥ മാറ്റിയെടുക്കുവാൻ സ്വന്തമായി നടത്തിയ പരിശ്രമവും പ്രകടിപ്പിച്ച സമരവീര്യവും വളരെയധികമായിരുന്നു. അതിനിടയിൽ കണ്ടുമുട്ടിയ കേരകർഷകരുടെ ജീവിത ദുരിതങ്ങൾ മനസിലാക്കി അവരെ സംഘടിപ്പിക്കാൻ കോഴിക്കോട്ടേക്ക് പോയതിന്റെ അനുഭവങ്ങളും അദ്ദേഹം ആത്മകഥയിൽ വിവരിച്ചിട്ടുണ്ട്. “കോഴിക്കോട്ടെത്തിയ ഞാൻ പരിസരപ്രദേശങ്ങളിലെ കേരകർഷകരുടെ യോഗങ്ങൾ സംഘടിപ്പിച്ചുതുടങ്ങി. ഞാൻ തന്നെ നോട്ടീസ് അടിപ്പിക്കും. ഞാൻ തന്നെ വീടുകളിൽ കയറിയിറങ്ങി വിതരണം ചെയ്യും. വൈകുന്നേരം ഞാൻ തന്നെ പ്രസംഗിക്കുകയും ചെയ്യും.”
പിൽക്കാലത്ത് അധികാര സ്ഥാനത്തെത്തിയപ്പോൾ ഈ ജനവിഭാഗങ്ങളുടെ ദുരിതപരിഹാരത്തിനായി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിൽ ശ്രദ്ധാലുവായ ഭരണാധികാരിയായി അദ്ദേഹം. അതിനുള്ള ഉദാഹരണങ്ങൾ എഴുതിത്തീർക്കാനാകാത്തത്രയും ബഹുലമാണ്. സി അച്യുതമേനോൻ മന്ത്രിസഭയിൽ അംഗമായിരിക്കെ അദ്ദേഹം നടപ്പിലാക്കിയ ഭാവനാ സമ്പന്നമായ പദ്ധതികൾ പിൽക്കാല കേരളത്തിന്റെ വികസന വഴികളിൽ മാതൃകയായും സ്മാരകങ്ങളായും നിലനിൽക്കുന്നുണ്ട്. കേരളത്തിന്റെ അടിസ്ഥാന ജനവിഭാഗങ്ങൾ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങൾ ഭൂമിയും വീടുമായിരുന്ന ഘട്ടത്തിൽ ഭൂപരിഷ്കരണ നിയമത്തിലൂടെ പരിഹാരസാധ്യത തെളിഞ്ഞപ്പോൾ, അതിന്റെ അടിത്തറയിൽ പണിതതായിരുന്നു ലക്ഷം വീടുകൾ.
ഭൂപരിഷ്കരണ നിയമത്തിന്റെ ഫലമായി സർക്കാരിലേക്ക് ലഭ്യമായ മിച്ചഭൂമിയുടെ സാധ്യത കൂടി ഉപയോഗിച്ചാണ് കയറിക്കിടക്കാൻ കൂരയില്ലാത്തവന്റെ ഭവന സ്വപ്നങ്ങൾക്ക് അദ്ദേഹം നിറച്ചാർത്ത് നൽകിയത്. സർക്കാരിന്റെ കയ്യിൽ പണമില്ലെന്ന പരിമിതിയെ മറികടക്കുന്നതിന് ബദൽ മാർഗവും കണ്ടെത്തി, മിച്ചഭൂമികളിൽ ഇരട്ടവീടുകൾ നിർമ്മിച്ചതുവഴി ലക്ഷം കുടുംബങ്ങളാണ് ഭവനങ്ങളുടെ ഉടമകളായത്. ഇപ്പോൾ ആ വീടുകൾ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി എംഎൻ ലക്ഷം വീടുകൾ എന്ന് അറിയപ്പെടുന്നു. ഇരട്ടവീടുകൾ ഒറ്റ വീടുകളാക്കുന്ന പദ്ധതിക്ക് നേതൃത്വം നൽകാൻ 2006-11 കാലത്ത് ഭവന മന്ത്രിയായിരിക്കെ സാധിച്ചുവെന്നതും ചാരിതാർത്ഥ്യം നൽകുന്നു. ഇപ്പോൾ കേരളത്തിലെ എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ലൈഫ് ഭവന പദ്ധതിയുടെ വേരുകൾ കിടക്കുന്നത് ലക്ഷം വീട് പദ്ധതിയിലാണ് എന്നത് നിസ്തർക്കമാണ്.
നമ്മുടെ കൃഷിയിടങ്ങളെ സംരക്ഷിക്കുവാനും, പുതുതലമുറയ്ക്ക് കാർഷിക ബോധം വളർത്തിയെടുക്കുവാനും എംഎൻ കൃഷിമന്ത്രിയായിരിക്കെ നടപ്പിലാക്കിയ ”ഓണത്തിന് ഒരുപറ നെല്ല്” എന്ന മുദ്രാവാക്യം എല്ലാവരിലും ആവേശം ഉണർത്തി. ഇന്നും നാം ആ മാതൃകകളെ പിന്തുടരുകയാണ്. അതേവരെ അവഗണിക്കപ്പെട്ടിരുന്ന കൃഷി വകുപ്പിന് ജനശ്രദ്ധയുണ്ടായത് എംഎൻ മന്ത്രിയായിരുന്ന കാലത്താണ്. തൊട്ടതെല്ലാം പൊന്നാക്കുന്ന അപൂർവ സിദ്ധി അദ്ദേഹത്തിന്റെ വിജയമാണ്. വൈദ്യുതി മന്ത്രിയായിരിക്കുമ്പോള്‍ കേരളത്തിലെ ഊർജ പ്രതിസന്ധിയെ നേരിടേണ്ടിവന്നു. അതിന് പരിഹാരമായി പഴമക്കാരുടെ സങ്കല്പമായ കുറവൻപാറയും കുറത്തിപ്പാറയും സംയോജിപ്പിച്ച് ഇടുക്കി ജലസേചന പദ്ധതി യാഥാർത്ഥ്യമായത് എംഎന്റെ കർമ്മശേഷിയുടെ മറ്റൊരു ഉദാഹരണം. 1956ലെ ഐക്യകേരളപ്പിറവിയിലും 1957ലെ തെരഞ്ഞെടുപ്പിൽ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാറിനെ അധികാരത്തിലെത്തിക്കുന്നതിലും പ്രകടമായത് അദ്ദേഹത്തിന്റെ അസാധാരണമായ സംഘടനാ പാടവവും തന്ത്രങ്ങളുമായിരുന്നു. സിപിഐ നേതാവെന്ന നിലയിൽ യുവജന — വിദ്യാർത്ഥി രംഗത്ത് പുതിയ കേഡർമാരെ കണ്ടെത്താൻ എംഎൻ നടത്തിയ പ്രവർത്തനങ്ങൾ എക്കാലവും സ്മരിക്കപ്പെടുന്നതാണ്.
തന്റെ ആത്മകഥയുടെ ആമുഖക്കുറിപ്പിന് മഹാപ്രവാഹത്തിലെ ഒരു തുള്ളി എന്നാണ് അദ്ദേഹം തലക്കെട്ട് നൽകിയത്. അതിലെ വിഖ്യാതമായ ഒരു ഖണ്ഡിക ഇങ്ങനെയായിരുന്നു: “മാനവ ചരിത്രം മാറ്റിയെഴുതുവാൻ വേണ്ടിയുള്ള ഒരു മനുഷ്യപ്രവാഹം. ലോകമെങ്ങുമുള്ള ഫാക്ടറികളിൽ നിന്നും പാടശേഖരങ്ങളിൽ നിന്നും ആഫ്രിക്കൻ വനാന്തരങ്ങളിൽ നിന്നും ലാറ്റിനമേരിക്കൻ നാടുകളിൽ നിന്നും അമേരിക്കൻ ഐക്യനാടുകളിലെ ഘെട്ടോകളിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ഏഷ്യയിൽ നിന്നും മനുഷ്യൻ വസിക്കുന്ന എല്ലാ പ്രദേശങ്ങളിൽ നിന്നും — തുള്ളികളായി, ചോലകളായി, നദികളായി — മാറ്റത്തിനുവേണ്ടി വെമ്പൽ കൊണ്ട്, കുതിച്ചു മുന്നോട്ടുവരുന്ന എല്ലാറ്റിനെയും ഒന്നിപ്പിക്കുന്ന മഹാപ്രവാഹം. ഇതു കാണാൻ കഴിയാത്തവർ അന്ധരാണ്. ഈ പ്രവാഹത്തിൽ എത്തിച്ചേരാൻ ശ്രമിക്കുന്ന ഒരു തുള്ളിയുടെ ചരിത്രമാണ് എന്റെ ജീവിതകഥ.” മഹാപ്രവാഹത്തിലെ ഒരു തുള്ളിയായിരുന്നുവെങ്കിലും ജീവിച്ച കാലത്ത് വേറിട്ട അടയാളങ്ങൾ പതിപ്പിച്ചാണ് അദ്ദേഹം കടന്നുപോയത്.
സ്വാതന്ത്ര്യത്തിന് മുമ്പും പിമ്പുമുള്ള ദശകങ്ങളിലായിരുന്നു എംഎൻ സംസ്ഥാന — ദേശീയ രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിൽ ജീവിച്ചത്. തന്റെ ആത്മകഥയിൽ രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധി വരെയുള്ള ജീവിതമാണ് കുറിച്ചുവച്ചിട്ടുള്ളത്. സമരഭരിതവും ത്യാഗസുരഭിലവുമായിരുന്ന ആ കാലത്തെപ്പോലെ തന്നെ സംഭവ ബഹുലമായിരുന്നു പിൽക്കാലജീവിതവും. സവർണ മേധാവിത്വ ശ്രമങ്ങളും അധഃസ്ഥിതർക്കെതിരായ അതിക്രമങ്ങളും പുതിയ രൂപഭാവങ്ങളിൽ ആക്രമണോത്സുകമാകുന്ന കാലത്താണ് നാം ഇപ്പോഴുള്ളത്.
ദളിതർക്കെതിരായ അതിക്രമങ്ങളും മതന്യൂനപക്ഷങ്ങൾക്കെതിരായ വിദ്വേഷ പ്രചരണങ്ങളും ഒറ്റപ്പെടുത്തലും കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും അധികാരത്തിലിരിക്കുന്ന ബിജെപിയുടെ ഭരണമുദ്രകളായിരിക്കുന്നു. അങ്ങനെയൊരു ഘട്ടത്തിൽ സവർണ മേധാവിത്വത്തിനും ജന്മി നാടുവാഴിത്തത്തിനും എതിരെ ധീരമായ പോരാട്ടം നടത്തി വിജയം വരിച്ച കേരളത്തിലെ നവോത്ഥാന, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ മുൻനിരയിൽ ശക്തമായി നിലകൊണ്ട്, നേതൃത്വപരമായ പങ്കുവഹിച്ച എംഎന്റെ ഓർമ്മ എല്ലാ വിഭാഗം ജനങ്ങൾക്കും എല്ലാതരത്തിലും പ്രചോദനമായിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.