
ദക്ഷിണ കൊറിയ കണ്ട ഏറ്റവും വലിയ വിമാനാപകടങ്ങളിലൊന്നായ ‘ജെജു എയർ 2216’ ദുരന്തത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ഇതിന്റെ ഭാഗമായി ദക്ഷിണ കൊറിയൻ ഗതാഗത മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് പൊലീസ് വ്യാപക റെയ്ഡ് നടത്തി. അപകടം കൈകാര്യം ചെയ്യുന്നതിൽ മന്ത്രാലയത്തിന് വീഴ്ച പറ്റിയോ എന്നും തെളിവുകൾ നശിപ്പിക്കപ്പെട്ടോ എന്നും കണ്ടെത്താനാണ് റെയ്ഡ്. 2024 ഡിസംബർ 29നാണ് മുവാൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം തകർന്നു വീണത്.
വിമാനത്തിലുണ്ടായിരുന്ന 181 യാത്രക്കാരിൽ 179 പേരും അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം അവിടുത്തെ കോൺക്രീറ്റ് നിർമ്മിതിയിൽ ഇടിച്ചതാണ് ദുരന്തത്തിന്റെ ആഘാതം കൂട്ടിയത്. എഞ്ചിനിൽ പക്ഷികൾ ഇടിച്ചതിനെത്തുടർന്ന് വിമാനം വയറമർന്ന് ലാൻഡ് ചെയ്യാൻ പൈലറ്റുമാർ ശ്രമിച്ചെങ്കിലും റൺവേയിലെ കോൺക്രീറ്റ് തടസ്സത്തിൽ ഇടിച്ച് വിമാനം തീഗോളമായി മാറുകയായിരുന്നു. കോൺക്രീറ്റ് നിർമ്മിതി അവിടെയില്ലായിരുന്നെങ്കിൽ 181 യാത്രക്കാരും രക്ഷപ്പെടുമായിരുന്നു എന്നാണ് സിമുലേഷൻ പഠനങ്ങൾ വ്യക്തമാക്കുന്നത്. ചെലവ് ചുരുക്കുന്നതിനായി മണ്ണുനിരപ്പാക്കാതെ നിർമ്മിച്ച ഈ കോൺക്രീറ്റ് ഘടന വലിയ സുരക്ഷാവീഴ്ചയാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
അപകടസ്ഥലത്തെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മാസങ്ങൾക്ക് ശേഷം ഇരകളുടെ ശരീരഭാഗങ്ങളും വസ്ത്രങ്ങളും കണ്ടെത്തിയതാണ് പുതിയ അന്വേഷണത്തിന് വഴിതെളിച്ചത്. ഇവ അവശിഷ്ടങ്ങൾക്കൊപ്പം ചാക്കിലാക്കി സൂക്ഷിച്ചത് വലിയ ജനരോഷത്തിന് കാരണമായിരുന്നു. ഇതേത്തുടർന്ന് പ്രസിഡന്റ് ലീ ജേ മ്യുങ് നേരിട്ടാണ് പുതിയ അന്വേഷണത്തിന് ഉത്തരവിട്ടത്. മന്ത്രാലയം മാപ്പ് ചോദിച്ചെങ്കിലും കുടുംബാംഗങ്ങൾ അത് തള്ളിക്കളഞ്ഞു. അപകടത്തിന് കാരണമായേക്കാവുന്ന സമാനമായ കോൺക്രീറ്റ് നിർമ്മിതികൾ ഏഴ് വിമാനത്താവളങ്ങളിൽ നിന്ന് അധികൃതർ നീക്കം ചെയ്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.