കേരളത്തില്‍ അഭയം തേടിയ ഝാര്‍ഖണ്ഡ് സ്വദേശികള്‍ക്ക് സംരക്ഷണമൊരുക്കണമെന്ന് പൊലീസിനോട് കേരള ഹൈക്കോടതി. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കാണ് സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കിയത്. സംരക്ഷണ കാലയളവില്‍ നവദമ്പതികളെ സ്വദേശത്തേക്ക് മടക്കി അയയ്ക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഇക്കാര്യവും കായംകുളം എസ്എച്ച്ഒ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഝാര്‍ഖണ്ഡ് സ്വദേശികളായ ആശാ വര്‍മ്മയും ഗാലിബും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപടെല്‍. സംരക്ഷണം തേടിയുള്ള ഹര്‍ജിയില്‍ പൊലീസിനോട് ഹൈക്കോടതി വിശദീകരണം തേടി. തട്ടിക്കൊണ്ടുപോകൽ കേസാണ് ഗാലിബിനെതിരെ ചുമത്തിയിരിക്കുന്നത്.
കേരളാ പൊലീസ് നിയമതടസം അറിയിച്ചിട്ടും രാജ്റപ്പ പൊലീസ് കായംകുളത്ത് തുടരുകയായിരുന്നു. ഗാലിബിനും ആശയ്ക്കും സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ച് വിവിധ യുവജന സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. മതം പ്രണയത്തിനും വിവാഹത്തിനും വിലങ്ങുതടിയായപ്പോഴാണ് ഝാർഖണ്ഡ് സ്വദേശികൾ കേരളത്തിൽ അഭയം തേടിയത്. പ്രണയിച്ചതിന്റെ പേരിൽ കടുത്ത പ്രതിഷേധം ഝാർഖണ്ഡിൽ നടക്കെ ചിത്തപ്പൂർ സ്വദേശികളായ മുഹമ്മദ് ഗാലിബും ആശ വർമ്മയും കേരളത്തിൽ എത്തി വിവാഹിതരാവുകയായിരുന്നു. സുഹൃത്തുക്കളുടെ സഹായത്തോടെ കായംകുളത്ത് എത്തിയ ഇവർക്കുപിന്നാലെ ഝാർഖണ്ഡ് പൊലീസും ബന്ധുക്കളും എത്തിയെങ്കിലും ഇരുവരും പോകാൻ തയ്യാറായില്ല.
10 വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു ആശാവർമ്മയും മുഹമ്മദ് ഗാലിബും. മതം പ്രണയത്തിന് വിഘാതം ആയപ്പോൾ ബന്ധുക്കൾ എതിർപ്പുമായി രംഗത്തെത്തി. 45 വയസോളം പ്രായമുള്ള ഒരാളെക്കൊണ്ട് തന്നെ വിവാഹം കഴിപ്പിക്കാൻ പിതാവ് തീരുമാനിച്ചുവെന്ന് ആശ പറയുന്നു. വിദേശത്തുള്ള മുഹമ്മദിനെ ഉടൻ വിവരം അറിയിച്ചു. നാട്ടിൽ എത്തിയ മുഹമ്മദിനടുത്തേക്ക് ആശ പോയി. അപ്പോഴേക്കും നാട്ടിൽ വലിയ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. സുരക്ഷിത സംസ്ഥാനം എന്ന തിരിച്ചറിവോടെയാണ് ഇരുവരും കേരളത്തിലേക്ക് എത്തിയത്. സുഹൃത്തുക്കളുടെ സഹായത്തോടെ 26കാരി ആശയും 30കാരൻ ഗാലിബും കായംകുളത്ത് ഇസ്ലാം മതാചാര പ്രകാരം 11ന് വിവാഹിതരായി. നാട്ടിൽ സംഘർഷം രൂക്ഷമായതോടെ ഗാലിബിന്റെ രക്ഷകർത്താക്കളെ ഝാർഖണ്ഡിലെ രാജ്റപ്പ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സമ്മർദങ്ങൾക്ക് ഒടുവിൽ ഗാലിബിന് കേരളത്തിലുള്ള ലൊക്കേഷൻ അയച്ചുകൊടുക്കേണ്ടി വരികയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.