അധികാരം ഉറപ്പിക്കാൻ മതത്തെയും വിശ്വാസത്തെയും പുരോഹിതന്മാരെയും കൂട്ടുപിടിക്കുന്ന കാഴ്ചയാണ് നിയോലിബറൽ കാലത്തിനുശേഷം നാം കാണുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബൂർഷ്വാസി എല്ലാവരേയും തങ്ങളുടെ കൂലിവേലക്കാരാക്കി മാറ്റുന്നു എന്നത് മാർക്സിന്റെ പരികല്പനയാണ്. ഇതുതന്നെയാണ് ഇന്നും നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള കേന്ദ്ര‑സംസ്ഥാന ബന്ധങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി സി കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ഹാളില്‍ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.
കോർപറേറ്റ് ഭരണാധികാരികൾ മതവും വിശ്വാസവുമായി കൈകോർത്തുപിടിച്ച് അധികാരത്തെ ഉറപ്പിക്കുന്നു. മതത്തെ, പുരോഹിതനെ, വിശ്വാസിയെ ഒക്കെ അധികാരികൾ അവരുടെ ലാഭത്തിന് വേണ്ടി ഉപയോഗിക്കുകയാണ്. അതിന്റെ പിന്നിൽ മൂലധന താല്പര്യമാണ്.
ട്രംപിന്റെ ഉപദേഷ്ടാവ് മസ്കാണ്. ഇതില്‍ ഇസ്രയേലും കാണാം. ഇന്ത്യയിലും ഇതാണ് സംഭവിക്കുന്നത്. ഒരാളിലേക്ക് അധികാരം കേന്ദ്രീകരിക്കുന്ന അവസ്ഥയിലേക്ക് ഇന്ത്യയും മാറിയിരിക്കുന്നു. സംസ്ഥാനത്തിന്റെ അധികാരം കേന്ദ്ര സർക്കാർ കവർന്നിരിക്കുന്നു. ഗവർണർ പദവി അനാവശ്യമാണ്. ഗവർണർമാർ സംസ്ഥാന സർക്കാരുകളുടെ അധികാരത്തെ അട്ടിമറിക്കാനുള്ള ഉപകരണമായി മാറിയിരിക്കുന്നു. യുജിസി കൊള്ളക്കാരനായി മാറുകയാണ്. യൂണിവേഴ്സിറ്റികളുടെ അധികാരത്തെ യുജിസി നിയന്ത്രിക്കുന്നു. വൈസ്രോയിമാരുടെ പ്രേതം ബാധിച്ചവരാണ് പലപ്പോഴും ഗവർണർമാരായി മാറിയത്.
ജിഎസ്‌ടിയിൽ പകുതി സംസ്ഥാനത്തിന് നൽകുമെന്ന് പറഞ്ഞിട്ട് നൽകിയില്ല. വയനാട്ടിൽ എല്ലാം ചെയ്യാമെന്ന് പറഞ്ഞിട്ടാണ് കേരളത്തിൽ നിന്ന് മോഡി മടങ്ങിയത്. എന്നിട്ട് ബജറ്റിൽ എന്തെങ്കിലും നൽകിയോ? സംസ്ഥാനത്തെ നോക്കി പല്ലിളിക്കുന്ന ബജറ്റാണിത്. ഒരു കേന്ദ്രമന്ത്രി പറഞ്ഞത് നമ്മൾ എല്ലാറ്റിലും പിന്നിലാണ് എന്ന് സമ്മതിച്ചാൽ സഹായിക്കാം എന്നാണ്. എത്ര നീചമായ വാക്കുകളാണത്. ആരോഗ്യ രംഗത്ത്, വിദ്യാഭ്യാസ രംഗത്ത്, വ്യവസായ രംഗത്ത് എല്ലാ രംഗങ്ങളിലും നമ്മൾ മുന്നിലല്ലേ? പ്രധാനമന്ത്രി പൂജാരിയാകുന്ന കോമാളിത്തവും നമ്മൾ കണ്ടു. എല്ലാം ബ്രാഹ്മണനെ ഏൽപ്പിക്കാനാണ് മറ്റൊരു കേന്ദ്രമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. രാജ്യത്തെ ബ്രാഹ്മണ്യത്തിലേക്ക് തിരിച്ചു കൊണ്ടുപോകാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.