
ജൂലൈ ഒമ്പതിന്റെ ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലുള്ള മേഖലാ ജാഥകള്‍ ഇന്നലെ കോഴിക്കോട്, എറണാകുളം, കൊല്ലം ജില്ലകളില്‍ പര്യടനം നടത്തി. വടക്കന്‍ മേഖലാ ജാഥയ്ക്ക് കോഴിക്കോട് താമരശേരിയിലായിരുന്നു ആദ്യ സ്വീകരണം. തുടർന്ന് ബാലുശേരി, പേരാമ്പ്ര, കുറ്റ്യാടി, വടകര, കൊയിലാണ്ടി എന്നിവടങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകിട്ട് കോഴിക്കോട് നഗരത്തിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ കെ എൻ ഗോപിനാഥ്, വൈസ് ക്യാപ്റ്റൻ അഡ്വ. ആർ സജിലാൽ, മാനേജർ ഒ കെ സത്യ, എഐടിയുസി ജില്ലാ സെക്രട്ടറി പി കെ നാസർ, പ്രസിഡന്റ് ഇ സി സതീശൻ, ജാഥാംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു. ജാഥ ഇന്ന് മലപ്പുറം ജില്ലയിൽ പര്യടനം നടത്തും. രാവിലെ കൊണ്ടോട്ടിയിൽ നിന്നും ആരംഭിക്കുന്ന വടക്കൻ മേഖലാ ജാഥയുടെ സമാപനം വൈകിട്ട് എടപ്പാളിൽ നടക്കും.
മധ്യമേഖലാ ജാഥയ്ക്ക് എറണാകുളം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. ജാഥാ ക്യാപ്റ്റൻ എഐടിയുസി സംസ്ഥാന സെക്രട്ടറി സി പി മുരളി, വൈസ് ക്യാപ്റ്റൻ എം ഹംസ, മാനേജർ ടി ബി മിനി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. പറവൂർ കവലയിൽ ജാഥയെ സ്വീകരിച്ചു. കളമശ്ശേരി, എറണാകുളം മാർക്കറ്റ്, അമ്പലമേട്, പെരുമ്പാവൂർ എന്നിവിടങ്ങളിലും വരവേൽപ്പ് നൽകി. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമല സദാനന്ദൻ, ജില്ലാ സെക്രട്ടറി കെ എം ദിനകരൻ, എഐടിയുസി ജില്ലാ സെക്രട്ടറി കെ എൻ ഗോപി, സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു. ജാഥ ഇന്ന് ഇടുക്കി ജില്ലയില്‍ പര്യടനം നടത്തും. തെക്കന്‍ മേഖലാ ജാഥ കൊല്ലം ജില്ലയിലായിരുന്നു ഇന്നലെ പര്യടനം നടത്തിയത്. പത്തനാപുരം, കടയ്ക്കല്‍, കൊട്ടാരക്കര, ഭരണിക്കാവ്, കരുനാഗപ്പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ ആവേശോജ്വലമായ സ്വീകരണം ലഭിച്ചു. കൊല്ലത്ത് ഇന്നലത്തെ സമാപനസമ്മേളനം സിഐടിയു നേതാവ് എളമരം കരീം ഉദ്ഘാടനം ചെയ്തു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥാ ലീഡര്‍ സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ജെ മേഴ്സിക്കുട്ടി അമ്മ, വൈസ് ക്യാപ്റ്റന്‍ എച്ച്എംഎസ് സംസ്ഥാന സെക്രട്ടറി ടോമി മാത്യു, ജാഥാ മാനേജര്‍ എഐടിയുസി സംസ്ഥാന സെക്രട്ടറി അഡ്വ. ജി ലാലു തുടങ്ങിയവര്‍ സംസാരിച്ചു. ജാഥ ഇന്ന് തിരുവനന്തപുരം ജില്ലയില്‍ പര്യടനം നടത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.