കശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ അനുവദിക്കില്ലെന്നും ആരും മധ്യസ്ഥ ചര്‍ച്ച നടത്തിയിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം. വിഷയത്തില്‍ ഇടപെട്ടെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദം തള്ളിക്കൊണ്ടാണ് പ്രതികരണം. ചര്‍ച്ച നടന്നത് ഡിജിഎംഒ തലത്തില്‍ മാത്രമാണെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ട്രംപിന്റെ അവകാശവാദം രാജ്യത്ത് ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇത് ഇന്ത്യയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണെന്നും കശ്മീര്‍ വിഷയം ആഗോളതലത്തിലേക്ക് ഉയര്‍ത്തുന്നതിനാണ് മൂന്നാം കക്ഷിയുടെ ഇടപെടല്‍ വഴിയൊരുക്കുകയെന്നും സിപിഐ ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രധാനമന്ത്രി രാജ്യത്തെ അംഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലും വിഷയത്തില്‍ പ്രതികരണം ഉണ്ടായിരുന്നില്ല. ഇന്ത്യന്‍ സേന പാക് വ്യോമ താവളങ്ങള്‍ തകര്‍ത്തതിന് പിന്നാലെ വെടിനിര്‍ത്തലിനായി പാകിസ്ഥാന്‍ സമീപിക്കുകയായിരുന്നുവെന്ന് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. ഇന്ത്യയുടെ ശക്തി മനസിലാക്കിയാണ് സംഘര്‍ഷം അവസാനിപ്പിക്കാന്‍ പാകിസ്ഥാന്‍ മുന്‍കയ്യെടുത്തത്.
ടിആര്‍എഫിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണം. ഇക്കാര്യം യുഎന്നിനോട് ആവശ്യപ്പെടും. പാക് അധീന കശ്മീര്‍ ഇന്ത്യക്ക് തിരികെ ലഭിക്കണം.
അതേസമയം വെടിനിര്‍ത്തല്‍ ധാരണയായെങ്കിലും പടിഞ്ഞാറന്‍ അതിര്‍ത്തി മേഖലയില്‍ ജാഗ്രത കര്‍ശനമായി തുടരാന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. വെടിനിര്‍ത്തലിനു ശേഷമുള്ള സ്ഥിതിഗതികളുടെ പൊതു അവലോകനമാണ് യോഗത്തില്‍ നടന്നത്. ജാഗ്രത തുടരണമെന്ന പൊതു നിര്‍ദേശവും ഉയര്‍ന്നു. യോഗത്തില്‍ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാന്‍, നാവിക സേനാ മേധാവി അഡ്മിറല്‍ ദിനേഷ് കെ ത്രിപാഠി, കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി, പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്, വ്യോമസേന വൈസ് ചീഫ് എയര്‍ മാര്‍ഷല്‍ നരംദേശ്വര്‍ തിവാരി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.