സംസ്ഥാനത്ത് മോഷണം നടത്തിയ കുറുവാ സംഘത്തിലെ അവസാന പ്രതിയും പിടിയിൽ. മധുരയിൽ നിന്നാണ് മണ്ണഞ്ചേരി പൊലീസ് രാമനാഥപുരം പരമക്കുടി സ്വദേശി 56 കാരനായ കട്ടുപൂച്ചൻ എന്നയാളെ പിടികൂടിയത്. പിടിയിലായത് കുറുവാ സംഘത്തിലെ ഏറ്റവും അപകടകാരിയെന്ന് പൊലീസ് പറയുന്നു. കേരളത്തിൽ ഏതാനും മാസങ്ങൾക്ക് മുൻപ് തുടർച്ചയായി മോഷണം നടത്തി നാട്ടുകാരുടെ ഉറക്കം കെടുത്തിയ ആളാണ് കട്ടൂപൂച്ചൻ. മണ്ണഞ്ചേരിയിലും പുന്നപ്രയിലും അടുക്കള വാതിൽ പൊളിച്ച് വീടിനുള്ളിൽ കയറി സ്വർണ്ണം അപഹരിച്ച കേസിലെ പ്രതിയാണ്. കളരി അഭ്യാസിയായ യുവാവിനെ രാത്രി ആക്രമിച്ചതും ഉഗ്ര ക്രിമിനൽ സ്വഭാവമുള്ള പ്രതി തന്നെ. സ്ത്രീകളും കുട്ടികളും മാത്രമുള്ള വീടുകൾ കേന്ദ്രീകരിച്ച് രാത്രികാലങ്ങളിൽ മോഷണം നടത്തുന്നതാണ് കട്ടുപൂച്ചന്റെ രീതി.
കുറുവാ സംഘത്തിലെ ഏറ്റവും അപകടകാരിയാണ് ഇയാളെന്ന് പോലീസ് പറയുന്നു. മണ്ണഞ്ചേരി എസ്എച്ച്ഒ ടോൾസൻ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുറുവാ സംഘത്തിലെ അവസാന കണ്ണിയായ കട്ടുപൂച്ചനെ പിടികൂടിയത്.
2012 ൽ മാരാരിക്കുളം സ്റ്റേഷൻ പരിധിയിൽ അമ്മയും മകളും തനിച്ച് താമസിച്ചിരുന്ന വീട്ടിൽ കയറി ആക്രമിച്ച് സ്വർണം കവർന്ന കേസിൽ ഇയാളെ 18 വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. കോവിഡ് കാലത്ത് ജയിൽ ഒഴിപ്പിക്കലിന്റെ ഭാഗമായി ശിക്ഷയിൽ ഇളവ് നൽകി ഇയാളെ വിട്ടയച്ചിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും കട്ടുപൂച്ചന്റെ പേരിൽ നിരവധി കേസുകൾ നിലവിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.