
ഏഴുപേരുടെ മരണത്തിനിടയാക്കിയ കേദാർനാഥ് ഹെലികോപ്റ്റർ അപകടത്തിന് കാരണം പെട്ടെന്നുണ്ടായ കാലാവസ്ഥാ വ്യതിയാനമാണെന്ന് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) യുടെ പ്രാഥമിക റിപ്പോർട്ട്. 2025 ജൂൺ 15ന് രുദ്രപ്രയാഗ് ജില്ലയിലെ ഗൗരികുണ്ഡിലായിരുന്നു തീർത്ഥാടകർ സഞ്ചരിച്ച വിടി-ബികെഎ ഹെലികോപ്റ്റർ തകർന്നു വീണത്. പൈലറ്റും ഒരു കുട്ടിയും ഉൾപ്പെടെയുള്ളവര്‍ അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. താഴ്വരയിലെ എക്സിറ്റ് പോയിന്റിന് സമീപം കനത്ത മേഘങ്ങൾ രൂപപ്പെട്ടത് പൈലറ്റിന്റെ കാഴ്ച മറച്ചതാണ് അപകടത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ബെൽ 407 ഹെലികോപ്റ്റർ പറത്തിയിരുന്ന പൈലറ്റ് നിശ്ചിത ഉയരമായ 9,000 അടി പാലിച്ചിരുന്നു. എന്നാൽ എക്സിറ്റ് പോയിന്റിന് അടുത്തെത്തിയപ്പോൾ “ഒന്നും കാണാൻ കഴിയുന്നില്ല, തിരിയുകയാണ്” എന്ന് പൈലറ്റ് റേഡിയോ സന്ദേശം നൽകിയതായി പറയുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് നിയന്ത്രണം നഷ്ടമായി ഹെലികോപ്റ്റർ തകർന്നത്.
കേദാർനാഥ് താഴ്വരയിൽ എയർ ട്രാഫിക് കൺട്രോൾ (എടിസി) സംവിധാനങ്ങളോ കാലാവസ്ഥാ സ്റ്റേഷനുകളോ ഇല്ലാത്തത് വലിയ പ്രതിസന്ധിയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. താഴ്‌വരയിലെ പല ഭാഗങ്ങളും വാർത്താവിനിമയ ബന്ധം കിട്ടാത്ത ‘ബ്ലൈൻഡ് സ്പോട്ടുകൾ’ ആണ്. അപകടസമയത്ത് എക്സിറ്റ് പോയിന്റ് പൂർണമായും മേഘങ്ങളാൽ മൂടപ്പെട്ടിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിന് പിന്നിലുണ്ടായിരുന്ന രണ്ട് ഹെലികോപ്റ്ററുകൾ മേഘങ്ങൾ കണ്ട് താഴ്ന്ന ഉയരത്തിൽ പറന്നതിനാൽ തലനാരിഴയ്ക്കാണ് നിന്ന് രക്ഷപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.