
വൈദ്യുതി വിതരണ ലൈസൻസികൾക്ക് മാസംതോറും വൈദ്യുതിനിരക്ക് വർധിപ്പിക്കുന്നതിന് അനുമതി നൽകുന്നതിനെതിരെ കേരളം. വൈദ്യുതിച്ചട്ട ഭേദഗതി നിർദേശം വിതരണക്കമ്പനികൾക്ക് അനർഹമായ നേട്ടമുണ്ടാക്കുമെന്നും ഉപഭോക്താക്കൾക്ക് ദുരിതമാകുമെന്നും കേരളം ചൂണ്ടിക്കാട്ടി. വൈദ്യുതി ഉല്പാദിപ്പിക്കാൻ ആവശ്യമായ ഇന്ധനത്തിന്റെ വിലയിലുണ്ടാകുന്ന വർധന ഉൾപ്പെടെ, വൈദ്യുതി വാങ്ങുന്നതിനുള്ള അധിക ചെലവിന് ആനുപാതികമായി സർചാർജ് വൈദ്യുതി നിരക്കിൽ ഉൾപ്പെടുത്തി എല്ലാ മാസവും ഈടാക്കാമെന്നാണ് കേന്ദ്ര തീരുമാനം. ഇത് കേരളത്തിന്റെ എതിർപ്പ് അവഗണിച്ചുകൊണ്ടാണെന്ന് വൈദ്യുതി മന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇന്ധന സർചാർജ് ഇപ്പോൾ മൂന്നുമാസത്തിലൊരിക്കലാണ് കണക്കാക്കുന്നത്.
എത്ര തുക ഈടാക്കാമെന്ന് തീരുമാനിക്കുന്നത് സംസ്ഥാനങ്ങളിലെ വൈദ്യുതി റഗുലേറ്ററി കമ്മിഷനുകളാണ്. സംസ്ഥാന സാഹചര്യങ്ങൾ പരിഗണിച്ച് പലപ്പോഴും ഇത് ഈടാക്കുന്നത് നീട്ടിവയ്ക്കുകയാണ് കമ്മിഷൻ ചെയ്യുന്നത്. കഴിഞ്ഞ കുറേക്കാലമായി സർചാർജ് ഈടാക്കുന്നതിൽ കമ്മിഷൻ തീരുമാനം എടുത്തിട്ടില്ല. ചട്ടം പുറപ്പെടുവിച്ച് 90 ദിവസത്തിനകം സർചാർജ് ഈടാക്കുന്നതിന് ഫോർമുല റഗുലേറ്ററി കമ്മിഷനുകൾ നിശ്ചയിക്കണമെന്നും അതനുസരിച്ച് കമ്മിഷനുകളുടെ മുൻകൂർ അനുമതിയില്ലാതെ മാസംതോറും വൈദ്യുതിബില്ലിൽ സർചാർജ് ചുമത്തി ഈടാക്കാമെന്നതുമാണ് പുതിയ ഭേദഗതി.
ഇതുപ്രകാരം ഇന്ധനവില വർധനവ് മാത്രമല്ല, വൈദ്യുതി വാങ്ങുമ്പോഴുണ്ടാകുന്ന എല്ലാ അധികചെലവും കമ്മിഷനെ സമീപിക്കാതെ തന്നെ ഉപഭോക്താക്കളിൽ നിന്ന് മാസംതോറും കമ്പനികള്‍ക്ക് ഈടാക്കാം. ചട്ടം നടപ്പാക്കിയാൽ പെട്രോൾ, ഡീസൽ വില അടിക്കടി കൂടുന്നതുപോലെ വൈദ്യുതിനിരക്കും കൂടും. താരിഫ് നിർണയത്തിൽ റഗുലേറ്ററി കമ്മിഷനുകളുടെ കർശനപരിശോധന ആവശ്യമാണ്. സർചാർജിന്റെ കാര്യത്തിൽ വർഷത്തിലൊരിക്കൽ പരിശോധിച്ചാൽ മതിയെന്ന കേന്ദ്രനിർദേശം കമ്മിഷനുകളുടെ അധികാരത്തിൽ വെള്ളം ചേർക്കുന്നതാണെന്നും കേരളം കേന്ദ്രത്തെ അറിയിച്ചിരുന്നു. ചട്ട ഭേദഗതി സംബന്ധിച്ച് ഔദ്യോഗിക തല ചർച്ചകൾ ഈ മാസം 10 ന് നടത്തുന്നതാണ്.
English Summary: Kerala against monthly power tariff revision
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.