22 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 19, 2025
April 19, 2025
April 17, 2025
April 15, 2025
April 15, 2025
April 13, 2025
April 12, 2025
April 10, 2025
April 9, 2025
April 8, 2025

ലീഡിനായി കേരളം

ആദ്യ ഇന്നിങ്സില്‍ വിദർഭ 379 റൺസിന് പുറത്ത്
Janayugom Webdesk
നാഗ്പൂര്‍
February 27, 2025 10:25 pm

രഞ്ജി ട്രോഫി ഫൈനലിൽ വിദർഭയ്ക്കെതിരെ രണ്ടാം ദിവസം കളി നിർത്തുമ്പോൾ കേരളം മൂന്ന് വിക്കറ്റിന് 131 റൺസെന്ന നിലയിൽ. 66 റൺസോടെ ആദിത്യ സർവാടെയും ഏഴ് റൺസോടെ സച്ചിൻ ബേബിയുമാണ് ക്രീസിൽ. നേരത്തെ വിദർഭയുടെ ആദ്യ ഇന്നിങ്സ് 379 റൺസിന് അവസാനിച്ചിരുന്നു. നാല് വിക്കറ്റിന് 254 റൺസെന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ വിദർഭയ്ക്ക് ഡാനിഷ് മലേവാറിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 153 റൺസെടുത്ത മലേവാറിനെ ബേസിൽ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. 285 പന്തുകളിൽ 15 ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതായിരുന്നു മലേവാറിന്റെ ഇന്നിങ്സ്. 25 റൺസുമായി ബാറ്റിങ് തുടരുകയായിരുന്ന യഷ് താക്കൂറിനെയും ബേസിൽ തന്നെ മടക്കി. അപകടകാരിയായ യഷ് റാഥോഡിനെ ഏദൻ ആപ്പിൾ ടോമും പുറത്താക്കിയതോടെ വിദർഭയുടെ വിക്കറ്റുകൾ മുറയ്ക്ക് വീണു. ക്യാപ്റ്റൻ അക്ഷയ് വാഡ്കറുടെയും നചികേത് ഭൂട്ടെയുടെയും ചെറുതെങ്കിലും നിർണായകമായ ചെറുത്തുനില്‍പ്പുകളാണ് വിദർഭയുടെ ഇന്നിങ്സ് 350 കടത്തിയത്. അക്ഷയ് വാഡ്കർ 23ഉം നചികേത് ഭൂട്ടെ 32ഉം റൺസെടുത്തു. കേരളത്തിന് വേണ്ടി നിധീഷും ഏദൻ ആപ്പിൾ ടോമും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ ബേസിൽ രണ്ടും ജലജ് സക്സേന ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിൽ തന്നെ റണ്ണെടുക്കാതെ രോഹൻ കുന്നുമ്മൽ പുറത്തായപ്പോൾ അക്ഷയ് ചന്ദ്രൻ 14 റൺസ് നേടി മടങ്ങി. ഇരുവരെയും ദർശൻ നൽക്കണ്ടെ ക്ലീൻ ബൗൾഡാക്കുകായിരുന്നു. മൂന്നാം വിക്കറ്റിൽ ആദിത്യ സർവാടെയും അഹമ്മദ് ഇമ്രാനും ചേർന്നുള്ള 93 റൺസ് കൂട്ടുകെട്ടാണ് കേരളത്തെ കരകയറ്റിയത്. പരിചിതമായ സാഹചര്യങ്ങളുടെ ആനുകൂല്യം മുതലാക്കി ആത്മവിശ്വാസത്തോടെ ബാറ്റ് വീശീയ ആദിത്യ സർവാടെയുടെ പ്രകടനമാണ് ശ്രദ്ധേയമായത്. ഇടംകയ്യൻ സ്പിന്നർ ഹർഷ് ദുബെ അടക്കമുള്ള വിദർഭ ബൗളർമാരെ സമർത്ഥമായി നേരിട്ട സർവാടെ മനോഹരമായ ഷോട്ടുകളും പായിച്ചു. 90 പന്തുകളിൽ നിന്ന് അർധ സെഞ്ചുറി പൂർത്തിയാക്കിയ സർവാടെ 66 റൺസുമായി ബാറ്റിങ് തുടരുകയാണ്. മറുവശത്ത് മികച്ച പിന്തുണ നല്‍കിയ അഹ്മദ് ഇമ്രാൻ അവസാന സെഷനിലാണ് പുറത്തായത്. അഹ്മദ് ഇമ്രാൻ 37 റൺസ് നേടി. കളി നിർത്തുമ്പോൾ ഏഴ് റൺസോടെ ക്യാപ്റ്റൻ സച്ചിൻ ബേബിയാണ് സർവാടെയ്ക്കൊപ്പം ക്രീസിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.