പോക്സോ കേസിലെ ഇരയുടെ മാനസിക സാമൂഹിക ആഘാതം ഒഴിവാക്കാൻ മാസം തികയും മുമ്പേ പ്രസവിപ്പിച്ച് ഗർഭസ്ഥ ശിശുവിനെ സംരക്ഷിക്കാൻ ഹൈക്കോടതി ഉത്തരവ്. 29 ആഴ്ച പ്രായം കഴിഞ്ഞ ഗർഭം അലസിപ്പിക്കാൻ സമീപിച്ച പോക്സോ കേസിലാണ് ഹൈക്കോടതി നടപടി. മലപ്പുറം സ്വദേശിനിയുടെ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. എന്നാൽ ജനിച്ച് 39 മണിക്കൂറിന് ശേഷം കുഞ്ഞ് മരിച്ചു. മാസം തികയും മുമ്പേ ജനിച്ച കുഞ്ഞിന്റെ ശ്വാസകോശം വികസിക്കാത്ത അവസ്ഥയിലാണ് മരണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
17 വയസ് പൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയാണെന്ന് ബന്ധുക്കൾ അറിയുന്നത് വളരെ വൈകിയാണ്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കുട്ടിയെ എത്തിക്കുമ്പോൾ തന്നെ ബന്ധുക്കൾ മാസം തികയും മുമ്പേ പ്രസവിപ്പിക്കാൻ ഹൈക്കോടതിയേയും സമീപിച്ചു.
മെഡിക്കൽ ബോർഡ് രൂപീകരിച്ച് ഗർഭിണിയുടെയും ഗർഭസ്ഥ ശിശുവിന്റെയും ആരോഗ്യാവസ്ഥയും ഗർഭഛിദ്രത്തിനുള്ള സാധ്യതയും ആരാഞ്ഞ കോടതിക്ക് മുന്നിൽ സ്കാനിങ് ഉള്‍പ്പെടെ ചെയ്ത ശേഷം കുട്ടിക്ക് 29 ആഴ്ച പിന്നിട്ട ഗർഭം ആണെന്നും മാസം തികയും മുമ്പേ പ്രസവിപ്പിക്കാൻ ആരോഗ്യപരമായ മറ്റ് തടസങ്ങളില്ലെന്നും ഗർഭവുമായി മുന്നോട്ട് പോയാൽ അത് കുട്ടിയുടെ സാമൂഹിക മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കാമെന്നും മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകി.
മെഡിക്കൽ ബോർഡ് അഭിപ്രായം പരിശോധിച്ച കോടതി അടിയന്തര ഗർഭഛിദ്രത്തിന് അനുമതി നൽകുകയായിരുന്നു. അതിനുശേഷം റിപ്പോർട്ട് കോടതിയിൽ ഹാജരാക്കാനും നിർദേശിച്ചു.
ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ഈ മാസം ഒമ്പതിന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ 16കാരിയെ പ്രസവിപ്പിച്ചു. 1.32 കിലോ ഭാരത്തിൽ ജനിച്ച കുഞ്ഞ് എന്നാൽ പിറ്റേന്ന് മരിച്ചു. പോക്സോ കേസ് ആയതിനാലും കോടതി ഉത്തരവ് ഉള്ളതിനാലും നവജാതശിശുവിനെ പോസ്റ്റുമോർട്ടം ചെയ്തിട്ടുണ്ട്. മരണകാരണമടക്കം കൂടുതൽ വിശദാംശങ്ങൾ ലഭ്യമാക്കിയാകും ഹൈക്കോടതിയിൽ വിശദ റിപ്പോർട്ട് നൽകുക.
English Summary: Kerala High Court order to bring out the baby before the full term: The baby died the day after it was taken out
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.