17 February 2026, Tuesday

Related news

February 17, 2026
February 6, 2026
February 1, 2026
January 31, 2026
January 31, 2026
January 29, 2026
January 27, 2026
January 24, 2026
January 24, 2026
January 23, 2026

നമ്മളൊന്നിൽ കേരളം നിറഞ്ഞു

Janayugom Webdesk
തിരുവനന്തപുരം
October 31, 2025 7:15 pm

കേരളം പിന്നിട്ട ചരിത്രവഴികളുടെയും പുതുകാലത്തിന്റെയും നവദൃശ്യവിരുന്നായി നമ്മളൊന്ന് മൾട്ടി മീഡിയാ ഇന്ററാക്റ്റീവ് മെഗാഷോ. ഡിജിറ്റൽ സാധ്യതകൾ സമന്വയിപ്പിച്ച കാഴ്ചകളിലേക്ക് കടന്നുവന്ന നവോത്‌ഥാന നായികാനായകന്മാർ പ്രേക്ഷകരിൽ ആവേശമുണർത്തി. അക്കാമ്മചെറിയാനും, ഹലീമാബീവിയും, ദാക്ഷായണി വേലായുധനും അപൂർവ്വ സാമ്യതകളോടെ കടന്നുവന്നത് സദസ്സിൽ കൗതുകം പടർത്തി.

കനകക്കുന്ന് നിശാഗന്ധിയിൽ സാംസ്‌കാരികവകുപ്പ് ഒരുക്കിയ മാനവമൈത്രീ സംഗമത്തിനനുബന്ധമായി നടന്ന ദൃശ്യ വിരുന്നിൽ നൂറോളം കലാപ്രതിഭകളുടെ സാന്നിധ്യത്തോടെ അവതരിപ്പിച്ച നമ്മളൊന്ന് വ്യത്യസ്തതയാർന്ന അവതരണ ശൈലിയാൽ ശ്രദ്ധേയമായി. കേരളം കടന്നുവന്ന ചരിത്ര മുഹൂർത്തങ്ങളുടെ ഓർമ്മപ്പെടുത്തലോടെ വിശ്വാസത്തേയും, മൈത്രിയേയും, മാനവികതയേയും അടയാളപ്പെടുത്തുന്ന ദൃശ്യാവതരണമായിമാറി നമ്മളൊന്ന്. 

നവോത്ഥാനകാല ദൃശ്യങ്ങളിൽ സാന്നിധ്യമായി എത്തിയ സ്വാമി വിവേകാനന്ദൻ, ഭാരതിയാർ, ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ, മഹാത്മാ അയ്യൻ‌കാളി, കുമാരനാശാൻ എന്നീ സാമ്യരൂപങ്ങളും കേരളീയ രംഗകലകളും, ജനകീയകലകളും,സംഗീതം, നൃത്തം, നാടകം, കഥാപ്രസംഗം, സാഹിത്യകൃതികളുടെ ദൃശ്യാവിഷ്കാരങ്ങൾ, മൈം, റാപ്പ് മ്യൂസിക്ക്, ഗ്രാഫിറ്റി ആർട്ട്, കണ്ടമ്പററി ഡാൻസ് തുടങ്ങിയ അവതരണങ്ങളുമായി കേരളം ഇന്നലെ ഇന്ന് നാളെ … എന്ന ആശയത്തെ നമ്മളൊന്ന് ജനപ്രിയ ശൈലിയോടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചു. നാടക ചലച്ചിത്ര സംവിധായകനും മാനവ മൈത്രീ ജനറൽ കൺവീനറുമായ ഡോ.പ്രമോദ് പയ്യന്നൂർ രൂപകൽപ്പനയും സംവിധാനവും നിർവ്വഹിച്ച ദൃശ്യവിരുന്നിൽ, ചരിത്രപരമായ ഓർമ്മകൾക്ക് പ്രൊഫ.അലിയാർ ശബ്ദം നൽകി. ഡോ. എം എ സിദ്ദിക്കും, ഡോ. പ്രമോദ് പയ്യന്നൂരും ചേർന്ന് എഴുതിയ വിവരണ പാഠവും ശ്രീകാന്ത് കാമിയോയുടെ ദീപവിതാനവും പ്രസാദ്എഡ്വേർഡിന്റെയും ബിജുനാരായണന്റെയും ഗ്രാഫിക്‌സും എഡിറ്റിങ്ങും, ഷൈജു ഷാഡോസിന്റെ കൊറിയോഗ്രഫിയും ശ്രദ്ധേയരായ സാങ്കേതിക പ്രവർത്തകരുടെ ഒത്തുചേരലും മാനവ മൈത്രീ സംഗമത്തിന്റെ സന്ദേശം കൃത്യതയോടെ പ്രേക്ഷകരിലേക്ക് എത്തിച്ചു. ഈ കലാവിഷ്കാരം സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ വരും മാസങ്ങളിൽ അവതരിക്കപ്പെടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.