
ഇന്നത്തെ ഇന്ത്യയില്‍ ശാന്തിയോടും, സമാധാനത്തോടും ജീവിക്കാന്‍ കഴിയുന്ന ഏക ഇടം കേരളമാണെന്നും അതിന് ഏറ്റവുമധികം നമ്മള്‍ കടപ്പെട്ടിരിക്കുന്നത് ശ്രീനാരായണഗുരുവിനോടാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.
ആശ്രാമം ശ്രീനാരായണഗുരു സാംസ്കാരികസമുച്ചയത്തിൽ സ്ഥാപിച്ച ശ്രീനാരായണഗുരുവിന്റെ വെങ്കലശില്പം അനാവരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ പലഭാഗങ്ങളിലും മതത്തിന്റെയും ജാതിയുടെയും പേരിലുള്ള സംഘർഷങ്ങളും വർഗീയസംഘർഷങ്ങളും കൊലപാതകങ്ങളും അക്രമങ്ങളുമെല്ലാം അരങ്ങേറുന്നു. സ്ത്രീകളും കുട്ടികളുമടക്കം ആക്രമിക്കപ്പെടുന്നു. എന്നാൽ കേരളം മതനിരപേക്ഷതയുടെ കരുത്തുറ്റ തുരുത്തായി നിലനിൽക്കുന്നു.ഇതിന് ദൃഢമായ അടിത്തറ ഇട്ടതും ഈ രീതിയിലേക്ക് കേരളത്തെ രൂപപ്പെടുത്താൻ ആഹ്വാനം ചെയ്തതും ശ്രീനാരായണഗുരുവാണ്.
നവോത്ഥാന പ്രസ്ഥാനവും ഇടതുപക്ഷ‑പുരോഗമന പ്രസ്ഥാനങ്ങളുമെല്ലാം ഗുരുവിന്റെ ആഹ്വാനം ഏറ്റെടുത്ത് പ്രവർത്തിക്കുകയാണ്. ഇതിന്റെയെല്ലാം ആകെത്തുകയാണ് ഇന്ന് കേരളമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സാംസ്കാരികവകുപ്പ് എല്ലാ ജില്ലകളിലും നവോത്ഥാന നായകന്മാരുടെ പേരിൽ ആരംഭിക്കുന്ന സാംസ്കാരികസമുച്ചയങ്ങളിൽ നവോത്ഥാന നായകരുടെ ശില്പം സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഗുരുവിന്റെ ശില്പം ഒരുക്കിയത്. 50 ലക്ഷം രൂപ ചെലവിട്ടാണ് എട്ടടി ഉയരത്തിലും അഞ്ചടി വീതിയിലുമുള്ള വെങ്കലശില്പം നിർമിച്ചിരിക്കുന്നത്. രണ്ടുവർഷംകൊണ്ടാണ് ശില്പി ഉണ്ണി കാനായി ശില്പം പൂർത്തിയാക്കിയത്.ശില്പി ഉണ്ണി കാനായിയെ ചടങ്ങിൽ ആദരിച്ചു.
മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ജെ. ചിഞ്ചുറാണി, എൻകെ പ്രേമചന്ദ്രൻ എംപി, എംമുകേഷ് എംഎൽഎ, ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ആർ. ലതാദേവി, സാംസ്കാരികവകുപ്പ് ഡയറക്ടർ ദിവ്യാ എസ്.അയ്യർ, കളക്ടർ എൻ. ദേവിദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.