26 February 2026, Thursday

Related news

February 23, 2026
February 14, 2026
February 10, 2026
January 28, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 14, 2026

പൂരനഗരിയില്‍ ഇനി കൗമാര കലാപൂരം; രാവിലെ 10ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പി ആര്‍ റിസിയ 
തൃശൂര്‍
January 14, 2026 7:01 am

പൂരനഗരിയുടെ ഇരവുപകലുകളെ കൗമാര കലാമാമാങ്കത്തിലാറാടിച്ച് 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കമാകും.
കലോത്സവത്തിന്റെ ആവേശവുമായി വിവിധ ജില്ലകളില്‍ പര്യടനം നടത്തിയെത്തിയ സ്വര്‍ണ്ണക്കപ്പിന് പ്രധാനവേദിയില്‍ സ്വീകരണം നല്‍കി. 18 വരെ 25 വേദികളിലായി 250 ഇനങ്ങളില്‍ 11000 ത്തോളം കലാപ്രതിഭകള്‍ മാറ്റുരയ്‌ക്കും. കൗമാര കലാമേളയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് തേക്കിന്‍കാട് മൈതാനിയിലെ പ്രധാന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. രാവിലെ 9ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്‍ എസ് കെ ഉമേഷ് പതാക ഉയര്‍ത്തുന്നതോടെ കലോത്സവത്തിന് ഔദ്യോഗിക തുടക്കമാകും.
ഇന്നലെ രാവിലെ മുതൽ മത്സരാർത്ഥികളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. തൃശൂരിന്റെ പൂരപ്രൗഢി വിളിച്ചോതുന്ന വിളിച്ചോതുന്ന രീതിയില്‍ പാണ്ടിമേളവും 64-ാം കലോത്സവത്തെ സൂചിപ്പിച്ച് 64 കുട്ടികള്‍ അണിനിരക്കുന്ന വര്‍ണാഭമായ കുടമാറ്റവും നടക്കും. മന്ത്രി വി ശിവന്‍കുട്ടി ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ഉത്തരവാദിത്വ കലോത്സവം എന്നതാണ് ഇത്തവണത്തെ കലോത്സവത്തിന്റെ ആപ്തവാക്യം. കലോത്സവത്തിന്റെ സ്വാഗത ഗാനം ബി കെ ഹരിനാരായണനാണ് ചിട്ടപ്പെടുത്തിയത്. കലാമണ്ഡലത്തിന്റെ നേതൃത്വത്തില്‍ സ്വാഗത ഗാനത്തിന്റെ അവതരണം ഉണ്ടാകും.
കലോത്സവത്തിന്റെ തീം സോങ് പാലക്കാട് പൊറ്റശ്ശേരി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഒരുക്കിയിട്ടുള്ളത്. പൂര്‍ണമായും ഹരിതചട്ടം പാലിച്ചായിരിക്കും കലോത്സവം. കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി, വനം- വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ, നിയമ‑വ്യവസായ‑കയർ വികസന വകുപ്പ് മന്ത്രി പി രാജീവ്, പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്, സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി എന്നിവർ മുഖ്യാതിഥികളാകും.
കലോത്സവത്തിന്റെ 25 വേദികൾക്കും പല ശ്രേണിയിൽപെടുന്ന ഗന്ധമുള്ള പൂക്കളുടെ പേരാണ് നൽകിയിട്ടുള്ളത്. 

പടംഅടിക്കുറിപ്പ്: സ്വര്‍ണ്ണക്കപ്പിന് പ്രധാനവേദിയില്‍ നല്‍കിയ സ്വീകരണം 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.