31 December 2025, Wednesday

Related news

December 31, 2025
December 30, 2025
December 30, 2025
December 30, 2025
December 30, 2025
December 30, 2025
December 29, 2025
December 29, 2025
December 28, 2025
December 28, 2025

ഡിജിറ്റൽ സാക്ഷരതയില്‍ കേരളം@ സമ്പൂർണം

Janayugom Webdesk
തിരുവനന്തപുരം
May 16, 2025 10:37 pm

കേരളത്തിൽ 14 മുതൽ 65 വയസുവരെയുള്ളവർ സമ്പൂർണ ഡിജിറ്റല്‍ സാക്ഷരർ. ദിവസേനയുള്ള ഡിജിറ്റൽ ഉപയോഗത്തിന് ആവശ്യമായ പ്രാഥമിക അറിവുകൾ പകർന്നു നൽകി, ഡിജി കേരളം പദ്ധതിയിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. ഇതിന്റെ പ്രഖ്യാപനം നടത്താനുള്ള ഒരുക്കത്തിലാണ് സംസ്ഥാനം. രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ഇതിനായി ക്ഷണിക്കും. തീയതി ലഭിക്കുന്ന മുറയ്ക്ക് മറ്റ് ഒരുക്കങ്ങൾ ആരംഭിക്കും. അതോടെ ഈ നേട്ടം സ്വന്തമാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകും. 2022ൽ ആരംഭിച്ച ഡിജി കേരളം പദ്ധതിയിലൂടെ 99.98 ശതമാനം പേർ ഡിജിറ്റല്‍ സാക്ഷരത നേടിയതായാണ് കണക്ക്. ദേശീയ ഡിജിറ്റൽ സാക്ഷരതാ മിഷൻ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പ്രകാരം 14 മുതൽ 60 വയസ് വരെയുള്ളവരുടെ കണക്കുകളാണ് ഡിജിറ്റൽ സാക്ഷരത കണക്കാക്കുന്നതിന് സ്വീകരിക്കേണ്ടത്. എന്നാൽ 65 വയസുവരെയുള്ളവരെ കേരളം ഉൾപ്പെടുത്തി. ഇത് 90 ശതമാനത്തിന് മുകളിൽ എത്തിയാൽ സമ്പൂർണമായി കണക്കാക്കും. 

പദ്ധതിയിലൂടെ ഇതുവരെ 21,88,398 പേർക്ക് ഡിജിറ്റൽ സാക്ഷരതാ പരിശീലനം നൽകി. 21,87,966 പേര്‍ പരിശീലനം പൂർത്തിയാക്കി. അതിൽ 21,87,667 (99.98 ശതമാനം) പഠിതാക്കൾ മൂല്യനിർണയത്തിൽ വിജയം നേടി. 83,45,879 കുടുംബങ്ങളിലായി 1,50,82,536 പേരെ സർവേയിൽ ഉൾപ്പെടുത്തിയിരുന്നു. 14 നും 65 വയസിനും ഇടയിൽ പ്രായമുള്ള 16,62,784 പഠിതാക്കൾക്കും 90 വയസിന് മുകളിൽ പ്രായമുള്ള 15,223 പഠിതാക്കൾക്കും പരിശീലനം ലഭ്യമാക്കി. സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച രാജ്യത്തെ ആദ്യത്തെ ഗ്രാമപഞ്ചായത്തായി തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറയെ മാറ്റിയ ‘ഡിജി പുല്ലമ്പാറ’ പദ്ധതിയുടെ വിജയമാണ് ഡിജി കേരളം പദ്ധതിക്ക് പ്രചോദനമായത്. 1,034 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 1,005 സ്ഥാപനങ്ങളിലാണ് ‘ഡിജി കേരളം’ പദ്ധതിയുടെ പ്രവർത്തനങ്ങൾ നടപ്പിലാക്കിയത്. അതിന് മുമ്പുതന്നെ 29 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വിവിധ പദ്ധതികളിലൂടെ ഡിജിറ്റൽ സാക്ഷരത കൈവരിച്ചിരുന്നു.

വിവരശേഖരണം, പരിശീലനം, അവലോകനം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് ഡിജി കേരളം നടപ്പിലാക്കിയത്. ആദ്യ ഘട്ടത്തിൽ പ്രാദേശിക തലത്തിൽ സർവേ നടത്തി. രണ്ടാം ഘട്ടത്തിൽ, സാധാരണക്കാർക്കും മനസിലാകുന്ന തരത്തിലുള്ള പരിശീലന മൊഡ്യൂളുകളുടെ സഹായത്തോടെ സ്മാർട്ട്ഫോൺ ഉപയോഗം, ഇന്റർനെറ്റ് ബ്രൗസിങ്, ഓൺലൈൻ സർക്കാർ സേവനങ്ങളുടെ ഉപയോഗം എന്നിവയ്ക്കായുള്ള പരിശീലനം നൽകി. മൂന്നാം ഘട്ടത്തിൽ പരിശീലനം പൂർത്തിയാക്കിയ പഠിതാക്കളുടെ ഡിജിറ്റൽ സാക്ഷരത മൊബൈൽ ആപ്പ്, വെബ് പോർട്ടൽ എന്നിവയുടെ സഹായത്തോടെ വിലയിരുത്തി, സർക്കാർ പോർട്ടലുകളിലൂടെ സേവനങ്ങൾ സ്വീകരിക്കുക, ഡിജിറ്റൽ ഇടപാടുകൾ നടത്തുക തുടങ്ങിയവ ചെയ്യാൻ കഴിയുന്നവിധം പഠിതാക്കളെ പ്രാപ്തരാക്കി.
ഡിജിറ്റൽ സാക്ഷരതയില്ലാത്തവരെ കണ്ടെത്തുന്നതിനായി 2,57,000 വോളണ്ടിയർമാർ പ്രവര്‍ത്തിച്ചു.

കുടുംബശ്രീ, സാക്ഷരതാ മിഷൻ പ്രേരക്‌മാർ, എസ്‌സി — എസ‌്ടി പ്രൊമോട്ടർമാർ, തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായുള്ളവർ, എൻഎസ്എസ്, എൻസിസി, എൻവൈകെഎസ് സന്നദ്ധസേനാ പ്രവർത്തകർ, ലൈബ്രറി കൗൺസിൽ, ഐഇഇഇ, യുവജനക്ഷേമ ബോർഡ്, സന്നദ്ധ സംഘടനകൾ, വിദ്യാർത്ഥികൾ എന്നിവര്‍ ഉൾപ്പെട്ട ഡിജിറ്റൽ സാക്ഷരരായ വോളണ്ടിയർമാരെ ഉപയോഗിച്ചാണ് വിവരശേഖരണവും പരിശീലനവും മൂല്യനിർണയവും നടത്തിയത്.
ഡിജി കേരളം പദ്ധതിയുടെ സുതാര്യത ഉറപ്പാക്കുന്നതിനായി ജില്ലാതലത്തിൽ ജില്ലാ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തി. 10 ശതമാനത്തിലധികം പഠിതാക്കൾ പരാജയപ്പെട്ട എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വീണ്ടും പരിശീലനം ഉറപ്പാക്കി, മൂല്യനിർണയം നടത്തിയാണ് പദ്ധതി പൂർണതയിലേക്ക് നീങ്ങുന്നത്. ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മുഖേന പദ്ധതിയുടെ വിലയിരുത്തൽ പൂർത്തിയാക്കിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.