
2024‑ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ വിതരണം ഇന്ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ വെച്ച് അവാർഡുകൾ വിതരണം ചെയ്യുക. മമ്മൂട്ടി, ടൊവിനോ തോമസ്, ആസിഫ് അലി, വേടൻ, ഷംല ഹംസ തുടങ്ങി 51 ഓളം ചലച്ചിത്ര പ്രതിഭകൾക്കാണ് പുരസ്കാരങ്ങൾ സമർപ്പിക്കുന്നത്.
കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി. ഡാനിയൽ പുരസ്കാരം നടി ശാരദ മുഖ്യമന്ത്രിയിൽ നിന്നും ഏറ്റുവാങ്ങും. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ വൈകിട്ട് 6:30‑നാണ് അവാർഡ് വിതരണ ചടങ്ങുകൾ ആരംഭിക്കുന്നത്.
ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ ഡോക്ടർ റസൂൽ പൂക്കുട്ടി ചടങ്ങിൽ ആമുഖ പ്രഭാഷണം നടത്തും. ചലച്ചിത്ര വിഭാഗം ജൂറി റിപ്പോർട്ട് ജൂറി ചെയർപേഴ്സണും നടനുമായ പ്രകാശ് രാജും, ജെ.സി. ഡാനിയൽ ജൂറി റിപ്പോർട്ട് സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോക്ടർ ദിവ്യ എസ്. അയ്യരും അവതരിപ്പിക്കും.
ചലച്ചിത്ര അവാർഡുകളുടെ സമ്പൂർണ്ണ വിവരങ്ങൾ അടങ്ങിയ പുസ്തകം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിലിന് നൽകി പ്രകാശനം ചെയ്യും. പുരസ്കാര സമർപ്പണത്തിന് ശേഷം മികച്ച പിന്നണി ഗായകർക്കുള്ള അവാർഡ് ജേതാക്കളായ കെ.എസ്. ഹരിശങ്കർ, സെബ ടോമി എന്നിവർ നയിക്കുന്ന സംഗീത പരിപാടിയും നടക്കും. അഡ്വക്കറ്റ് വി.കെ. പ്രശാന്ത് എം.എൽ.എ, മേയർ വി.വി. രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി തുടങ്ങിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങിന്റെ ഭാഗമാകും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.