3 February 2026, Tuesday

ഉപയോഗകാലാവധി കഴിഞ്ഞ ബസുകൾക്ക് കേരളത്തിലും ‘റെഡ് സിഗ്നൽ’; സംസ്ഥാനത്ത് കുരുക്കിലായത് 200ഓളം സ്വകാര്യബസുകൾ

Janayugom Webdesk
പാലക്കാട്
February 3, 2026 3:35 pm

മറ്റ് സംസ്ഥാനങ്ങളിൽ ഉപയോഗ കാലാവധി കഴിഞ്ഞ സ്വകാര്യബസുകൾ കേരളത്തിലേക്ക് കൊണ്ടുവന്ന് സർവീസ് നടത്തുന്നത് വിലക്കിയതോടെ സംസ്ഥാനത്ത് കുരുക്കിലായത് 200 ഓളം സ്വകാര്യബസുകൾ. അറ്റകുറ്റപ്പണികളെല്ലാം കഴിഞ്ഞ് സർവീസ് തുടങ്ങാനിരുന്ന ഘട്ടത്തിലാണ് സംസ്ഥാന ഗതാഗത അതോറിറ്റിയുടെ തീരുമാനമുണ്ടായത്. മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലാണ് ഏറ്റവും കൂടുതൽ സ്വകാര്യബസുകൾ സർവീസ് ആരംഭിക്കാനാകാതെ കുടുങ്ങിയത്.ഡൽഹി, ഹരിയാന, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ സർവീസ് ബസുകളുടെ ഉപയോഗകാലാവധി എട്ടു മുതൽ 10 വർഷം വരെയാണ്. എന്നാല്‍ കേരളത്തിൽ ഇത് 22 വർഷമാണ്.

കേരളത്തിൽ ബസുകൾ മാറ്റേണ്ട ഘട്ടമെത്തുമ്പോൾ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ബസ് വാങ്ങി അറ്റകുറ്റപ്പണി നടത്തി രജിസ്‌ട്രേഷൻ കേരളത്തിലേക്ക് മാറ്റി സർവീസ് നടത്തിയിരുന്നു. 30 വർഷത്തിലധികമായി ഇത് തുടരുന്നുണ്ട്. പുതിയ ബസ് വാങ്ങാൻ 50ലക്ഷത്തോളം ചെലവ് വരുമ്പോൾ ഉപയോഗിച്ച വാഹനം 10–15 ലക്ഷം രൂപയ്ക്ക് ലഭിക്കുമെന്നതാണ് നേട്ടം. പഴയ ബസുകൾ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന സുരക്ഷാ പ്രശ്നങ്ങളും വായുമലീനീകരണവും ഒഴിവാക്കാനാണ് വിലക്കെന്നാണ് സംസ്ഥാന ഗതാഗത അതോറിറ്റി പറയുന്നത്. 

പഴയ വാഹനങ്ങൾ വന്നടിയുന്ന സ്ഥലമായി കേരളം മാറാതിരിക്കുന്നതിനും കൂടിയാണ് ഈ തീരുമാനമെടുത്തതെന്ന് ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മിഷണർ കെ മനോജ്കുമാർ പറഞ്ഞു. പണം മുടക്കി വാങ്ങി പണികൾ തീർത്ത ബസുകളെങ്കിലും ഓടാനുള്ള അനുമതി നൽകണമെന്നാണ് ബസുടമകളുടെ ആവശ്യം. ഇളവാവശ്യപ്പെട്ട് ബസുടമകൾ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്.

Kerala State - Students Savings Scheme

TOP NEWS

February 3, 2026
February 3, 2026
February 3, 2026
February 3, 2026
February 3, 2026
February 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.