
പ്രത്യേക തീവ്ര വേട്ടര്‍ പട്ടിക പുതുക്കല്‍ (എസ്ഐആര്‍) തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കഴിയുംവരെ നീട്ടിവയ്ക്കണം എന്നാവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയില്‍. എസ്ഐആറിനെ എതിര്‍ത്ത് വേറെ ഹര്‍ജി സമര്‍പ്പിക്കുമെന്നും സംസ്ഥാത്തിന്റെ ഹര്‍ജിയില്‍ പറയുന്നു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഡ്യൂട്ടിക്കായി സംസ്ഥാന സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ 1.76 ലക്ഷം ഉദ്യോഗസ്ഥരെ ആവശ്യമാണ്. ഇതിനു പുറമെ സുരക്ഷയ്ക്കായി 68,000 പൊലീസ് ഉദ്യോഗസ്ഥരുടെ സേവനവും വേണം. നിയമസഭ, ലോക്‌സഭാ തെരഞ്ഞെടുപ്പ്കള്‍ നടക്കാന്‍ ഇനിയും സമയം ബാക്കിയുണ്ട്. അതിനാല്‍ എസ്ഐആര്‍ നടപടികള്‍ തദ്ദേശ തെരഞ്ഞെടുപ്പ് കഴിയും വരെ നിര്‍ത്തി വയ്ക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.
എസ്ഐആറിനായി ഏതാണ്ട് 25,668 ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടി വരും. ഉദ്യോഗസ്ഥരെ എസ്ഐ ആര്‍ ചുമതലകള്‍ക്കായി നിയോഗിച്ചാല്‍ സംസ്ഥാന ഭരണ നിര്‍വ്വഹണം കാര്യക്ഷമമാകില്ലെന്നു മാത്രമല്ല ഭരണ സ്തംഭനത്തിനും സാധ്യതയുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു.
ഭരണഘടന, പഞ്ചായത്തീ രാജ്, മുനിസിപ്പാലിറ്റി നിയമങ്ങള്‍ പ്രകാരം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രക്രിയ ഡിസംബര്‍ 21 നകം പൂര്‍ത്തിയാക്കണം. ഡിസംബര്‍ ഒമ്പതിനും 11 നുമാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഡിസംബര്‍ 13 ന് വോട്ടെണ്ണലും.
എസ്ഐആര്‍ എന്യുമറേഷന്‍ ഡിസംബര്‍ നാലിന് പൂര്‍ത്തിയാക്കണം. വിശദാംശങ്ങള്‍ സമര്‍പ്പിക്കാനുള്ള അന്തിമ തിയതി ഡിസംബര്‍ ഒമ്പത്. അന്തിമ പട്ടിക പുറത്തിറക്കുന്ന തിയതി 2026 ഫെബ്രുവരി ഏഴിനും. എസ്ഐആര്‍ പുതുക്കലുമായി ബന്ധപ്പെട്ട തിയതികളും തദ്ദേശ തെരഞ്ഞെടുപ്പ് തിയതികളും തമ്മില്‍ കാര്യമായ അന്തരമില്ലാത്ത സാഹചര്യത്തില്‍ സംസ്ഥാന ഭരണത്തിന് ഇത് കടുത്ത സമ്മര്‍ദ്ദമാണ് ഉയര്‍ത്തുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സര്‍ക്കാരിനു വേണ്ടി അഡ്വ സി കെ ശശിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
തമിഴ്‌നാട്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും എസ്ഐആര്‍ വിജ്ഞാപനത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹർജികള്‍ നല്‍കിയിരുന്നു. ഹര്‍ജികള്‍ പരിഗണിച്ച സുപ്രീം കോടതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം തേടി നോട്ടീസ് നല്‍കിയിരിക്കുകയാണ്. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഈ ഹര്‍ജികള്‍ നവംബർ 26ന് വീണ്ടും പരിഗണിക്കുന്നുണ്ട്.
കേരളത്തിന് പുറമേ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ഛത്തീസ്ഗഢ്, ഗോവ, ഗുജറാത്ത്, ലക്ഷദ്വീപ്, മധ്യപ്രദേശ്, പുതുച്ചേരി, രാജസ്ഥാൻ, തമിഴ്‌നാട്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലാണ് എസ്ഐആര്‍ നടത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.