18 May 2024, Saturday

Related news

May 18, 2024
May 18, 2024
May 13, 2024
May 13, 2024
May 12, 2024
May 12, 2024
May 11, 2024
May 10, 2024
May 6, 2024
May 5, 2024

നാല് വര്‍ഷത്തിനുള്ളില്‍ കേരളത്തെ മാലിന്യ മുക്ത സംസ്ഥാനമാക്കും: മന്ത്രി എം ബി രാജേഷ്

Janayugom Webdesk
തിരുവനന്തപുരം
October 19, 2022 5:54 pm

കേരളത്തെ 2026ഓടെ മാലിന്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. മാലിന്യ സംസ്കരണ രംഗത്ത് ഏകോപിതമായ പ്രവര്‍ത്തനം ഉറപ്പാക്കാനും. ശുചിത്വമിഷൻ, കേരള ഖരമാലിന്യ പരിപാലന പദ്ധതി, അമൃത്, നഗരസഞ്ചയ, വേസ്റ്റ് ടു എനര്‍ജി തുടങ്ങിയ വിവിധ പദ്ധതികളിലൂടെ ഇതിനായുള്ള നേട്ടം കൈവരിക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനജില്ലാ സമിതിയെ വിവിധ ഏജൻസികളുടെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി ഏകോപിപ്പിക്കാൻ കാര്യക്ഷമമാക്കും. വിവിധ ഏജൻസികളുടെ പ്രതിനിധികള്‍ ഇതിനായി അംഗങ്ങളായിരിക്കും. സംസ്ഥാന തലത്തില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ ശുചിത്വമിഷനായിരിക്കും ഏകോപന ചുമതല. സംസ്ഥാനത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ നടന്നുവരുന്ന മാലിന്യ സംസ്കരണ പദ്ധതികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയും സംവിധാനങ്ങളും മാലിന്യ സംസ്കരണ മേഖലയില്‍ പരിചയപ്പെടുത്തും. ഇതിനായി അന്താരാഷ്ട്ര ടെക്നിക്കല്‍ കോൺക്ലേവ് ജനുവരി 12,13,14 തീയതികളില്‍ എറണാകുളത്ത് നടക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും കോൺക്ലേവില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും‍ പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ ഏറ്റവും പുതിയ ആധുനിക രീതിയിലുള്ള മാലിന്യ സംസ്കരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംസ്കരിക്കാത്ത മാലിന്യമാണ് കൂടുതല്‍ അപകടകരമെന്ന് ബോധവത്കരിക്കാനുള്ള പ്രവര്‍ത്തനങ്ങളും പൊതുജനങ്ങള്‍ക്ക് നല്‍കണം. ആരോഗ്യ അടിയന്തരാവസ്ഥയിലേക്ക് കേരളം എത്താതിരിക്കാന്‍ മാലിന്യ സംസ്കരണ പദ്ധതികളുമായി ജനങ്ങള്‍ സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മാലിന്യം ശേഖരിക്കാനുള്ള സംസ്ഥാനത്തെ ഏക ഏജൻസിയായി ഹരിതകര്‍മ്മസേനയെ ശക്തിപ്പെടുത്തും. 

പതിനായിരം രൂപയെങ്കിലും പ്രതിമാസ വേതനമായി ഹരിതകര്‍മ്മസേനാ അംഗങ്ങള്‍ക്ക് ഉറപ്പാക്കും. സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് വഴി മാലിന്യ ശേഖരണത്തിനും സംസ്കരണത്തിനുമായി നിരീക്ഷണം നടത്തും. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കും അടിയന്തിരമായി സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പിന്‍റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. അതേസമയം മാലിന്യ സംസ്കരണ പദ്ധതികള്‍ ആരംഭിക്കാൻ ഭൂമി ആവശ്യത്തിന് ലഭ്യമാകാത്തത് പ്രതിസന്ധിയാണെന്ന് യോഗം വിലയിരുത്തി. വിവിധ സര്‍ക്കാര്‍ ഏജൻസികളുടെ ഭൂമി ലഭ്യമാക്കാനുള്ള ശ്രമം തദ്ദേശ സ്വയം ഭരണ വകുപ്പ് നടത്തുമെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, നഗരകാര്യ ഡയറക്ടര്‍ അരുൺ കെ വിജയൻ, ശുചിത്വമിഷൻ എക്സിക്യുട്ടീവ് ഡയറക്ടര്‍ കെ ടി ബാലഭാസ്കര്‍, കെഎസ്ഡബ്ല്യൂഎംപി എംഡി ഡോ. അദീലാ അബ്ദുള്ള തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 

Eng­lish Summary:Kerala will become a garbage-free state in four years: Min­is­ter MB Rajesh
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.