11 January 2026, Sunday

Related news

January 11, 2026
January 11, 2026
January 11, 2026
January 11, 2026
January 10, 2026
January 9, 2026
January 7, 2026
January 7, 2026
January 6, 2026
January 6, 2026

ഖേലോ ഇന്ത്യ ഫണ്ടും ബിജെപി സംസ്ഥാനങ്ങള്‍ക്ക്

Janayugom Webdesk
ന്യൂഡല്‍ഹി
March 25, 2025 10:48 pm

രാജ്യത്ത് കായിക വികസനം ലക്ഷ്യമിട്ട് ദേശീയ തലത്തില്‍ ആരംഭിച്ച ഖോലോ ഇന്ത്യ പദ്ധതിയിലും മോഡി സര്‍ക്കാരിന്റെ ഇരട്ടത്താപ്പ്. ഖേലോ ഇന്ത്യ കായിക മേളയില്‍ മെഡല്‍ നേടിയ പ്രതിപക്ഷ സംസ്ഥാനങ്ങള്‍ക്ക് പോലും ഫണ്ട് അനുവദിക്കാതെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി നല്‍കി. കേന്ദ്ര കായിക യുവജന മന്ത്രാലയമാണ് പ്രതിപക്ഷ സംസ്ഥാനങ്ങളിലെ കായിക വികസനത്തോട് ചിറ്റമ്മനയം സ്വീകരിച്ചത്. കേരളമടക്കമുള്ള പ്രതിപക്ഷ സംസ്ഥാനങ്ങള്‍ക്ക് നാമമാത്രമായ ഫണ്ട് അനുവദിച്ച കായിക മന്ത്രാലയം യുപി അടക്കമുള്ള ബിജെപി സംസ്ഥാനങ്ങള്‍ക്ക് 100 കോടിയിലധികം വീതമാണ് വിതരണം ചെയ്തത്.

2017ല്‍ മോഡി സര്‍ക്കാര്‍ ആവിഷ്കരിച്ചതാണ് ഖേലോ ഇന്ത്യ ദേശീയ കായിക വികസന പദ്ധതി. ഇതുവരെ വിതരണം ചെയ്ത 2,168.78 കോടി രൂപയില്‍ കൂടുതലും അനുവദിച്ചത് ബിജെപി സംസ്ഥാനങ്ങള്‍ക്കാണ്. കേരളം, പശ്ചിമബംഗാള്‍, തെലങ്കാന, പഞ്ചാബ്, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ ചിറ്റമ്മനയമാണ് പുലര്‍ത്തിയത്.

ഏറ്റവും കൂടുതല്‍ അത്‌ലറ്റുകളെ സംഭാവന ചെയ്ത തമിഴ‌്നാടിന് കേവലം 20.4 കോടി രൂപമാത്രമാണ് ഇതുവരെ ലഭിച്ചത്. എന്നാല്‍ ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിന് 438.27 കോടി അനുവദിച്ചു. ബിജെപി ഭരണമുള്ള രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, സംസ്ഥാനങ്ങള്‍ക്കായി യഥാക്രമം 107.33, 94.06, 87.43 കോടി വീതവും നല്‍കി. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രകടനം വിലയിരുത്തിയാണ് ഫണ്ട് അനുവദിക്കുന്നതെന്ന് കായിക മന്ത്രാലയം ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. രാഷ്ട്രീയ പരിഗണന പുലര്‍ത്താറില്ലെന്നും അദ്ദേഹം പറഞ്ഞു. ഖേലോ ഇന്ത്യ കായിക ഫണ്ട് വിതരണത്തിലെ ഇരട്ടത്താപ്പ് സംബന്ധിച്ച് ഡിഎംകെ രാജ്യസഭാ അംഗം പി വില്‍സണ്‍ പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിച്ചിരുന്നു. ഇതിന് കൃത്യമായ മറുപടിയായിരുന്നില്ല ലഭിച്ചത്. പ്രതിപക്ഷ സംസ്ഥാനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം അടക്കമുള്ള വിഷയങ്ങളില്‍ നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന മോഡി സര്‍ക്കാരിന്റെ മറ്റൊരു അവഗണനയാണ് ഖേലോ ഇന്ത്യയിലൂടെ മറനീക്കി പുറത്ത് വന്നിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.