
കേരള സമൂഹം നേരിടുന്ന അതീവ ഗൗരവമുള്ള ഒരു പ്രതിസന്ധിയാണ് മയക്കുമരുന്ന് പോലുള്ള ലഹരി പദാർത്ഥങ്ങളുടെ വ്യാപനം. കുട്ടികളും യുവജനങ്ങളും ഉൾപ്പെടെ വലിയ തോതിൽ ഈ മാരക വിപത്തിന് അടിപ്പെടുകയാണ്. ലഹരിയെന്ന മാരകവിപത്തിൽ നിന്നും നമ്മുടെ കുട്ടികളെയും യുവജനങ്ങളെയും സംരക്ഷിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണ്. ഇക്കാര്യത്തിൽ കായിക വകുപ്പിന് സുപ്രധാനമായ പങ്ക് വഹിക്കാനുണ്ട്. മയക്കുമരുന്നു പോലുള്ള ലഹരി വസ്തുക്കൾക്കെതിരായ ഏറ്റവും ഫലപ്രദമായ പ്രതിരോധം കളികളാണ്. കായിക വഴിയിലൂടെ ലഹരിയെ തുരത്തുക എളുപ്പമാണ്. ഈ ലക്ഷ്യവും കൂടി മു ന്നിൽക്കണ്ടാണ് കായിക നയത്തിന്റെ ആധാരശില ‘എല്ലാവർക്കും കായികം’ (sports for all) രൂപപ്പെടുത്തിയത്. ആരോഗ്യ പരിരക്ഷയിൽ വ്യായാമത്തിനും കായിക പ്രവർത്തനങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്. ഒരു സമൂഹത്തിന്റെ ആരോഗ്യ നിലയുടെ അടിസ്ഥാനം കളികളും വ്യായാമങ്ങളുമാണ്. സുസ്ഥിര വികസനത്തിനുള്ള പ്രധാന മാർഗം കായിക പ്രവർത്തനമാണെന്ന പ്രമേയം 2024 നവംബറിൽ യുഎൻ അംഗീകരിച്ചിട്ടുണ്ട്. നമ്മുടെ കുട്ടികൾ കളിക്കളങ്ങളിൽ നിന്ന് അകന്നു. അതിന് പല കാരണങ്ങളുണ്ട്. കുട്ടികൾ ഡിജിറ്റൽ ലോകത്ത് ഒതുങ്ങിയതും കളിക്കാനുള്ള സംവിധാനങ്ങളുടെ പരിമിതിയും പഠനത്തിന്റെയും മറ്റും പേരിൽ അമിത സമ്മർദം നേരിടുന്നതുമെല്ലാം കാരണങ്ങളാണ്. ഇത് കുട്ടികളിൽ ജീവിത ശൈലീ രോഗങ്ങൾ അടക്കമുള്ള പ്രശ്നങ്ങൾ വർധിപ്പിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് കായികക്ഷമതാ മിഷൻ എന്ന ദൗത്യം കായിക വകുപ്പ് ആരംഭിച്ചത്. പ്രായഭേദമന്യേ എല്ലാവരെയും വ്യായാമത്തിലേക്കും കളികളിലേക്കും ആകർഷിക്കുകയാണ് മിഷന്റെ ലക്ഷ്യം. ഇപ്പോൾ ലഹരി വലിയൊരു വിപത്തായി ഉയരുന്ന സാഹചര്യത്തിൽ മറുമരുന്നായ കായിക പ്രവർത്തനങ്ങളും വ്യായാമവും പ്രോത്സാഹിപ്പിക്കുന്ന കാമ്പയിനുകള്‍ വകുപ്പ് ഏറ്റെടുക്കുകയാണ്. കായികമെന്നത് കേവലം ചാമ്പ്യൻമാരെ സൃഷ്ടിക്കുന്ന പ്രകിയ മാത്രമല്ല. മറിച്ച് ലഹരി ഉപയോഗം അടക്കം മനുഷ്യരെ ആസക്തിയിലേക്കും അടിമത്തത്വത്തിലേക്കും ഉന്മേഷരാഹിത്യത്തിലേക്കും നയിക്കുന്ന നിരവധി പ്രശ്നങ്ങളുടെ പ്രധാന പരിഹാരമാർഗമായി കളികളെയും കളിക്കളങ്ങളെയും ഉപയോഗിക്കാനാകും.
കളികളും കളിമൈതാനങ്ങളും വ്യായാമവും കളിക്കാഴ്ചകളും കളിക്കമ്പവും കായികക്ഷമതയും നമ്മുടെ കുട്ടികൾക്ക് അവരുടെ ഊർജം ശരിയായ രീതിയിൽ വിനിയോഗിക്കാനുള്ള വഴിയാണ്. കളിക്കളങ്ങൾ കുട്ടികൾക്ക് ആവേശവും സന്തോഷവും പ്രദാനം ചെയ്യും. ജീവിതത്തോട് ലഹരിയുണ്ടാക്കും. നാടിന്റെ ഭാവി വികസനത്തിന് ഫലപ്രദമായ ഇടപെടൽ നടത്താൻ കഴിയുന്ന ആരോഗ്യമുള്ള പൗരനായി അവൻ മാറും. കളിയിലൂടെ ശാരീരികാരോഗ്യം മാത്രമല്ല, മാനസികാരോഗ്യവും വളരുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അവനവനിലേക്ക് ചുരുങ്ങാൻ ശ്രമിക്കുന്ന യുവതയെ ഒരുമിപ്പിക്കാനും സാമൂഹ്യമായ ഐക്യപ്പെടലിലേക്ക് വഴിതെളിക്കാനും കുടുംബത്തോടും അയൽക്കാരോടും സമൂഹത്തോടും കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കി മാറ്റാനും ഇതുവഴി സാധിക്കും. ഈ പശ്ചാത്തലത്തില്‍ എല്ലാവരെയും കളിക്കളങ്ങളിൽ എത്തിക്കാനുള്ള ഉത്തരവാദിത്തം സംസ്ഥാന കായിക വകുപ്പ് ഏറ്റെടുക്കുകയാണ്. നമ്മുടെ കുട്ടികളെയും യുവജനങ്ങളെയും ലഹരിയിൽ നിന്ന് മോചിപ്പിക്കാനും ലഹരി ഉപയോഗത്തിലേക്ക് നീങ്ങാതിരിക്കാനും പ്രേരിപ്പിക്കുന്ന തരത്തിൽ 14 ജില്ലകളിലും സമഗ്രമായ ഫിറ്റ്നസ് ബോധവൽക്കരണമാണ് കായിക വകുപ്പ് ലക്ഷ്യമിടുന്നത്. ആരോഗ്യമുള്ളവരായിരിക്കാൻ ഓരോരുത്തർക്കും അവബോധം ഉണ്ടാകണം. ഈ തിരിച്ചറിവിന് വിപുലമായ പ്രചരണവും ബോധവല്‍ക്കരണ പ്രവർത്തനങ്ങളും നടത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാന കായികവകുപ്പിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശ യാത്ര ഇന്ന് ആരംഭിക്കുകയാണ്. കാസർക്കോട് നിന്ന് ആരംഭിച്ച് 22 ന് എറണാകുളത്ത് മറൈൻ ഡ്രൈവിൽ സമാപിക്കും. ഈ സംസ്ഥാന വ്യാപക ലഹരി വിരുദ്ധ സന്ദേശ യാത്ര കായികമന്ത്രിയുടെ നേതൃത്വത്തിൽ 14 ജില്ലകളിലും പര്യടനം നടത്തും. സമൂഹത്തിന്റെ നാനാതുറയിലുള്ളവർ യാത്രയിൽ പങ്കെടുക്കും. കായികതാരങ്ങളും കായിക സംഘാടകരും മുന്നണിയിലുണ്ടാകും.
യാത്രയ്ക്ക് മുന്നോടിയായി തദ്ദേശ സ്ഥാപന സ്പോർട്സ് കൗൺസിലുകളും ജില്ലാ സ്പോർട്സ് കൗൺസിലും ചേർന്ന് ഓരോ ജില്ലയിലും പ്രചരണ, കായിക പരിപാടികൾ സംഘടിപ്പിച്ച് വരികയാണ്. യാത്രയുടെ ഭാഗമായി ഓരോ ജില്ലയിലും മിനി മാരത്തൺ, ജില്ലയിലെ രണ്ടോ മൂന്നോ കേന്ദ്രങ്ങളിൽ സൈക്ലത്തോൺ, വാക്കത്തോൺ, കായിക പ്രദർശനം എന്നിവയും ഉണ്ടാകും. എല്ലാ കായികസംഘടനകളും യാത്രയിൽ പങ്കാളികളാവുകയും വിവിധ കായിക ഇനങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്യും. കളിക്കളങ്ങൾ വീണ്ടെടുക്കുന്നത് യാത്രയിലെ പ്രധാന ദൗത്യമാണ്. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ കാടുപിടിച്ചും ഉപേക്ഷിക്കപ്പെട്ടും കിടക്കുന്ന കളിക്കളങ്ങൾ പുനരുദ്ധരിച്ച് കുട്ടികൾക്ക് കളിക്കാനായി വിട്ടുനൽകും. ഈ കളിക്കളങ്ങളിൽ സ്പോര്‍ട്സ് കിറ്റ് വിതരണം ചെയ്യുന്നുമുണ്ട്. ഓരോ കേന്ദ്രത്തിലും ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലും. സംസ്ഥാനത്തെ മുഴുവൻ ജനങ്ങളെയും ഈ വിപുലമായ പ്രചരണ പരിപാടിയുടെ ഭാഗമാക്കും. കേരളത്തിന്റെയാകെ നന്മ ലക്ഷ്യമിട്ടുള്ള ഈ മഹാദൗത്യത്തിൽ എല്ലാവരും സജീവ പങ്കാളികളാകണം. ലഹരിക്കെതിരായ പോരാട്ടത്തിന് ആഹ്വാനം ചെയ്യുന്ന ഈ സന്ദേശ യാത്ര വിജയിപ്പിക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.