13 February 2026, Friday

Related news

February 13, 2026
February 12, 2026
February 11, 2026
February 11, 2026
February 10, 2026
February 8, 2026
February 7, 2026
February 7, 2026
February 7, 2026
February 6, 2026

കേരളത്തിലെ ആരോഗ്യ രംഗത്തിന് കൈത്താങ്ങായി കിഫ്ബി

Janayugom Webdesk
തിരുവനന്തപുരം
April 5, 2025 7:00 am

മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളെ പോലും വെല്ലുന്ന സർക്കാർ ആശുപത്രികളും മെഡിക്കൽ കോളജുകളുമാണ് ഇപ്പോൾ കേരളത്തിലുള്ളത്. കിഫ്ബിയുടെ സഹായത്തോടെ സർക്കാർ കൊണ്ടുവന്ന മാറ്റങ്ങളാണ് സർക്കാർ ആശുപത്രികളെ ജനങ്ങൾക്ക് പ്രിയപ്പെട്ടതാക്കിയത്. അതിനൂതന സാങ്കേതിക വിദ്യകളോട് കൂടിയ അത്യാധുനിക ഉപകരണങ്ങൾ, ഓപ്പറേഷൻ തിയറ്ററുകൾ, സ്കാനിങ് ലാബുകൾ തുടങ്ങിയവ ജനങ്ങളെ സർക്കാർ ആശുപത്രികളിലേക്ക് ആകർഷിക്കുകയാണ്. ഒരു കാലത്ത് സംസ്ഥാനത്തിന്റെ ശാപമായിരുന്നു ഇവിടുത്തെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ. നൂതന ഉപകരണങ്ങളുടെ അഭാവം, സൗകര്യക്കുറവ് എന്നിവയെല്ലാം സ്വകാര്യ ആശുപത്രികളിലേക്ക് പോകാൻ ആളുകളെ നിർബന്ധിതരാക്കിയിരുന്നു. എന്നാൽ ഇന്ന് സ്ഥിതി അതല്ല.

എൽ ഡി എഫ് മന്ത്രിസഭ കേരളത്തിൽ അധികാരമേറ്റ് കഴിഞ്ഞ 9 വർഷം കൊണ്ട് കിഫ്ബിയുടെ സഹായത്തോടെ നിരവധി മാറ്റങ്ങളാണ് ആരോഗ്യ രംഗത്ത് കൊണ്ടുവന്നത്. സ്വകാര്യ ആശുപത്രിയിലെ ഉയർന്ന ചെലവ് മൂലം സാധാരണക്കാർക്ക് അവിടേക്ക് പോകുന്നത് ചിന്തിക്കാൻ പോലും കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. അത്കൊണ്ട് തന്നെ മതിയായ ചികിത്സ ലഭിക്കാതെ മരണപ്പെട്ടുപോയ ധാരാളം പേർ നമ്മുടെ സംസ്ഥാനത്തുണ്ട്. എന്നാൽ ഇന്ന് സ്വകാര്യ ആശുപത്രികളിലുള്ളതിനെക്കാൾ ഒരുപടി മുന്നിലാണ് കേരളത്തിലെ സർക്കാർ ആശുപത്രികളിലെ സൗകര്യങ്ങൾ. സാധാരണക്കാരന്റെ കീശ കീറാതെ മതിയായ ചികിത്സ ഉറപ്പാക്കുക എന്ന എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യമാണ് ഇവിടെ നിറവേറുന്നത്.

വിവിധ ജില്ലകളിലെ ആശുപത്രികളുടെ പുനർ നിർമാണത്തിനും നൂതന ഉപകരണങ്ങൾ വാങ്ങാനും ഉൾപ്പെടെ, മൊത്തം 18423.5 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി ഇതുവരെ കേരളത്തിലെ ആരോഗ്യ രംഗത്ത് നടപ്പാക്കിയത്. കൂടാതെ 87,378 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി നൽകുകയും ചെയ്തിട്ടുണ്ട്.

ഓരോ ജില്ലകളിലെയും താലൂക്ക് ആശുപത്രികളുടെ വികസനത്തിനായും കിഫ്ബിയുടെ കൈത്താങ്ങ് ഏറെയാണ്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ നവീകരണ പ്രവർത്തനങ്ങൾക്കായി 28 കോടി രൂപയുടെ പദ്ധതിയാണ് കിഫ്ബി ആവിഷ്ക്കരിച്ചത്. തിരുവനന്തപുരം ജില്ലയിലെ ആശുപത്രികളുടെ വികസന പ്രവർത്തനങ്ങൾക്കായി 743.37 കോടി രൂപയാണ് കിഫ്ബി അനുവദിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് പുതിയ ജില്ലാ ആശുപത്രിയുടെ നിർമാണത്തിന് കിഫ്ബി അനുമതി നൽകിയിട്ടുണ്ട്. കൂടാതെ 9 ആശുപത്രികളിൽ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിനായി 39.38 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിലെ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും വാർഡുകളുടെ വിപുലീകരണത്തിന് അംഗീകാരം നൽകി. ഗ്യാസ് ശ്മശാനങ്ങളുടെ നിർമാണം പോലുള്ള ആരോഗ്യ മേഖലയിലെ വിവിധ പദ്ധതികളും അനുമതിയുടെ ഭാഗമാണ്.

വിവിധ ജില്ലകളിൽ ഐസോലേഷൻ വാർഡുകളും ക്യാൻസർ സെന്ററുകളും നിർമ്മിക്കുന്നതിലും കിഫ്ബി നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. വികസനമില്ലാതെ മുരടിച്ച് കിടന്ന പല സർക്കാർ ആശുപത്രികളെയും കിഫ്ബിയുടെ തണലിൽ അത്യാധുനിക ആശുപത്രികൾക്ക് സമാനമായി രൂപപ്പെടുത്തിയെടുത്തത് എൽ ഡി എഫ് സർക്കാരിന്റെ ഭരണ കാലത്താണ്.75 കോടി രൂപ മുടക്കിയാണ് മലബാർ ക്യാൻസർ സെന്ററിനെ ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ച് പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആക്കി പരിവർത്തനം ചെയ്തതത്. കൊച്ചിൻ ക്യാൻസർ സെന്ററിനായി ആശുപത്രി സമുച്ചയം നിർമ്മിക്കുന്നതിനായി ഒന്നാം ഘട്ടത്തിൽ 4.61 കോടി രൂപയും രണ്ടാം ഘട്ടത്തിൽ 379.73 കോടി രൂപയും ചെലവഴിച്ചിട്ടുണ്ട്. എറണാകുളം ജില്ലാ ആശുപത്രിയുടെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമ്മാണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി 75.18 കോടി രൂപ ചിലവഴിച്ചു. കൊച്ചി ന്യൂ ബ്ലോക്കിലെ മെഡിക്കൽ കോളജ് വികസന പ്രവർത്തനങ്ങൾക്കും സ്റ്റാഫ് ക്വാർട്ടേഴ്സിന്റെ നവീകരണ പ്രവർത്തനങ്ങൾക്കുമായി 1.35 കോടി രൂപ ചെലവഴിച്ചു. കണ്ണൂർ ജില്ലാ ആശുപത്രിയുടെ നവീകരണ പ്രവർത്തനങ്ങൾക്കായി കിഫ്ബിയുടെ തണലിൽ 63.49 കോടി രൂപയാണ് മുടക്കിയത്. പുനലൂർ താലൂക്ക് ആശുപത്രിയിലെ പുതിയ ബ്ലോക്കിന്റെ നിർമ്മാണത്തിനും നവീകരണ വികസന പ്രവർത്തനങ്ങൾക്കുമായി 68.18 കോടി രൂപ ചിലവായി.

എറണാകുളം സർക്കാർ മെഡിക്കൽ കോളജ്, പത്തനംതിട്ട ജില്ലാ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, മഞ്ചേരി സർക്കാർ ആശുപത്രി, പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജ്, തൃശ്ശൂർ സർക്കാർ ആശുപത്രി, കാഞ്ഞിരപ്പള്ളി സർക്കാർ ആശുപത്രി, കാഞ്ഞങ്ങാട് സർക്കാർ ആശുപത്രി, ആലപ്പുഴ സർക്കാർ ആശുപത്രി, കണ്ണൂർ സർക്കാർ ആശുപത്രി എന്നിവിടങ്ങളിൽ കാത് ലാബ് നിർമ്മിക്കുന്നതിനും എറണാകുളം സർക്കാർ മെഡിക്കൽ കോളജ്, പത്തനംതിട്ട ജില്ലാ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജ്, തൃശൂർ സർക്കാർ ആശുപത്രി, കാഞ്ഞിരപ്പള്ളി സർക്കാർ ആശുപത്രി, മഞ്ചേരി സർക്കാർ ആശുപത്രി, കാഞ്ഞങ്ങാട് സർക്കാർ ആശുപത്രി, ആലപ്പുഴ സർക്കാർ ആശുപത്രി, കണ്ണൂർ സർക്കാർ ആശുപത്രി എന്നിവിടങ്ങളിൽ കാഡിയാക് കെയർ യൂണിറ്റ് സ്ഥാപിക്കുന്നതിനുമായി 80 കോടി രൂപയാണ് കിഫ്ബി മുടക്കിയത്.

നെടുമങ്ങാട് സർക്കാർ ആശുപത്രി, അടൂർ സർക്കാർ ആശുപത്രി, താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് നോർത്ത് പറവൂർ, ഫറൂക്ക് താലൂക്ക് ആശുപത്രി, താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് പാറശാല, താലൂക്ക് ആശുപത്രി കൂത്ത്പറമ്പ്, തലശ്ശേരി സർക്കാർ ആശുപത്രി, പഴയങ്ങാടി സർക്കാർ ആശുപത്രി, താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് കരുനാഗപ്പള്ളി, താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് തളിപ്പറമ്പ്, താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ഒറ്റപ്പാലം, മാവേലിക്കര സർക്കാർ ആശുപത്രി, താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് തിരുവല്ല, കുന്നംകുളം താലൂക്ക് ആശുപത്രി, താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ചാലക്കുടി, താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ഫോർട്ട് കൊച്ചി, താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് കായംകുളം, താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് പെരുമ്പാവൂർ, പേരാവൂർ താലൂക്ക് ആശുപത്രി, ബാലുശ്ശേരി താലൂക്ക് ആശുപത്രി, താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് കൊടുങ്ങല്ലൂർ, താലൂക്ക് ആശുപത്രി ഇരിട്ടി, താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ചെങ്ങന്നൂർ, താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് സുൽത്താൻ ബത്തേരി, താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് പിറവം, താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് കൊട്ടാരക്കര, താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് മണ്ണാർക്കാട്, താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ശാസ്താംകോട്ട, താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് റാന്നി, താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് കടയ്ക്കൽ, താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് തിരൂരങ്ങാടി, വടക്കാഞ്ചേരി സർക്കാർ ആശുപത്രി, താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ചിറ്റൂർ, താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ചാവക്കാട്, താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ആലത്തൂർ, താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് മൂവാറ്റുപുഴ, കോഴഞ്ചേരി സർക്കാർ ആശുപത്രി, പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജ്, താലൂക്ക് ആശുപത്രി തൃക്കരിപ്പൂർ, താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് പെരിന്തൽമണ്ണ, താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് പയ്യന്നൂർ, താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് കൊയിലാണ്ടി, താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് നീലേശ്വരം, പാല സർക്കാർ ആശുപത്രി എന്നിവിടങ്ങളിൽ ഡയാലിസിസ് സെന്ററുകൾ നിർമിക്കുന്നതിനായി 69 കോടി രൂപയാണ് ചെലവഴിച്ചത്.
ആലപ്പുഴ ജില്ലാ ആശുപത്രിയുടെ പുതിയ ഒപി ബ്ലോക്കിന്റെ നിർമാണത്തിനായി കിഫ്ബിയിൽ നിന്നും ലഭിച്ച തുക 52.06 കോടി രൂപയായിരുന്നു.
കഴിഞ്ഞ 9 വർഷം കൊണ്ട് കിഫ്ബിയുടെ തണലിൽ കേരള ആരോഗ്യ രംഗം കൈവരിച്ച പുരോഗതി പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്. അത്യാധുനിക ഉപകരണങ്ങൾ, മികച്ച ചികിത്സാ സൗകര്യങ്ങൾ, വിവിധയിനം ആരോഗ്യ പദ്ധതികൾ എന്നിവയെല്ലാം കേരളത്തിലെ സർക്കാർ ആശുപത്രികളുടെ ഭാഗമായതിൽ കിഫ്ബിയുടെ പങ്ക് പ്രധാനമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.