25 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 7, 2025
March 10, 2025
February 24, 2025
January 29, 2025
January 10, 2025
November 18, 2024
October 16, 2024
October 14, 2024
August 22, 2024
July 2, 2024

ചരിത്രനേട്ടങ്ങള്‍ക്കരികെ കിങ് കോലി

ഇതിഹാസ താരങ്ങളുടെ റെക്കോഡുകള്‍ മായും
Janayugom Webdesk
ന്യൂഡല്‍ഹി
November 18, 2024 10:27 pm

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര തുടങ്ങാനിരിക്കെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ സൂപ്പര്‍താരം വിരാട് കോലിയിലേക്ക്. ഇതിഹാസതാരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും ബ്രയാന്‍ ലാറയുടെയും ജാക്ക് ഹോബ്സിന്റെയും റെക്കോഡുകള്‍ക്കരികിലാണ് ഇന്ത്യന്‍ മുന്‍ നായകന്‍. ന്യൂസിലന്‍ഡിനെതിരെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ പരാജയപ്പെട്ടെങ്കിലും നിര്‍ണായക മത്സരങ്ങളില്‍ തിരിച്ചുവരാനുള്ള കോലിയുടെ കഴിവില്‍ ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. കോലിയുടെ അവസാന ഓസ്‌ട്രേലിയന്‍ പര്യടനം എന്ന് കരുതുന്ന ഈ ടെസ്റ്റ് പരമ്പര അവിസ്മരണീയമാക്കാന്‍ താരവും ശ്രമം നടത്തിയേക്കും.

ഇന്ത്യയെ നേരിടാന്‍ ഇറങ്ങുന്ന ഓസ്‌ട്രേലിയ കോലിയെ തളയ്ക്കാനുള്ള വഴികളായിരിക്കും കൂടുതലായി ആലോചിക്കുക. കോലിയെ ക്രീസില്‍ നിലയുറപ്പിക്കാന്‍ അനുവദിക്കാതെ പുറത്താക്കി ഇന്ത്യന്‍ ബാറ്റിങ് നിരയുടെ കെട്ടുറപ്പ് തകര്‍ക്കാനുള്ള വഴികളായിരിക്കും ഓസ്‌ട്രേലിയ പദ്ധതിയിടുക. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം വിരാട് കോലിയെ എങ്ങനെയായിരിക്കും ലക്ഷ്യമിടുകയെന്നതിനെക്കുറിച്ച് ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും പ്രമുഖരായ മുന്‍ ക്രിക്കറ്റ് താരങ്ങള്‍ ഇതിനോടകം അഭിപ്രായപ്രകടനവും നടത്തിയിട്ടുണ്ട്.
വിരാട് കോലി അടുത്തിടെ ടെസ്റ്റിൽ മികച്ച ഫോമിൽ ആയിരുന്നില്ല. 2024ലെ ആറ് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 22.72 ശരാശരിയിൽ സെഞ്ചുറികളില്ലാതെ 250 റൺസ് മാത്രമാണ് നേടാനായത്. 2000 ന്റെ തുടക്കം മുതൽ ടെസ്റ്റ് ക്രിക്കറ്റിൽ രണ്ട് സെഞ്ചുറി മാത്രമാണ് അദ്ദേഹം നേടിയത്. എന്നാല്‍ ഓസ്ട്രേലിയയിൽ കോലിയുടെ മുൻകാല റെക്കോഡ് ആത്മവിശ്വാസം ഉയർത്തുന്നു, 13 മത്സരങ്ങളിൽ നിന്ന് 54.08 ശരാശരിയിൽ 1352 റൺസ് നേടിയിട്ടുണ്ട്, ഇതുവരെ ആറ് സെഞ്ചുറികൾ നേടി. ബോർഡർ-ഗവാസ്കർ ട്രോഫി അഞ്ച് മത്സരങ്ങളുള്ള പരമ്പരയായിരിക്കും, ഇത് ഇന്ത്യൻ ആരാധകർക്ക് വളരെയധികം സന്തോഷം നൽകുന്ന ചില പ്രധാന ബാറ്റിങ് നാഴികക്കല്ലുകൾ നേടാൻ കോലിയെ സഹായിക്കും.

557 റണ്‍സ് സ്വന്തമാക്കാൻ സാധിച്ചാല്‍ സച്ചിൻ ടെണ്ടുല്‍ക്കറുടെ ഓസ്ട്രേലിയയിലെ റെക്കോഡ് മറികടക്കാൻ കോലിയ്ക്ക് സാധിക്കും. തന്റെ കരിയറില്‍ 20 ടെസ്റ്റ്‌ മത്സരങ്ങള്‍ ഓസ്ട്രേലിയൻ മണ്ണില്‍ കളിച്ച സച്ചിൻ 1809 റണ്‍സായിരുന്നു സ്വന്തമാക്കിയത്.
സച്ചിനും കോലിയ്ക്കും ഓസ്ട്രേലിയൻ മണ്ണില്‍ ആറു സെഞ്ചുറികളാണ് ടെസ്റ്റ് ക്രിക്കറ്റിലുള്ളത്. ഈ റെക്കോ‍ഡിലും സച്ചിനെ മറികടക്കാനുള്ള അവസരം കോലിയ്ക്ക് മുൻപിലുണ്ട്. 

നിലവിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ചുറികൾ നേടിയ സന്ദർശക ബാറ്റ്‌സ്മാൻ എന്ന നിലയിൽ ജാക്ക് ഹോബ്‌സിന് പിന്നിലാണ് വിരാട്. ഇംഗ്ലീഷ് ക്രിക്കറ്ററെ മറികടക്കാൻ കോലിക്ക് നാല് സെഞ്ചുറികൾ കൂടി വേണം. ഒമ്പത് ടെസ്റ്റ് സെഞ്ചുറികളോടെയാണ് ഓസ്‌ട്രേലിയയിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ചുറികൾ നേടിയ സന്ദര്‍ശക താരമെന്ന റെക്കോഡ് ഹോബ്സ് അലങ്കരിക്കുന്നത്.
574 റൺസ് കൂടി നേടിയാല്‍ ഓസ്‌ട്രേലിയയിൽ 4,000 അന്താരാഷ്ട്ര റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്റ് താരമെന്ന റെക്കോഡും കോലിയുടെ പേരിലാകും. ഓസ്‌ട്രേലിയയിൽ എല്ലാ ഫോർമാറ്റുകളിലുമായി 3300 റൺസ് നേടിയ സച്ചിന്‍ തന്നെയാണ് നിലവില്‍ ഇന്ത്യന്‍ റണ്‍വേട്ടയിലെ റെക്കോഡിന്റെയും അവകാശി. കോലി വെറും 74 റൺസിന് പിന്നിലാണ്. ഈ റെക്കോഡ് എന്തായാലും പരമ്പരയില്‍ വിരാടിന്റെ പേരിലെഴുതും. 95 മത്സരങ്ങളിൽ നിന്ന് 4529 റൺസ് നേടിയ സർ വിവ് റിച്ചാർഡ്‌സാണ് എല്ലാ സന്ദർശക രാജ്യങ്ങളിൽ നിന്നുമുള്ള ബാറ്റർമാരുടെ പട്ടികയിൽ മുന്നിൽ.

അഡ്‌ലെയ്ഡ് ഓവലിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ബ്രയാൻ ലാറയുടെ റെക്കോഡാണ് കോലിയുടെ ലക്ഷ്യം. 610 റൺസ് എന്ന റെക്കോഡ് തകർക്കാൻ കോലിക്ക് 102 റൺസ് മതി. ഈ ഗ്രൗണ്ടിൽ പലപ്പോഴും തന്റെ മികവ് പ്രദർശിപ്പിച്ചിട്ടുള്ള കോലിക്ക് തന്റെ പേര് ഒരിക്കൽ കൂടി റെക്കോഡ് ബുക്കില്‍ എഴുതാന്‍ ഇവിടെയും അവസരമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.