12 February 2026, Thursday

Related news

February 10, 2026
February 6, 2026
February 3, 2026
January 28, 2026
January 24, 2026
January 9, 2026
January 8, 2026
January 8, 2026
January 4, 2026
January 1, 2026

കൊച്ചി — ധനുഷ്കോടി ദേശീയപാത; സത്യവാങ്മൂലം അംഗീകരിച്ചു,
പണി പുനരാരംഭിക്കും

Janayugom Webdesk
ഇടുക്കി
October 24, 2025 9:11 pm

കൊച്ചിധനുഷ്കോടി ദേശീയപാതയുടെ നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്ത് നിർമാണ പ്രവർത്തികളിൽ തടസ്സം നീക്കുന്നതിനുള്ള സർക്കാരിന്റെ ഇടപെടൽ ഫലം കാണുന്നു. മുൻപ് വനം വകുപ്പ് ഫയൽചെയ്ത സത്യവാങ്മൂലത്തിൽ നിന്ന് വ്യത്യസ്തമായി ചീഫ് സെക്രട്ടറി പണി തുടരുന്നതിന് അനുകൂലമായി സമർപ്പിച്ച പുതിയ സത്യവാങ്മൂലം പരിഗണിച്ച ഹൈക്കോടതി പണി പുനരാരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ അദ്ദേഹത്തെ ചുമതലപ്പെടുത്തി. സ്ഥലത്തിന്റെ അവകാശം സംബന്ധിച്ച് ബന്ധപ്പെട്ട രേഖകൾ മുഴുവനും ചീഫ് സെക്രട്ടറിക്ക് സമർപ്പിക്കുന്നതിനും അദ്ദേഹം അത് പരിശോധിച്ചതിനുശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാമെന്നും കോടതി നിർദേശിച്ചു. റോഡ് നിർമാണം മുന്നോട്ടു കൊണ്ടുപോകുന്നതിന് വേണ്ടി മരങ്ങൾ മുറിക്കുന്നതിന് ഉള്ള അനുമതി കൊടുക്കുന്നതിനായി ചീഫ് സെക്രട്ടറി വനം വകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചതിനു ശേഷം ഇക്കാര്യത്തിൽ തീരുമാനം എടുക്കണം എന്നും കോടതി നിർദേശിച്ചു. നിലച്ചുപോയ പ്രവർത്തികൾ പുനരാരംഭിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണം എന്നും കോടതി ആവശ്യപ്പെട്ടു. അതോടൊപ്പം തന്നെ ഭൂമി വനം വകുപ്പിന്റെ ആണോ റെവന്യൂ വകുപ്പിന്റെ ആണോ എന്ന് രേഖകൾ പരിശോധിച്ച് ഉറപ്പിക്കാനും കോടതി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. 

ഈ ഇടക്കാല വിധി വഴി ഭൂമി വനഭൂമി അല്ലാതെ ആകുകയോ റവന്യൂ ഭൂമി ആയി മാറുകയോ ചെയ്യില്ല എന്നും അന്തിമ വിധി പ്രസ്താവിച്ചതിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ തീർപ്പ് ഉണ്ടാകൂ എന്നും കോടതി വ്യക്തമാക്കി. നിലവിൽ ദേശീയ പാത നിർമാണത്തിനുള്ള തടസ്സങ്ങൾ നീക്കുന്നതിനു ആവശ്യമായ നിർദ്ദേശങ്ങൾ ആണ് കോടതി നൽകിയിരിക്കുന്നത്.
കൊച്ചിധനുഷ്കോടി ദേശീയപാത നിർമ്മാണ വിലക്കുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ ഈ മാസം ആദ്യമാണ് പുതിയ സത്യവാങ്മൂലം സമർപ്പിച്ചത്. റോഡ് നിർമ്മിച്ച കാലം മുതൽ ഈ ഭൂമി പൊതുമരാമത്ത് വകുപ്പിന്റേതാണ് എന്നാണ് പുതിയ സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കിയത്. റോഡും സമീപത്തെ 50 അടി വീതിയിലുള്ള ഭൂമിയും പൊതുമരാമത്ത് വകുപ്പിന്റേതാണെന്നും രാജഭരണകാലത്ത് തന്നെ ഈ ഭൂമി വനം വകുപ്പിൽ നിന്ന് ഒഴിവാക്കിയിരുന്നു എന്നും പുതിയ സത്യവാങ്മൂലത്തിൽ സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.