
കേരളത്തിലെ ഇ‑സ്പോർട്സ് ആരാധകർക്കും പ്രൊഫഷണലുകൾക്കും ആവേശം പകർന്നുകൊണ്ട് ഇ‑സ്പോർട്സ് ഗെയിംവേഴ്സിന് കൊച്ചി ഒരുങ്ങുന്നു. ജെയിൻ യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ രണ്ടാം പതിപ്പിലാണ് ‘ഇ‑സ്പോർട്സ് ഗെയിംവേഴ്സ്’ അരങ്ങേറുന്നത്. സംസ്ഥാനം ഇന്നുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത ഏറ്റവും വലിയ ഗെയിമിങ് മാമാങ്കമാണ് ജനുവരി 29 മുതൽ ഫെബ്രുവരി ഒന്നുവരെ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ ഭാഗമായി ജെയിൻ യൂണിവേഴ്സിറ്റി ഒരുക്കുന്നത്.
ഇ‑സ്പോർട്സ് തന്നെയാണ് നവ ആശയങ്ങൾ, വിദ്യാഭ്യാസം, വിനോദം എന്നിവ സംയോജിപ്പിക്കുന്ന ഉച്ചകോടിയുടെ ഈ വർഷത്തെ പ്രധാന ആകർഷണം. കഴിഞ്ഞ ആറ് വർഷമായി കേരളത്തിലെ ഇ‑സ്പോർട്സ് മേഖലയെ ശക്തിപ്പെടുത്താൻ പ്രവർത്തിക്കുന്ന ഓൾ കേരള ഇ‑സ്പോർട്സ് ഫെഡറേഷന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തിലെ പ്രമുഖ ഗെയിമിങ് ഇൻഫ്ലുവൻസർമാരും പാൻ‑ഇന്ത്യൻ ഇ‑സ്പോർട്സ് താരങ്ങളും അണിനിരക്കുന്ന വമ്പൻ ടൂർണമെന്റുകൾ, ഗെയിമിങ് വർക്ക്ഷോപ്പുകൾ, ഇൻഫ്ലുവൻസർ മീറ്റുകൾ, ലൈവ് ടൂർണമെന്റുകൾ എന്നിവ മാമാങ്കത്തിന് മാറ്റുകൂട്ടും.
സമ്മിറ്റിലെത്തുന്ന ഗെയിം പ്രേമികൾക്ക് തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെയും ഇൻഫ്ലുവൻസർമാരെയും നേരിൽ കാണാനും സംവദിക്കാനും അവസരമുണ്ടാകും. കൂടാതെ, ആധുനിക ഗെയിമിങ് സാങ്കേതികവിദ്യകൾ നേരിട്ട് അനുഭവിച്ചറിയാൻ എക്സ്പീരിയൻസ് സോണുകളും ഒരുക്കിയിട്ടുണ്ട്. ആഗോളതലത്തിൽ കോടിക്കണക്കിന് ഡോളറിന്റെ വ്യവസായമായി മാറിയ ഇ‑സ്പോർട്സ്, വിനോദം എന്നതിലുപരി വലിയ സാമ്പത്തിക, തൊഴിൽ സാധ്യതകൾ കൂടി തുറന്നിടുന്നുണ്ട്.
‘ഗെയിം വേഴ്സ്’ കേവലം ഒരു ടൂർണമെന്റ് എന്നതിലുപരി കേരളത്തിലെ ഇ‑സ്പോർട്സ് ഇക്കോസിസ്റ്റത്തിനുള്ള ഒരു ബിസിനസ് പ്ലാറ്റ്ഫോം കൂടിയായാണ് ഒരുങ്ങുന്നത്. ഗെയിമിങ് സ്റ്റാർട്ടപ്പുകൾ, കണ്ടന്റ് ക്രിയേറ്റർമാർ, സ്ട്രീമർമാർ, ഇവന്റ് മാനേജ്മെന്റ് കമ്പനികൾ എന്നിവർക്ക് തങ്ങളുടെ ഉല്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കാനും നിക്ഷേപകരുമായി സംവദിക്കാനും ഇവിടെ അവസരമൊരുങ്ങും. അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനവും അവസരങ്ങളും നൽകി ഈ രംഗത്തെ മികച്ച തൊഴിലവസരങ്ങളിലേക്ക് അവരെ നയിക്കാൻ ‘ഗെയിം വേഴ്സ്’ വഴികാട്ടിയാവുമെന്ന് കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.