10 December 2025, Wednesday

Related news

December 4, 2025
September 18, 2025
July 28, 2025
July 20, 2025
July 5, 2025
June 16, 2025
June 13, 2025
June 5, 2025
October 5, 2024
September 22, 2024

ലക്ഷദ്വീപിന്റെ ഓമനകൾക്ക് കൊച്ചിയുടെ കരുതൽ

Janayugom Webdesk
കൊച്ചി
January 18, 2024 6:28 pm

ലക്ഷദ്വീപുകാരായ ദമ്പതികളുടെ കുഞ്ഞോമനകൾക്ക് പുതുജീവൻ സമ്മാനിച്ച്‌ എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രി. നവജാതശിശു തീവ്രപരിചരണ വിഭാഗത്തിൽ അഞ്ചുമാസത്തെ വിദഗ്‌ധ ചികിത്സയിലൂടെയും പരിചരണത്തിലൂടെയും കെടാതെ കാത്തത്‌ ഇരട്ടക്കുരുന്നുകളുടെ ജീവൻ. സൗജന്യമായിരുന്നു ചികിത്സ. 2023 ആഗസ്‌ത്‌ 17നാണ്‌ ലക്ഷദ്വീപ് കവരത്തി ഇന്ദിരഗാന്ധി ഹോസ്പിറ്റലിൽനിന്ന്‌ ആറരമാസം ഗർഭിണിയായ യുവതിയെ ഹെലികോപ്‌റ്ററിൽ എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചത്‌. ഇവിടെ അമ്മയ്‌ക്ക്‌ അപകടമില്ലാതെ രണ്ട്‌ കുഞ്ഞുങ്ങളെയും ജീവനോടെ പുറത്തെടുക്കാനുള്ള ശ്രമം വിജയിച്ചു. 685 ഗ്രാമും 800 ഗ്രാമുംമാത്രം തൂക്കമുണ്ടായിരുന്ന ആൺകുഞ്ഞുങ്ങളെ വെന്റിലേറ്ററിലേക്ക് മാറ്റി.

ഒരാഴ്ചകഴിഞ്ഞ്‌ ഒന്നരമാസം ഓക്സിജൻ സഹായത്തോടെ തീവ്രപരിചരണത്തിലായി. ഇക്കാലയളവിൽ കുഞ്ഞുങ്ങൾക്ക്‌ ശ്വാസതടസ്സവും തലച്ചോറിൽ രക്തസ്രാവവുമുണ്ടായി. നവജാത ശിശുപരിപാലന ഐസിയു ഇൻചാർജ് ഡോ. സിന്ധു തോമസ് സ്റ്റീഫന്റെ നേതൃത്വത്തിൽ ഡോക്ടർമാരും നഴ്സുമാരും രാപകലില്ലാതെ കുഞ്ഞുങ്ങൾക്ക് പരിചരണവും ശുശ്രുഷയും നൽകി. പതുക്കെ കുഞ്ഞുങ്ങൾ വളർന്നു. തൂക്കം വർധിച്ചു. ഇതിനിടെ, കുഞ്ഞുങ്ങൾക്ക്‌ ശ്വാസകോശ അണുബാധ ഉണ്ടായപ്പോൾ ഓക്സിജൻ നൽകുന്നത്‌ പുനഃരാരംഭിച്ചു. എല്ലാ ആരോഗ്യപ്രശ്നങ്ങളെയും മികച്ച ചികിത്സയിലൂടെയും പരിചരണത്തിലൂടെയും മറികടന്നു. മൂന്നും രണ്ടും കിലോഗ്രാംവീതം തൂക്കവുമായി കുഞ്ഞുങ്ങളെ വിടുതൽ ചെയ്‌തു.

ലക്ഷങ്ങൾ ചെലവുവരുന്നതും പ്രതിസന്ധികൾ നിറഞ്ഞതുമായ ചികിത്സ മെഡിക്കൽ കോളേജിൽ സൗജന്യമായി നൽകുകയും വിഷമഘട്ടങ്ങളിൽ മാതാപിതാക്കൾക്ക് സാന്ത്വനമാകുകയും ചെയ്ത മെഡിക്കൽ ടീം അംഗങ്ങളെ കുടുംബാംഗങ്ങൾ നന്ദിയും സ്നേഹവും അറിയിച്ചു. മെഡിക്കൽ കോളേജിലെ വളരെ തിരക്കേറിയ സ്ത്രീ–ശിശു രോഗ വിഭാഗങ്ങളിൽ മികച്ച ഡോക്ടർമാരുടെ സേവനവും സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്.

Eng­lish Summary;Kochi pre­serves the charms of Lakshadweep
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.