17 December 2025, Wednesday

Related news

November 30, 2025
May 17, 2025
May 11, 2025
September 24, 2024
May 10, 2024
April 23, 2024
March 26, 2024
March 16, 2024
March 6, 2024
December 4, 2023

കുതിച്ച്‌ കൊച്ചി വാട്ടർ മെട്രോ; യാത്രക്കാരുടെ എണ്ണ‌ത്തിൽ വന്‍ വര്‍ധന

എവിൻ പോൾ
കൊച്ചി
September 24, 2024 10:50 pm

യാത്രക്കാരുടെ എണ്ണത്തില്‍ വന്‍കുതിപ്പുമായി കൊച്ചി വാട്ടർ മെട്രോ. വിദേശ സഞ്ചാരികളുടെ എണ്ണം വർധിച്ചതും വാട്ടർ മെട്രോയ്ക്ക് നേട്ടമായി. ഓഫിസ്, പഠനം മറ്റ് ആവശ്യങ്ങൾക്കായി പ്രതിദിനം യാത്ര ചെയ്യുന്നവരുടെ എണ്ണത്തെക്കാൾ വിദേശീയരും തദ്ദേശീയരുമായ വിനോദ സഞ്ചാരികളുടെ എണ്ണമാണ് കൂടുതലെന്ന് അധികൃതർ പറഞ്ഞു.

13,261 യാത്രക്കാരാണ് കഴിഞ്ഞദിവസം വാട്ടർ മെട്രോയിൽ വിവിധ ടെർമിനലുകളിൽ നിന്നും യാത്ര ചെയ്തത്. കാര്യക്ഷമവും പരിസ്ഥിതിസൗഹൃദവുമായ യാത്ര അനുഭവേദ്യമാകുന്ന വാട്ടർ മെട്രോയിലുള്ള വിശ്വാസത്തിന്റെ വ്യക്തമായ സൂചന കൂടിയാകുകയാണ് യാത്രക്കാരുടെ എണ്ണത്തിലുള്ള ഈ കുതിപ്പ്. മേഖലയിലെ നഗരഗതാഗതത്തെ മാറ്റുന്നതിന് പുറമെ യാത്രക്കാരുടെ എണ്ണം റെക്കോഡുകൾ തകർക്കുന്നത് വരുമാന വർധനവിനും കാരണമാകും.
വൈറ്റില, ഹൈക്കോടതി, വൈപ്പിൻ, കാക്കനാട്, ഫോർട്ട് കൊച്ചി ടെർമിനലുകൾക്ക് പുറമെ സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനല്ലൂർ, നോർത്ത് മുളവുകാട് ടെർമിനലുകൾ കൂടി പ്രവർത്തനക്ഷമമായതോടെ മൊത്തം ടെർമിനലുകളുടെ എണ്ണം ഒമ്പതായി. റൂട്ടുകളുടെ എണ്ണവും ഉയർന്നതോടെ കൂടുതൽ യാത്രക്കാർക്ക് ഉപകാരപ്രദമായി മാറിയതാണ് വാട്ടർ മെട്രോയ്ക്ക് വലിയ സ്വീകാര്യത നൽകിയത്. 

യാത്രക്കാരുടെ വർധനവ് കണക്കിലെടുത്ത് പ്രതിദിനം 202 ട്രിപ്പുകളാണ് വാട്ടർ മെട്രോ വിവിധ ടെർമിനലുകളിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്നത്. നിലവിൽ ഹൈക്കോർട്ട് ജങ്ഷനിൽ നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് മാത്രം അധികമായി 40 ട്രിപ്പുകൾ നടത്തിയെന്നാണ് അധികൃതരുടെ കണക്ക്. ഹൈക്കോർട്ട് ജങ്ഷനില്‍ നിന്ന് രാവിലെ 8.15നും വൈപ്പിനിൽ നിന്ന് രാവിലെ 8.40നുമാണ് ആദ്യ ട്രിപ്പ്.
ഫോർട്ട് കൊച്ചി, സൗത്ത് ചിറ്റൂർ എന്നിവിടങ്ങളിലേക്ക് 40 രൂപയും വൈപ്പിനിലേക്ക് 40 രൂപയുമാണ് നിരക്ക്. രണ്ട് വയസിന് മുകളിലുള്ള കുട്ടികൾക്ക് ടിക്കറ്റ് എടുക്കണം. ഫോർട്ട് കൊച്ചിയാണ് വിദേശീയരടക്കം കൂടുതൽ പേരും തെരഞ്ഞെടുക്കുന്ന റൂട്ട് എന്ന് അധികൃതര്‍ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.