
എറണാകുളം കോടനാട്, 84 വയസ്സുകാരിയായ അന്നമ്മയെ കൊലപ്പെടുത്തിയത് അയൽവാസിയായ യുവാവാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. അന്നമ്മയെ തേങ്ങയെറിഞ്ഞ് വീഴ്ത്തിയ ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പ്രതി അദ്വൈത് ഷിബു(24) പൊലീസിനോട് സമ്മതിച്ചു. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ കർണാടകയിൽനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് അന്നമ്മയുടെ മൃതദേഹം തോട്ടുവയിലെ ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കണ്ടെത്തിയത്. പെരുമ്പാവൂർ സ്വദേശിയായ ഒരു അഭിഭാഷകന്റെ പുരയിടം സൂക്ഷിക്കുന്ന ജോലിയായിരുന്നു അന്നമ്മയ്ക്ക്. അവർ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നതിനാൽ ഇത് കൊലപാതകമാണെന്ന് പോലീസ് ഉറപ്പിച്ചിരുന്നു. അന്നമ്മയുടെ മരണശേഷം നാടുവിട്ടുപോയ അദ്വൈതിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. അമ്മയെ വഴക്ക് പറഞ്ഞതിലുള്ള വൈരാഗ്യവും സാമ്പത്തിക പ്രശ്നങ്ങളുമാണ് കൊലപാതകത്തിന് കാരണമെന്ന് അദ്വൈത് പൊലീസിനോട് പറഞ്ഞു. ദിവസങ്ങളോളം അന്നമ്മയെ നിരീക്ഷിച്ച ശേഷമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും ഇയാൾ മൊഴി നൽകി.
സംഭവദിവസം അന്നമ്മയുടെ പിന്നിൽ നിന്ന് തേങ്ങയെറിഞ്ഞ് വീഴ്ത്തി. നിലവിളിച്ചപ്പോൾ മൂക്കും വായും പൊത്തി ശ്വാസം മുട്ടിച്ചു. മരണശേഷം അന്നമ്മയുടെ ആഭരണങ്ങൾ ഊരിയെടുത്ത് വീട്ടിലേക്ക് പോവുകയായിരുന്നു. പിന്നീട് രാത്രിയോടെ എറണാകുളത്തെത്തി ബെംഗളൂരുവിലേക്ക് കടന്നുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ബെംഗളൂരുവിലെ ബമ്മനഹള്ളിയിൽ നിന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.