
നിർദിഷ്ട പുറക്കാട്ടിരി-കുറ്റ്യാടി-മാനന്തവാടി-കുട്ട ഗ്രീൻഫീൽഡ് ഹൈവേ പദ്ധതി കേന്ദ്ര സർക്കാർ ഉപേക്ഷിച്ചു. കോഴിക്കോടിനെ കർണാടകയുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന പാതയായാണ് ലക്ഷ്യമിട്ടിരുന്നത്. വയനാട്ടിലേക്കുള്ള യാത്രാ പ്രശ്നത്തിനും താമരശേരി ചുരത്തിൽ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിനും ബദൽ മാർഗമായി നിർദേശിക്കപ്പെട്ട ഹൈവേ സംബന്ധിച്ച് യാതൊരു നിർദേശവും കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഷാഫി പറമ്പിൽ എംപിയെ അറിയിച്ചു. പദ്ധതിക്ക് 7,134 കോടി രൂപ വകയിരുത്തിയതായി മൂന്നുകൊല്ലം മുമ്പ് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി പ്രഖ്യാപിക്കുകയും അന്നത്തെ വയനാട് എംപി രാഹുൽ ഗാന്ധിയെ രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു.
ഫണ്ട് വകയിരുത്തിയ ശേഷം വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയാറാക്കാൻ ഗാസിയാബാദ് ആസ്ഥാനമായ പ്രോജക്ട് കൺസൾട്ടൻസിയെ ചുമതലപ്പെടുത്തിയിരുന്നു. രാത്രികാല ഗതാഗത നിരോധനം ഇല്ലാത്തതും 24 മണിക്കൂർ ഗതാഗത സൗകര്യമുള്ളതും പാരിസ്ഥിതിക സാങ്കേതിക പ്രശ്നങ്ങൾ ഇല്ലാത്തതുമാണ് ഈ പാത. കൂടാതെ വന്യമൃഗ സംരക്ഷണവും പ്രകൃതി സംരക്ഷണവും ഉറപ്പുനൽകുന്നതുമാണ്. ദൈർഘ്യം കുറഞ്ഞതും ചെലവ് കുറഞ്ഞതുമായ പാതയാണ് കേന്ദ്രസർക്കാർ ഉപേക്ഷിക്കുന്നത്.
അടുത്തിടെ മുഖ്യമന്ത്രി വിളിച്ചുചേർത്ത എംപിമാരുടെ യോഗത്തിലും, മുഖ്യമന്ത്രിയും കേന്ദ്ര ഗതാഗതമന്ത്രിയുമായുള്ള പ്രത്യേക ചർച്ചയിലും സംസ്ഥാന സര്‍ക്കാര്‍ ഈ പദ്ധതിയെ സംബന്ധിച്ച് നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു. കാർഷിക തകർച്ചയിലും ഉരുൾപൊട്ടലിലും തകർന്നടിഞ്ഞ വയനാടിന്റെ ടൂറിസം സ്വപ്നങ്ങൾക്കും മലബാറിന്റെ സമഗ്രവികസനത്തിനും വഴിവയ്ക്കുന്ന പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചത്. പദ്ധതി പുനഃപരിശോധിക്കാൻ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകൾ തയ്യാറാകണമെന്ന് കുറ്റ്യാടിയിൽ നടന്ന ദേശീയപാതാ വികസനസമിതി യോഗം ആവശ്യപ്പെട്ടു. അടുത്തമാസം ചേരുന്ന യോഗത്തിൽ സമര പരിപാടികൾക്ക് രൂപം കൊടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. അതിനു മുന്നോടിയായി പഞ്ചായത്തുതല സമരസമിതികൾ രൂപീകരിക്കാനും തീരുമാനിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.