15 February 2026, Sunday

Related news

February 10, 2026
February 8, 2026
February 7, 2026
February 5, 2026
January 28, 2026
January 23, 2026
January 21, 2026
January 21, 2026
January 18, 2026
January 14, 2026

അഗ്നിപരീക്ഷ മറികടന്ന് കെഎസ്ഇബി

എവിൻ പോൾ
കൊച്ചി
April 1, 2025 10:05 pm

മാർച്ച് മാസത്തെ കഠിനചൂടും പരീക്ഷാകാലവും അതിജീവിച്ച് കെഎസ്ഇബി. മുൻ വർഷത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് വൈദ്യുതോപയോഗം നേരിയ തോതിൽ കുറവ് വരുത്താനായതിന്റെ ആശ്വാസത്തിലാണ് കെഎസ്ഇബി. മാർച്ച് മാസം ആദ്യം മുതൽക്കെ അനുഭവപ്പെട്ട കഠിനമായ ചൂടും ഒപ്പം പരീക്ഷാകാലവുമെല്ലാം വൈദ്യുതോപയോഗം തുടർച്ചയായി 100 ദശലക്ഷത്തിന് മുകളിലെത്തിക്കുമെന്ന് തോന്നിച്ചെങ്കിലും കഴിഞ്ഞ മാസം 10 തവണ മാത്രമാണ് 100 കടന്നത്.
കഴിഞ്ഞ 29ന് 103 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചതാണ് മാർച്ച് മാസത്തിലെ സംസ്ഥാനത്തെ ഉയർന്ന വൈദ്യുതോപയോഗം. 5347 മെഗാവാട്ടായിരുന്നു കഴിഞ്ഞ മാസം രേഖപ്പെടുത്തിയ ഉയർന്ന വൈദ്യുതാവശ്യകത. 

മുൻ വർഷം ഇതേകാലയളവിൽ 14 തവണയാണ് വൈദ്യുതോപയോഗം 100 ദശലക്ഷം യൂണിറ്റിന് മുകളിലേക്ക് എത്തിയത്. ഇത്തവണ പ്രതിദിന ഉപയോഗം ശരാശരി 97.4256 ദശലക്ഷം യൂണിറ്റിനരികെയായിരുന്നു. മുൻ വർഷം ഇത് ശരാശരി 100 ദശലക്ഷം യൂണിറ്റ് മറികടന്നിരുന്നു. മാർച്ച് പകുതിയോടെ സംസ്ഥാനത്ത് വേനൽ മഴ സജീവമായത് വൈദ്യുതോപയോഗം ഒരു പരിധിവരെ കുറച്ച് നിർത്താൻ സഹായകരമായി. ഇതോടൊപ്പം വൈദ്യുതോപയോഗം കുറയ്ക്കുന്നതിനായി കെഎസ്ഇബി ഉപഭോക്താക്കൾക്കായി സാമൂഹ്യ മാധ്യമങ്ങളിലൂടെയടക്കം നടപ്പിലാക്കിയ ബോധവത്ക്കരണ ക്ലാസുകളും കാമ്പയിനുകളും ഗുണം ചെയ്തിട്ടുണ്ടെന്ന വിലയിരുത്തലിലാണ് അധികൃതർ. 

ഏപ്രിൽ മാസം വേനൽമഴ കുറയുമെന്ന കാലാവസ്ഥ പ്രവചനം നിലനിൽക്കുന്നതിനാൽ വൈദ്യുതോപയോഗം ഇനിയും ഉയരുമെന്ന കണക്കുകൂട്ടലിലാണ് ഇപ്പോൾ കെഎസ്ഇബി. കഴിഞ്ഞ വർഷം മേയ് 3ന് രേഖപ്പെടുത്തിയ 115.94 ദശലക്ഷം യൂണിറ്റിന്റെ വൈദ്യുതോപയോഗമാണ് നിലവിലെ പ്രതിദിന റെക്കോർഡ്. കഴിഞ്ഞ മേയ് 2ന് വൈദ്യുതാവശ്യകത 5797 മെഗാവാട്ടിലേക്കും എത്തി ചരിത്രം കുറിച്ചിരുന്നു. വൈദ്യുതോൽപ്പാദന കേന്ദ്രങ്ങളിലെ ആകെ ജലശേഖരം 50 ശതമാനത്തിന് താഴെയെത്തിയതോടെ ഇനി ആഭ്യന്തര വൈദ്യുതോല്പാദനം ഉയർത്തുന്നതിനും പരിമിതികളുണ്ട്. അതേസമയം കരാർ പ്രകാരം പുറമെ നിന്ന് വൈദ്യുതി എത്തുമെന്നതിനാൽ നിലവിൽ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയില്ലെന്ന് ബോർഡ് അധികൃതർ വ്യക്തമാക്കി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ഏപ്രിൽ‑മേയ് മാസങ്ങളിൽ വൈദ്യുതി എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ ജനയുഗത്തോട് പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.