23 December 2025, Tuesday

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകളില്‍ ഇനി കോമഡി ക്ലിപ്പുകളും, പാട്ടുകളുമായി യാത്ര

Janayugom Webdesk
തിരുവനന്തപുരം
March 2, 2025 10:40 am

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകളിലെ ദീര്‍ഘദൂര യാത്ര ഇനി വിരസമാകില്ല. കോമഡി ക്ലിപ്പുകളും, പാട്ടുമെല്ലാം കണ്ട് യാത്ര ആഹ്ലാദകരമാക്കാം.
ഡ്രൈവര്‍ കാബിന് പിന്നില്‍ സ്ഥാപിക്കുന്ന 28 ഇഞ്ച് എല്‍ഇഡി ടിവികളിലൂടെയാകും പ്രദര്‍ശനം. ദീര്‍ഘദൂര സ്വിഫ്റ്റ് ബസുകളിലെ യാത്ര വിനോദ അനുഭവമാകുക എന്നതോടൊപ്പം, സര്‍വീസ് ഇതര വരുമാന വര്‍ധന കൂടി ലക്ഷ്യമിട്ടാണ് കെഎസ്ആര്‍ടിസിയുടെ നടപടി. സ്വിഫ്റ്റ് ബസുകളില്‍, പ്രത്യേകിച്ച് സൂപ്പര്‍ ഫാസ്റ്റ്, ഉയര്‍ന്ന ക്ലാസ് ബസുകളില്‍ ഘടിപ്പിച്ചിരിക്കുന്ന സ്‌ക്രീനുകളിലൂടെ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതു വഴി കൂടുതല്‍ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവഴി നഷ്ടത്തിലായ കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ സഹായകവുമാകും. യാത്രയ്ക്കിടെ, യാത്രക്കാര്‍ക്ക് സൗജന്യ വൈ-ഫൈ സുരക്ഷിതമായി ലഭിക്കുകയും ചെയ്യും.

തിരുവനന്തപുരം നഗരത്തില്‍ സര്‍വീസ് നടത്തുന്ന സ്വിഫ്റ്റ് ഇലക്ട്രിക് ബസുകളില്‍ എല്‍ഇഡി ടിവികള്‍ ഇതിനോടകം പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. പരസ്യദാതാക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. ഇതേത്തുടര്‍ന്ന്, സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റിലും ഉയര്‍ന്ന വിഭാഗത്തിലുള്ള ബസുകളിലും എല്‍ഇഡി ടിവികള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ബസില്‍ ഡ്രൈവര്‍ ക്യാബിന് പിന്നില്‍ അനുയോജ്യമായ ഉയരത്തില്‍ രണ്ട് എല്‍ഇഡി ടിവികള്‍ ഘടിപ്പിക്കും, അതുവഴി എല്ലാ യാത്രക്കാര്‍ക്കും തടസ്സമില്ലാതെ അവ കാണാന്‍ കഴിയും.

അങ്ങനെ യാത്രക്കാര്‍ക്ക് യാത്രയിലുടനീളം വിനോദം ആസ്വദിക്കാനും വിരസതയും ക്ഷീണവും ഒഴിവാക്കാനും കഴിയും. പുറത്തിറങ്ങുന്ന എല്ലാ പുതിയ സ്വിഫ്റ്റ് ബസുകളിലും ഈ സൗകര്യം ഉണ്ടായിരിക്കും. 386 സ്വിഫ്റ്റ് ബസുകളില്‍ ഘടിപ്പിച്ചിരിക്കുന്ന ടിവികള്‍ വഴി പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ടെന്‍ഡറുകള്‍ കെഎസ്ആര്‍ടിസി-സ്വിഫ്റ്റ് ലിമിറ്റഡ് ഇതിനകം ക്ഷണിച്ചിട്ടുണ്ടെന്ന് സൗജന്യ വൈഫൈ സേവനങ്ങള്‍ ആദ്യം 13 പ്രീമിയം എസി സൂപ്പര്‍ ഫാസ്റ്റ് ബസുകളിലാണ് അവതരിപ്പിക്കുക, തുടര്‍ന്ന് മറ്റ് ഉയര്‍ന്ന ക്ലാസ് ബസുകളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.