29 June 2024, Saturday
KSFE Galaxy Chits

സ്വകാര്യ ചാനലിലെ സീരിയലിൽ കുറവർ സമുദായത്തെ അവഹേളിച്ചതായി പരാതി

Janayugom Webdesk
പത്തനംതിട്ട
June 25, 2024 9:48 pm

ഒരു സ്വകാര്യ ചാനലിൽ സംപ്രേഷണം ചെയ്ത സീരിയലിൽ കുറവർ ജനതയെ മേച്ഛമായ രീതിയിൽ പരിഹസിക്കുന്ന രംഗങ്ങൾ ഉൾപ്പെടുത്തിയതിനെതിരെ നടപടി സ്വികരിക്കണമെന്ന് തിരു അപ്പൂപ്പൻ അമ്മൂമ്മ നീതി പരിപാലന സൊസൈറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. സീരിയലിന്റെ ഒരു പ്രമോഷൻ പ്രോഗ്രാമിൽ ഒരു കഥാപാത്രം തന്റെ ഭാര്യക്കിട്ട് ഒരു പണികൊടുക്കാനെന്ന രീതിയിൽ ഭാര്യയെ കുറത്തിയായി കാണണം എന്ന ആഗ്രഹം പ്രകടിപ്പിക്കുന്നു. ഇതു കേട്ട ഭാര്യ അപമാനഭാരം പേറുന്ന മുഖചേഷ്ഠയോടെ മഹാപാപിയെന്ന് ഭർത്താവിനെ വിളിക്കുന്നു. തുടർന്ന് പരസ്പരം കരിവാരിത്തേച്ച് കുറവനും കുറത്തിയുമായി ചമഞ്ഞ് രംഗത്തെത്തുന്നു. 

മുറുക്കാത്ത കുറവൻ എന്തു കുറവനാടാ എന്നു ചോദിച്ചു കൊണ്ട് കുറവന്റെ വായിലേക്ക് ഭാര്യ മുറുക്കാൻ തള്ളിക്കയറ്റുന്നു. ഇത്തരത്തിലാണ് സീരിയലിൽ കുറവർ ജനതയെ അധിക്ഷേപിക്കുന്നത്. ധാരാളം പ്രേക്ഷകർ കാണാനിടയായ രംഗം കുറവരെക്കുറിച്ച് അപരിഷ്കൃതരായ ജനത എന്ന ധാരണ ജനിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഒരു മുഖ്യധാരാ ചാനൽ കുറവർ ജനതയ്ക്കെക്കെതിരെ നടത്തിയ ജാതീയമായ അവഹേളനം തീർത്തും അപരാധമാണ്. 

എസ്സി, എസ്ടി അട്രോസിറ്റി ആക്ട് പ്രകാരം ചാനൽ, സീരിയലിന്റെ രചയിതാവ്, സംവിധായകൻ, അഭിനേതാക്കൾ എന്നിവർക്കെതിരെയും നിയമനടപടികൾ സ്വീകരിച്ച് ശിക്ഷ ഉറപ്പു വരുത്തണം. സോഷ്യൽ മീഡിയയിൽ നിന്നും ഇത് നീക്കം ചെയ്യുകയും റീ-ടെലികാസ്റ്റ് ചെയ്യാതിരിക്കുവാനുമുള്ള നടപടികളും സ്വീകരിക്കണം. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി, പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി, എസ് സി — എസ് ടി കമ്മീഷൻ, അടൂർ ഡിവൈഎസ്പി എന്നിവർക്ക് പരാതി നൽകിയതായും ഭാരവാഹികൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ സെക്രട്ടറി കെ തങ്കച്ചൻ, പ്രസിഡന്റ് എ വിശ്വംഭരൻ, രഘു കാരുവേലിൽ, കൃഷ്ണൻകുട്ടി പന്തളം, മോഹൻദാസ് കുമ്പഴ എന്നിവർ പങ്കെടുത്തു.

Eng­lish Sum­ma­ry: Kuravar com­mu­ni­ty was insult­ed in the ser­i­al of the pri­vate channel

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.