
ആധുനികവൽക്കരണത്തിന്റെയും സാമ്പത്തിക സുസ്ഥിരതയുടെയും പാതയിൽ 2025‑ൽ കുവൈറ്റ് കൈവരിച്ചത് വൻ നേട്ടങ്ങൾ. ഭരണാധികാരികളുടെ ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലുകളും ഡിജിറ്റൽ വിപ്ലവവും രാജ്യത്തെ അന്താരാഷ്ട്ര തലത്തിൽ പുതിയ ഉയരങ്ങളിലെത്തിച്ചതായി കുവൈറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. സർക്കാർ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിൽ കുവൈറ്റ് വൻ വിജയം കൈവരിച്ചു. ‘സഹൽ’ (Sahel) ആപ്ലിക്കേഷന്റെ വിപുലീകരണത്തിലൂടെ പ്രവാസികൾക്കും സ്വദേശികൾക്കും നൂറിലധികം സർക്കാർ സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമായി. ഇത് അഴിമതി കുറയ്ക്കുന്നതിനും ഭരണപരമായ വേഗത വർദ്ധിപ്പിക്കുന്നതിനും സഹായിച്ചു. ദശകങ്ങൾക്ക് ശേഷം പ്രവാസി താമസ നിയമത്തിൽ വരുത്തിയ പരിഷ്കാരം (Law No. 2249/2025) ഈ വർഷത്തെ പ്രധാന നാഴികക്കല്ലാണ്. നിക്ഷേപകർക്ക് 15 വർഷം വരെ താമസാനുമതി നൽകാനും വിസ നടപടികൾ വെറും അഞ്ച് മിനിറ്റിനുള്ളിൽ പൂർത്തിയാക്കാനുമുള്ള സംവിധാനം രാജ്യത്തെ ബിസിനസ് സൗഹൃദമാക്കി മാറ്റി.വിനോദസഞ്ചാര മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി സന്ദർശക വിസ നടപടികൾ ലളിതമാക്കിയത് 2025‑ലെ ഏറ്റവും വലിയ നേട്ടമാണ്. വെറും അഞ്ച് മിനിറ്റിനുള്ളിൽ ടൂറിസ്റ്റ് വിസ ലഭ്യമാകുന്ന സംവിധാനം നിലവിൽ വന്നതോടെ സന്ദർശകരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായി. നിലവിൽ ആഴ്ചയിൽ 17,000 മുതൽ 20,000 വരെ ആളുകൾ സന്ദർശക വിസയിൽ രാജ്യത്തെത്തുന്നുണ്ട്. രാജ്യത്തെ പ്രധാന വിനോദ കേന്ദ്രങ്ങളും കടലോര വികസന പദ്ധതികളും വിദേശികളെ ആകർഷിക്കുന്ന രീതിയിൽ നവീകരിച്ചു.
കുവൈറ്റ് ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ അതോറിറ്റി (KDIPA) വഴി വൻതോതിലുള്ള വിദേശ നിക്ഷേപമാണ് 2025‑ൽ രാജ്യത്തെത്തിയത്. എണ്ണയിതര വരുമാനം വർദ്ധിപ്പിക്കുന്നതിനായി നടപ്പിലാക്കിയ ‘വിഷൻ 2035’ പദ്ധതിയുടെ ഭാഗമായി നിരവധി വ്യവസായ സംരംഭങ്ങൾ ആരംഭിച്ചു.ബുബിയാൻ ദ്വീപിൽ സ്ഥിതി ചെയ്യുന്ന മുബാറക് അൽ കബീർ തുറമുഖം പൂർണ്ണസജ്ജമാകുന്നതോടെ മേഖലയിലെ ഏറ്റവും വലിയ വ്യാപാര കേന്ദ്രങ്ങളിലൊന്നായി കുവൈറ്റ് മാറും. ഇത് രാജ്യത്തെ എണ്ണയിതര വരുമാനത്തിന്റെ പ്രധാന സ്രോതസ്സായി മാറുമെന്നും പതിനായിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
പുതിയ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (ടെർമിനൽ 2) നിർമ്മാണത്തിലെ പുരോഗതിയും റോഡുകളുടെ പൂർത്തീകരണവും ഗതാഗത മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും . ഗാർഹിക തൊഴിലാളികൾക്കും പ്രവാസികൾക്കുമായി മെച്ചപ്പെട്ട നിയമപരിരക്ഷ ഉറപ്പാക്കിയതും ഈ വർഷത്തെ നേട്ടമാണ്.
ജി.സി.സി രാജ്യങ്ങൾക്കിടയിലെ സഹകരണം ശക്തമാക്കുന്നതിലും പ്രാദേശിക സമാധാന ശ്രമങ്ങളിൽ മധ്യസ്ഥത വഹിക്കുന്നതിലും കുവൈറ്റ് തന്റെ നയതന്ത്ര മികവ് ഒരിക്കൽ കൂടി തെളിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിതമായ സുരക്ഷാ സംവിധാനങ്ങൾ നടപ്പിലാക്കി. റോഡ് നിയമലംഘനങ്ങളും മറ്റ് കുറ്റകൃത്യങ്ങളും കുറയ്ക്കാൻ ഇത് വലിയ തോതിൽ സഹായിച്ചു.അൽ ജെലായ്യ മേഖലയിൽ പുതിയ എണ്ണപ്പാടം കണ്ടെത്തിയതുപോലുള്ള നേട്ടങ്ങൾ രാജ്യത്തിന്റെ എണ്ണ വരുമാനത്തിൽ സ്ഥിരത കൊണ്ടുവരാനുതകുന്നതാണ്. കുവൈറ്റിന്റെ സാമ്പത്തിക ഭദ്രതയും സാമൂഹിക സുരക്ഷയും വർദ്ധിപ്പിക്കുന്നതിൽ 2025 എന്ന വർഷം ചരിത്രപരമായ പങ്ക് വഹിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.