
രാജ്യത്തിന്റെ സുരക്ഷയും യുവതലമുറയുടെ ആരോഗ്യവും സംരക്ഷിക്കുന്നതിനായി കർക്കശമായ നിയമപരിഷ്കാരങ്ങളുമായി കുവൈറ്റ് സർക്കാർ. മയക്കുമരുന്ന് മാഫിയകൾക്കെതിരെയുള്ള പുതിയ ലഹരിവിരുദ്ധ നിയമവും (Law No. 159/2025), യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന എനർജി ഡ്രിങ്കുകളുടെ ഉപയോഗം നിയന്ത്രിക്കാനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവുമാണ് ഒരേസമയം പ്രാബല്യത്തിൽ വന്നിരിക്കുന്നത്. ശിക്ഷയും ചികിത്സയും ലഹരി കടത്തുന്നവർക്കും വിൽപനക്കാർക്കും കടുത്ത ശിക്ഷ ഉറപ്പാക്കുന്ന പുതിയ നിയമം, എന്നാൽ ലഹരിക്ക് അടിമപ്പെട്ടവർക്ക് സമാധാനപരമായ ജീവിതത്തിലേക്ക് മടങ്ങാൻ വലിയ അവസരമാണ് നൽകുന്നത്. ലഹരി ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ കുടുംബാംഗങ്ങൾക്ക് 1884141 എന്ന ഹോട്ട്‌ലൈൻ നമ്പറിൽ വിവരം അറിയിക്കാം. ഈ വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുമെന്നും അവരുടെ ഭാവിയെ ബാധിക്കാത്ത രീതിയിൽ ക്രിമിനൽ റെക്കോർഡുകളിൽ ഉൾപ്പെടുത്തില്ലെന്നും അധികൃതർ വ്യക്തമാക്കി.
മയക്കുമരുന്നിന് പുറമെ യുവാക്കളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്ന എനർജി ഡ്രിങ്കുകളുടെ വിൽപനയിലും ആരോഗ്യ മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.18 വയസ്സിൽ താഴെയുള്ളവർക്ക് എനർജി ഡ്രിങ്കുകൾ വിൽക്കുന്നത് നിരോധിച്ചു.കഫേകൾ, റെസ്റ്റോറന്റുകൾ, സ്കൂളുകൾ, സ്പോർട്സ് ക്ലബ്ബുകൾ എന്നിവിടങ്ങളിൽ വിൽപന പാടില്ല. സഹകരണ സംഘങ്ങളിലും സൂപ്പർ മാർക്കറ്റുകളിലും പ്രത്യേകമായി നിശ്ചയിച്ച ഇടങ്ങളിലും അളവിലും മാത്രമേ ഇവ ലഭ്യമാകൂ.എനർജി ഡ്രിങ്കുകളെ പ്രോത്സാഹിപ്പിക്കുന്ന യാതൊരുവിധ പരസ്യങ്ങളോ പ്രൊമോഷനുകളോ അനുവദിക്കില്ല. ലഹരി പദാർത്ഥങ്ങൾക്കെതിരെയുള്ള ജാഗ്രതയ്‌ക്കൊപ്പം, കുട്ടികൾക്കിടയിലെ എനർജി ഡ്രിങ്കുകളുടെ ഉപയോഗം കുറയ്ക്കാനും രക്ഷിതാക്കൾ ബോധവാന്മാരാകണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. രാജ്യത്തിന്റെ ഭാവിയെ കരുതി കുവൈറ്റ് സർക്കാർ നടപ്പിലാക്കുന്ന ഈ നിയമങ്ങളോട് പൂർണ്ണമായും സഹകരിക്കണമെന്ന് ആഭ്യന്തര-ആരോഗ്യ മന്ത്രാലയങ്ങൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.