
ലഡാക്കിന് സംസ്ഥാന പദവിയോ ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരമുള്ള പ്രത്യേക പദവിയോ നൽകാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ലേ അപെക്സ് ബോഡി, കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് എന്നിവയുമായി നടത്തിയ ചർച്ചയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. സംസ്ഥാന പദവിക്ക് പകരം ലഡാക്കിൽ ‘ടെറിട്ടോറിയൽ കൗൺസിൽ’ രൂപീകരിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. കേന്ദ്ര നിർദ്ദേശപ്രകാരം ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്‌മെന്റ് കൗൺസിലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് കൗൺസിലറെ മുഖ്യമന്ത്രിയായും ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് കൗൺസിലറെ ഉപമുഖ്യമന്ത്രിയായും നിയമിക്കും. എന്നാൽ ഇവർക്ക് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് ലഭിക്കുന്ന പ്രത്യേക അവകാശങ്ങൾ ഉണ്ടാകില്ല. ഈ നീക്കം വെറും പ്രഹസനമാണെന്ന് ആരോപിച്ച് ലഡാക്കിലെ സംഘടനകൾ നിർദ്ദേശം തള്ളിക്കളഞ്ഞു.
ലഡാക്കിലെ ഗോത്രവർഗ സംസ്‌കാരവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനായി ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നതാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. കൂടാതെ ലഡാക്കിന് പൂർണ്ണ സംസ്ഥാന പദവി നൽകുക, നിലവിൽ ജോധ്പൂർ ജയിലിൽ കഴിയുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ മോചിപ്പിക്കുക, കഴിഞ്ഞ വർഷത്തെ പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക എന്നിവയും ഇവർ ആവശ്യപ്പെടുന്നു.
2025 സെപ്റ്റംബറിൽ ലഡാക്കിൽ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട സോനം വാങ്ചുക് ഇപ്പോഴും ജയിൽ മോചിതനായിട്ടില്ല. കേന്ദ്ര നിലപാടിൽ പ്രതിഷേധിച്ച് ലഡാക്കിൽ സമരം ശക്തമാക്കാനാണ് സംഘടനകളുടെ തീരുമാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.