
എല്ലാവര്‍ക്കും ഭൂമി, എല്ലാവര്‍ക്കും പട്ടയം എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ‘പട്ടയ മിഷന്‍’ സജ്ജമാകുന്നു. ഓരോ നിയോജക മണ്ഡലാടിസ്ഥാനത്തിലും പട്ടയത്തിന് അർഹതയുളളതും എന്നാൽ വിവിധ കാരണങ്ങളാൽ പട്ടയം ലഭിക്കാത്തതുമായ എല്ലാ കൈവശക്കാരുടെയും പട്ടിക തയ്യാറാക്കി അദാലത്ത് മാതൃകയിൽ പട്ടയം നൽകുന്നതിനാണ് പട്ടയ മിഷനിലൂടെ ലക്ഷ്യമിടുന്നത്. അര്‍ഹരായ എല്ലാ ഭൂരഹിതർക്കും ഭൂമി നൽകുക എന്ന ലക്ഷ്യത്തോടെ വിവിധ സർക്കാർ വകുപ്പുകൾക്ക് കീഴിൽ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി ഏറ്റെടുത്ത് വിതരണം ചെയ്യുന്നതിനുള്ള പദ്ധതിയും തയ്യാറാക്കി വരുന്നു.
ഓരോ പ്രദേശത്തെയും പ്രശ്നങ്ങൾ പരിഹരിച്ച് സമയബന്ധിതമായി പട്ടയം അനുവദിക്കുന്നതിന് പട്ടയം ഡാഷ് ബോർഡ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പട്ടയം നൽകുന്നതിലെ പ്രശ്നങ്ങൾ ഈ വെബ് പോർട്ടലിൽ രേഖപ്പെടുത്തി അവ പരിഹരിക്കുന്നതിനുളള നടപടികൾ വകുപ്പ് സ്വീകരിച്ചു വരികയാണ്. ലാന്റ് റവന്യു കമ്മിഷണറുടെ നേതൃത്വത്തിൽ ഇവ വിലയിരുത്തുന്നതിനായി പട്ടയ സെൽ രൂപീകരിച്ചിട്ടുണ്ട്. വനഭൂമി — ആദിവാസി പട്ടയങ്ങൾക്ക് പ്രാമുഖ്യം നൽകിയാണ് പട്ടയ മിഷൻ നടപ്പിലാക്കുന്നത്.
ഇതിനായി പ്രത്യേക നടപടിക്രമം തയ്യാറാക്കി മുന്നോട്ടു പോകുകയാണ്. വിവിധ പുനരധിവാസ പദ്ധതികളിലുൾപ്പെട്ടവർക്ക് അനുവദിച്ച വീട്/ഫ്ലാറ്റ് എന്നിവയ്ക്ക് പട്ടയം നൽകുന്നതിനുളള നടപടിയും പുരോഗതിയിലാണ്. സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 40,000 പട്ടയങ്ങൾ കൂടി വിതരണത്തിന് സജ്ജമായി. 2016 മുതൽ ഇതുവരെ 2,31,546 പേർക്കാണ് പട്ടയം നൽകിയത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 1,77,011 പട്ടയങ്ങളും ഈ സർക്കാരിന്റെ കാലത്ത് 54,535 പട്ടയങ്ങളുമാണ് പാവപ്പെട്ടവര്‍ക്കായി വിതരണം ചെയ്തത്.
English Summary: land distribution
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.